ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. അഭിസംബോധനാ വിഷയത്തിൽ വ്യക്തതയില്ലാത്തതിനാൽ ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം.
2025 സെപ്‌തംബർ 21നാണ് പ്രധാനമന്ത്രി അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത്. ജിഎസ്‌ടി പരിഷ്കാരങ്ങളെക്കുറിച്ചാണ് അന്ന് അദ്ദേഹം സംസാരിച്ചത്. കഴിഞ്ഞ ദിവസം പാർലമെൻ്റിൽ വനിതാ സംവരണ ബില്ലിനെ പ്രതിപക്ഷ പാർട്ടികൾ ഒത്തുചേർന്ന് തോൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ നീക്കം. ദൽഹിയിലെ പാർലമെന്റ് ഹൗസിൽ നടന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗത്തിൽ ബില്ലിനെ പിന്തുണയ്‌ക്കാത്തതിൽ പ്രതിപക്ഷ പാർട്ടികൾ ജീവിതകാലം മുഴുവൻ പശ്ചാത്തപിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈ വീഴ്ച മറച്ചുവെക്കാൻ പ്രതിപക്ഷം കാരണങ്ങൾ കണ്ടെത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന്റേത് സ്ത്രീവിരുദ്ധ മനോഭാവമാണെന്ന കാര്യം രാജ്യത്തെ ഓരോ ഗ്രാമങ്ങളിലും എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 131-ാം ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡലപുനർനിർണ്ണയ ബിൽ, കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബിൽ എന്നീ മൂന്ന് പ്രധാന ബില്ലുകളാണ് ലോക്‌സഭയിൽപരാജയപ്പെട്ടത്.
സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ സർക്കാരിന് കഴിയാതെ പോയതാണ് ബില്ലുക പരാജയപ്പെടാൻ കാരണമായത്. സാധാരണ നിലയിൽ ഒരു ബിൽ പാസാക്കാൻ കേവല ഭൂരിപക്ഷം മതിയെങ്കിലും ഭരണഘടനയിൽ ഭേദഗതി വരുത്താൻ സഭയിൽ ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം (പ്രത്യേക ഭൂരിപക്ഷം) ആവശ്യമാണ്.
2014 മുതൽ 2026 വരെയുള്ള ബിജെപി സർക്കാരിന്റെ തുടർച്ചയായ മൂന്ന് ഭരണകാലയളവിനിടയിൽ ഇതാദ്യമായാണ് ഒരു പ്രധാന ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ പരാജയപ്പെടുന്നത്.
















