ഹരിപ്പാട് : കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായവർ കൊലപാതക ശേഷം ഞായറാഴ്ച പുലർച്ചെ ഏഴു കിലോമീറ്ററോളം അകലെയുള്ള ഹരിപ്പാടു നഗരത്തിലെത്തി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനടുത്തെ തട്ടുകടയിൽനിന്ന് ആഘോഷപൂർവം ഭക്ഷണം കഴിച്ചു. ആസൂത്രണം ചെയ്തപോലെ കൃത്യം നടത്തിയതിന്റെ ആവേശത്തിലായിരുന്നു അവർ. രാത്രി ആരും ആഹാരം കഴിച്ചിരുന്നില്ല. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നും കടയിലുണ്ടായിരുന്നവരുടെ മൊഴിയിൽനിന്നുമാണ് പോലീസിന് ഈ വിവരം ലഭിച്ചത്.
ഗൃഹനാഥൻ കൊല്ലപ്പെട്ട ശേഷവും കൊച്ചുമകൾക്കു ഒരു ഭാവദേദവും ഇല്ലായിരുന്നെന്ന് സമീപവാസികൾ പറയുന്നു. മരണവിവരം അറിഞ്ഞ് അൽപം കഴിഞ്ഞപ്പോൾ അവൾ സ്കൂൾ യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി. ഓണപ്പരീക്ഷയാണ് നിർബന്ധമായും പോകണം എന്നു പറഞ്ഞു. മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴാണോ സ്കൂളിൽ പോകുന്നതെന്നു ചോദിച്ചു ഞാൻ അവളെ വിലക്കി’’– സമീപത്തെ കടയുടമയായ സ്ത്രീ പറഞ്ഞു.
ശിവൻകുട്ടിയെ കൊലപ്പെടുത്താൻ ബന്ധുവായ പെൺകുട്ടിയും സുഹൃത്തുക്കളും ആഴ്ചകളോളം ആസൂത്രണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു . വിഷം കൊടുക്കുന്നതും വാഹനാപകടത്തിൽപ്പെടുത്തുന്നതും ഉൾപ്പെടെ പലവഴികളും ചർച്ചചെയ്തു. ഇതിനിടെയാണ് ശിവൻകുട്ടിയുടെ മകളെ പ്രസവശുശ്രൂഷയ്‌ക്ക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നാലുദിവസം മുൻപായിരുന്നു ഇത്. അന്നുമുതൽ ശിവൻകുട്ടി വീട്ടിലുണ്ടായിരുന്നു.
ഒപ്പമുണ്ടായിരുന്ന പെൺകുട്ടി അന്നുമുതൽ കൂട്ടുകാരുടെ വീടുകളിലാണു താമസിച്ചത്. ശനിയാഴ്ച വൈകീട്ട് ട്യൂഷൻ കഴിഞ്ഞു വന്നപ്പോൾ വീട് അടഞ്ഞുകിടക്കുകയാണെന്നും ശിവൻകുട്ടി സ്ഥലത്തില്ലെന്നുമാണ് മറ്റു ബന്ധുക്കളെ അറിയിച്ചത്. ശനിയാഴ്ച രാത്രി ഒൻപതരയ്‌ക്കും പുലർച്ചെ മൂന്നിനും മധ്യേയായിരുന്നു കൊലപാതകം.
ഞായറാഴ്ച രാവിലെ പെൺകുട്ടി സുഹൃത്തിനൊപ്പം വീട്ടിലെത്തിയിരുന്നു. കതകിൽ തട്ടിവിളിച്ചതിനൊപ്പം അടുത്ത താമസക്കാരോടും അന്വേഷിച്ചു. വൈകുന്നേരം വീണ്ടുമെത്തി. ഈ സമയം അയൽവാസികളുടെ സാന്നിധ്യത്തിൽ ശിവൻകുട്ടിയുടെ മൊബൈൽ ഫോണിൽ വിളിച്ചു. ഫോൺ സ്വിച്ച് ഓഫായിരുന്നു.
തിങ്കളാഴ്ച രാവിലെ വീണ്ടുമെത്തി അയൽവാസികളുടെ സഹായത്തോടെ പിൻവാതിൽ തുറന്ന് അകത്തുകയറി. ശിവൻകുട്ടി മരിച്ചുകിടക്കുന്നതു കണ്ട് അലമുറയിട്ടു. പോലീസെത്തിയപ്പോൾ താൻ ശനിയാഴ്ച രാവിലെയാണ് അവസാനമായി ശിവൻകുട്ടിയെ കണ്ടതെന്നും പിന്നീട് വീട് അടഞ്ഞുകിടക്കുകയായിരുന്നെന്നുമാണ് മൊഴികൊടുത്തത്.
മദ്യപിക്കുന്ന ശീലമുള്ള ശിവൻകുട്ടിയുടെ സുഹൃത്തുക്കളെ സംശയമുണ്ടെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. പ്രാഥമികാന്വേഷണത്തിൽ ഇതെല്ലാം ശരിയായിരുന്നു.പ്രതികളായ കൗമാരക്കാർ അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനെ നേരിട്ടത് ഒരു ഭാവവ്യത്യാസവുമില്ലാതെയാണെന്നാണ് വിവരം. എന്നാൽ സ്വന്തം മക്കൾ കൊലപാതകം ചെയ്യില്ലെന്ന് ഉറച്ചു വിശ്വസിച്ച അമ്മമാർ പൊലീസ് തെളിവുകൾ നിരത്തിയതോടെ കരച്ചിലും അലമുറയുമായി. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് ആലപ്പുഴ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ പരവൂരിലെത്തിയത്.
പൊലീസിന്റെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം മൂവരും നൽകി. രാത്രി സഞ്ചാരങ്ങൾ പതിവായതിനാൽ ഇവർ കൃത്യമായി വീട്ടിലെത്തുന്നുണ്ടോയെന്ന് വീട്ടുകാർ ശരിയായി നിരീക്ഷിച്ചിരുന്നില്ല. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവരാണ് മൂന്നു പ്രതികളുടെയും കുടുംബം. അതേസമയം 13 കാരിയെ ചോദ്യം ചെയ്യുന്നതിനിറെ കുടുംബ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞായിരുന്നു മറുപടികൾ. മാതാപിതാക്കളുടെ സ്നേഹവും പരിചരണവും തനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ലെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞിരുന്നു.
















