ചെന്നൈ: ആദ്യത്തെ രണ്ട് കുട്ടികളുടെ പ്രസവത്തിന് ലഭിക്കുന്ന അതേ ആനുകൂല്യം തന്നെ മൂന്നാമത്തെ പ്രസവത്തിനും ലഭ്യമാക്കി തമിഴ് നാട് സർക്കാർ. നേരത്തെ നിലനിന്നിരുന്ന നിയമപ്രകാരം, രണ്ട് കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവത്തിന് 12 ആഴ്ച (84 ദിവസം) മാത്രമാണ് പൂർണ്ണ ശമ്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ടായിരുന്നത്. പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ ഇത് ഒരു വർഷമായി വർദ്ധിക്കും.
നിയമസഭയിൽ നടന്ന ഗ്രാന്റുകൾക്കായുള്ള ചർച്ചയ്‌ക്കിടെ മാനവവിഭവശേഷി വകുപ്പ് മന്ത്രി ഡി. ശരത്കുമാറാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ ജനസംഖ്യാപരമായ മാറ്റങ്ങൾ കൂടി കണക്കിലെടുത്താണ് ഇത്തരമൊരു നയപരമായ തീരുമാനം. തമിഴ്‌നാട്ടിലെ മൊത്തം പ്രത്യുൽപ്പാദന നിരക്ക് (1.4) ദേശീയ ശരാശരിയായ 2.1-ൽ താഴെയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൂടാതെ, ജനസംഖ്യയിൽ 16 ശതമാനത്തോളം പേർ 60 വയസ്സിന് മുകളിലുള്ളവരാണ്. ഈ സാഹചര്യത്തിൽ, വളരുന്ന കുടുംബങ്ങളെ പിന്തുണയ്‌ക്കാനും സാമൂഹിക സുരക്ഷ ഉറപ്പാക്കാനുമുള്ള ഭരണകൂടത്തിന്റെ അജണ്ടയുടെ ഭാഗമാണ് പുതിയ പ്രസവാവധി നയമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.















