ചങ്ങനാശ്ശേരി: തിരുവല്ലയിലേക്കും തിരുവനന്തപുരത്തേക്കും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്റർ ഇറങ്ങിയത് ചങ്ങനാശ്ശേരി എൻ എസ് എസ് കോളെജ് മൈതാത്താണ്. വീര സവർക്കറും ഗുരുജി ഗോൾവൾക്കറും അടക്കം ചരിത്രപുരുഷന്മാരുടെ സാന്നിധ്യമുണ്ടായിട്ടുള്ള മണ്ണ്. അരികത്താണ് ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ സമാധി.
രാഷ്‌ട്രീയത്തിലെ സമദൂര സിദ്ധാന്തം തെരഞ്ഞെടുപ്പു കാലമായതിനാൽ പ്രധാനമന്ത്രിക്കു വേണ്ടിയും മാറ്റാത്തതിനാൽ നരേന്ദ്ര മോദിക്ക് മന്നം സമാധിയിൽ ക്ഷണമുണ്ടായില്ല. എന്നാൽ ലോകനേതാവിനെ ഒരുനോക്കെങ്കിലും കാണാൻ എത്തിയജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യാൻ പ്രധാനമന്ത്രി മോദി കാറിൽ നിന്ന് പുറത്തിറങ്ങി. അത് കൃത്യം മന്നം സമാധിമണ്ഡപത്തിന് മുന്നിലായി. അത് സമുദായാചാര്യനുള്ള ആദരവുമായി.
ചങ്ങനാശ്ശേരി മുതൽ തിരുവല്ലവരെ റോഡിന്ന് ഇരുവശവും പൊതുജനങ്ങൾ പ്രധാനമന്ത്രിയെ കാത്തുനിന്ന് അഭിവാദ്യം ചെയ്തു. തിരുവല്ലയിൽ റോഡ് ഷോ ആസൂത്രണം ചെയ്തിരുന്നില്ല. എന്നാൽ ആരെയും നിരാശപ്പെടുത്താതെ, കാറിൽ ഡോർ തുറന്നിട്ട് ഫുട് റസ്റ്റിൽ കയറിനിന്ന് മോദി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു.തിരുവല്ലയിലെ പൊതുയോഗത്തിൽ നരേന്ദ്ര മോദി ഇക്കാര്യം പറയുകയും ചെയ്തു. ഈ സമ്മേളന സ്ഥലത്ത് ഉള്ളവരേക്കാൾ അധികം പേർ പുറത്ത് റോഡിനിരുവശവുമുണ്ട്. വനിതകൾ മതിൽ പോലെ തിങ്ങി നിന്നിരുന്നു, മോദി പറഞ്ഞു.
തിരുവല്ലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രധാനമന്ത്രി യാത്ര തിരിച്ചു. അവിടെ കരമനയിൽ റോഡ് ഷോയിൽ പങ്കെടുത്ത് ദൽഹിക്ക് മടങ്ങും.
















