അമ്മ മല്ലികയാണ് തന്റെ ഹീറോയെന്ന് നടൻ പൃഥ്വിരാജ് . അങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയതില്‍ താൻ ഭാഗ്യവാനും അനുഗ്രീതനുമാണെന്നും പൃഥ്വിരാജ് പറയുന്നു.
‘ എന്റെ പതിനാലാമത്തെ വയസിൽ ആയിരുന്നു അച്ഛന്റെ മരണം. തീർത്തും അപ്രതീക്ഷിതമായ വിയോഗമായിരുന്നു.ആരോഗ്യപ്രശ്നമുള്ള ആളായിരുന്നു അച്ഛനെങ്കിൽ ഞങ്ങൾക്ക് കുറച്ചെങ്കിലും മുൻകരുതലുണ്ടാകുമായിരുന്നു. ഒരു ദിവസം പെട്ടന്ന് അച്ഛനങ്ങ് പോയി. ആ സമയത്ത് എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കാര്യമാണ്. അച്ഛന്റെ വിയോഗത്തിനുശേഷം അമ്മ കരുത്തോടെ ഞങ്ങള്‍ രണ്ടുപേരുടെയും ജീവിതം നിയന്ത്രിച്ചു .
ജീവിതത്തിൽ എനിക്കും ചേട്ടനും എന്താണ് വേണ്ടത് എന്നതിനെ കുറിച്ച് അമ്മയ്‌ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. മാത്രമല്ല അതെല്ലാം ഞങ്ങൾക്ക് കിട്ടി എന്നതും പിന്നീട് അമ്മ ഉറപ്പ് വരുത്തി. ഞങ്ങൾക്ക് വളരാൻ വേണ്ടതെല്ലാം അമ്മ ഒരുക്കി തന്നിരുന്നു. അമ്മ എത്രത്തോളം ശക്തയായിരുന്നു അന്ന് എന്നതിന് ഞാൻ ഇന്നും കടപ്പെട്ടിരിക്കുന്നു. എളുപ്പത്തിൽ എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല അത്.
അന്ന് അമ്മ അനുഭവിച്ച ആ വേദന എന്നെയോ ചേട്ടനെയോ അറിയിച്ചിട്ടില്ല. ശരിക്കും അത് വലിയൊരു കാര്യം തന്നെയാണ്.അമ്മ അന്ന് വളരെ ചെറുപ്പവുമായിരുന്നു. നാൽപതാം വയസിലേക്ക് അമ്മ കടന്നതേയുണ്ടായിരുന്നുള്ളു. എനിക്ക് ഇപ്പോൾ നാൽപ്പത്തിരണ്ട് വയസുണ്ട്. എന്റെ ഈ പ്രായത്തിലാണ് അമ്മയ്‌ക്ക് ഭർത്താവില്ലാതെയായത്. ഇന്ന് അങ്ങനെ ഒരു സാഹചര്യത്തില്‍ പെട്ടന്നൊരു ദിവസം എനിക്ക് എന്റെ പങ്കാളിയെ നഷ്ടപ്പെടുന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ല.
ജീവിതത്തില്‍ അത്തരം സാഹചര്യങ്ങളിലൂടെ കടന്നുവന്ന ഒരുപാട് പേരുണ്ടാവും. ധീരതയോടെ നിരവധി കാര്യങ്ങൾ ചെയ്ത ലക്ഷക്കണക്കിന് സ്ത്രീകളുണ്ടാകും. പക്ഷെ എന്നെ സംബന്ധിച്ച് ഞാന്‍ കണ്ടുവളര്‍ന്നത് അമ്മയുടെ ആ ധീരതയാണ്. എന്റെ റിയല്‍ ലൈഫ് ഹീറോയും എന്റെ അമ്മയാണ്. അച്ഛനുള്ളപ്പോഴും അമ്മയായിരുന്നു എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. ഇത്രയേറെ അറിവും ബോധ്യവുമുള്ള ഒരു മനുഷ്യന്‍ തന്റെ പങ്കാളിയെ വീടിന്റെ മുഴുവന്‍ അധികാരവും ഏല്‍പ്പിക്കുന്നതും ഞാന്‍ കണ്ടു.“ എന്നും പൃഥ്വിരാജ് പറയുന്നു.
















