ഹൈദരാബാദ്: ബിസിനസ് ആവശ്യത്തിനായി ഹൈദരാബാദിലെത്തിയ മലയാളി യുവാവിനെ കൊള്ളയടിച്ചു. കാലിൽ വെടിവെച്ച ശേഷം രണ്ട് അംഗ സംഘം യുവാവിന്റെ കൈവശമുണ്ടായിരുന്ന പണം കവരുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ റിൻഷാദിന്റെ കൈവശമുണ്ടായിരുന്ന 6 ലക്ഷം രൂപയാണ് മോഷ്ടാക്കൾ കവർന്നത്.
ശനിയാഴ്ച പുലർച്ചെ ഹൈദരാബാദിലെ കോട്ടിയിൽ വച്ചാണ് യുവാവിന് നേരെ വെടിയുതിർത്ത ശേഷം സംഘം പണം കവർന്നത്. കാലിൽ വെടിയേറ്റ റിൻഷാദ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാപാരിയായ റിൻഷാദ് കുട്ടികളുടെ വസ്ത്രങ്ങൾ വിൽപന ചെയ്യുന്ന ആളാണ്. മൊത്തവിലയ്‌ക്ക് സ്റ്റോക്കെടുക്കാനാണ് ഹൈദരാബാദിൽ എത്തിയത്. ജനുവരി 7ന് ഹൈദരാബാദിലെത്തിയ റിൻഷാദ്ബന്ധുവിന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.
വസ്ത്രങ്ങൾ വാങ്ങാനായി ചാർമിനാറിനടുത്തുള്ള മദീന മാർക്കറ്റിലെത്തിയെങ്കിലും റിൻഷാദ് ഒന്നും വാങ്ങിയില്ല. തുടർന്ന് ബന്ധു ഉപദേശിച്ചതു പ്രകാരം ജനുവരി 31ന് ബാങ്കിന്റെ സിഡിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായതും കവർച്ച നടന്നതും. എന്നാൽ യുവാവിന്റെ കൈവശം ഇത്രയും പണം ഉള്ളതായി ബന്ധുവിനല്ലാതെ മറ്റാർക്കും അറിയുകയില്ലായിരുന്നു. ഈ വിവരം മോഷ്ടാക്കൾ എങ്ങനെ അറിഞ്ഞു എന്നതാണ് പോലീസ് അന്വേഷിക്കുന്നത്.
സുഹൃത്തിന്റെ വാഹനത്തിലാണ് റിൻഷാദ് പണം നിക്ഷേപിക്കാനായി എടിഎമ്മിൽ എത്തിയത്.സിഡിഎമ്മിൽ പണം നിക്ഷേപിക്കുന്നതിനിടെ അജ്ഞാതരായ സംഘം അവിടേക്ക് എത്തുകയും പിന്നിലൂടെ വന്ന് തോക്കു ചൂണ്ടി റിൻഷാദിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് കാലിൽ വെടിവച്ച ശേഷം പണവും വാഹനത്തിന്റെ താക്കോലും തട്ടിയെടുത്തു രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ ഹൈദരാബാദ് സുൽത്താൻ ബസാർ പോലീസ് കേസെടുത്തിട്ടുണ്ട്. മോഷണത്തിന് പിന്നാലെ ബൈക്കിൽ രക്ഷപെട്ട പ്രതികൾ പിന്നീട് വാഹനം ഉപേക്ഷിച്ച് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
















