തിരുവനന്തപുരം : ശബരിമലയിൽ നിന്ന് സ്വർണ്ണപ്പാളി കടത്തിയതിന് പിറകേ തിരുവിതാംകൂർ ദേവസ്വം ബോർഡ് ‘ തിരുവാഭരണ’വും ‘കടത്തി’; 2026 ലെ ദേവസ്വം കലണ്ടറിൽ തിരുവാഭരണ ഘോഷയാത്രാവിശേഷം അടയാളപ്പെടുത്തിയിട്ടില്ല. ശബരിമല തീർത്ഥാടനത്തിൽ ഏറ്റവും പ്രധാനമായ മറ്റൊരു ചടങ്ങായ പേട്ട തുള്ളലും ‘കാണാതെ’ പോയിട്ടുണ്ട്.
ഈ വർഷം മകരസംക്രമോത്സവത്തിനനുബന്ധമായി ജനുവരി 11നാണ് പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ. 12 നാണ് തിരുവാഭരണ ഘോഷയാത്രയുടെ തുടക്കം. എന്നാൽ ഇത് രണ്ടും കലണ്ടറിലില്ല.തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഏറ്റവും പ്രധാനക്ഷേത്രമായ ശബരിമലയിലെ ആചാരാനുഷ്ഠാന ദിവസവും സമയവുമൊക്കെ അറിയിക്കാൻ കൂടിയാണ് കലണ്ടർ ഇറക്കാറ്. എന്നാൽ അതിലാണ് എരുമേലിപ്പേട്ടയും തിരുവാഭരണ യാത്രയും ഇല്ലാത്തത്.
ഇത് മനപ്പൂർവമല്ല എന്ന് കരുതാൻ ആവില്ലെന്നാണ് വിശ്വാസികളുടെ വാദം. ആസൂത്രിതമാണിത്. വിശ്വാസികളോടും ശബരിമല ക്ഷേത്രത്തോടുമുള്ള ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും മനോഭാവമാണ് ഇത് പ്രകടിപ്പിക്കുന്നത്. അബദ്ധം പിണഞ്ഞ താണെന്ന് വാദത്തിന് വേണ്ടി പറയുകയാണെങ്കിൽ, അതും മനോഭാവമാണ് കാണിക്കുന്നതെന്ന് വിശ്വാസികൾ പറയുന്നു.
















