പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ 2019- കാലത്തെ സ്‌പെഷല്‍ കമ്മിഷണറെയും എസ്‌ഐടി ചോദ്യം ചെയ്യും. ആവശ്യമെങ്കില്‍ അറസ്റ്റിനും സാധ്യതയുണ്ട്.
വാതില്‍ പാളി പുനര്‍നിര്‍മിച്ചതും കട്ടിളപ്പാളികള്‍, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവ കടത്തിയതും അന്നത്തെ സ്‌പെഷല്‍ കമ്മിഷണറും പത്തനംതിട്ട ജില്ലാ ജഡ്ജിയുമായിരുന്ന എം. മനോജ് എന്തുകൊണ്ട് ഹൈക്കോടതിയെ അറിയിച്ചില്ല എന്നതാണ് സംശയം ഉയര്‍ത്തുന്നത്. 2019- 20 കാലഘട്ടത്തില്‍ ദേവസ്വം ബോര്‍ഡ് അഞ്ച് ദിവസങ്ങളിലായി നടത്തിയ വലിയ നിയമ ലംഘനം സ്‌പെഷല്‍ കമ്മിഷണറില്‍ നിന്നും മനഃപൂര്‍വം മറച്ചു വച്ചതാണോ എന്നും അറിയേണ്ടതുണ്ട്. 2020-ല്‍ എന്‍. വാസു പ്രസിഡന്റായപ്പോള്‍ കടത്തിയ ദ്വാരപാലക ശില്‍പ പീഠങ്ങളെപ്പറ്റിയുള്ള വിവരങ്ങളും സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ നിന്നും മറച്ചുവെച്ചു. കൂടാതെ പാളികള്‍ ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ച് ശ്രീകോവിലില്‍ സ്ഥാപിച്ച കാര്യവും സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ ധരിപ്പിച്ചില്ല.
ദേവസ്വം ബോര്‍ഡും സ്‌പെഷ്യല്‍ കമ്മിഷണര്‍ എം. മനോജും തമ്മില്‍ അക്കാലത്ത് അവിശുദ്ധ ബന്ധം നിലനിന്നിരുന്നതായി ആരോപണമുണ്ട്.
പുറത്തു നിന്നുള്ള ഒരു പരാതിയും സ്‌പെഷ്യല്‍ കമ്മിഷണര്‍ എന്ന നിലയില്‍ എം. മനോജ് ചെവിക്കൊണ്ടിരുന്നില്ല. എല്ലാത്തിനും ബോര്‍ഡ് ഭരണസമിതി ആയിരുന്നു അവസാന വാക്ക്.
വി.എസ്. അച്ച്യുതാനന്ദന്റെ ഭരണകാലത്ത്, 2008-ല്‍ ഇ.എം.എസിന്റെ മരുമകന്‍ സി.കെ. ഗുപ്തന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായശേഷം ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നാണ് ഹൈക്കോടതി ശബരിമലയിലെ എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാന്‍ സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയത്. ഈ അധികാരമാണ് എം. മനോജ് ദുര്‍വിനിയോഗം ചെയ്തതെന്ന് ആരോപണമുണ്ട്. സ്ഥാനം ഒഴിഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ഇപ്പോഴത്തെ സ്‌പെഷ്യല്‍ കമ്മിഷണറായ ആര്‍. ജയകൃഷ്ണനും തമ്മില്‍ തുടക്കത്തില്‍ നല്ല ബന്ധമായിരുന്നു. എന്നാല്‍ പ്രശാന്ത് സ്‌പെഷല്‍ കമ്മിഷണറെ അറിയിക്കാതെ സന്നിധാനത്തെ ഭസ്മക്കുളം അവിടെ നിന്നും മാറ്റി കൊപ്രാകളത്തിന് സമീപം സ്ഥാപിക്കാന്‍ ശ്രമം നടത്തി. ഇതിനായി സംസ്ഥാനത്തെ ഒരു വ്യവസായിയുമായി ധാരണയും ഉണ്ടാക്കി. വിവരം അറിഞ്ഞ സ്‌പെഷ്യല്‍ കമ്മിഷണര്‍ ജയകൃഷ്ണന്‍ വിവരം ഹൈക്കോടതിയെ യഥാസമയം ധരിപ്പിച്ചു. മകരജ്യോതി കാണാന്‍ നൂറുകണക്കിന് അയ്യപ്പന്മാര്‍ തടിച്ചുകൂടുന്ന സ്ഥലമാണ് കൊപ്രാക്കളമെന്നും അവിടെ കുളം നിര്‍മിച്ചാല്‍ തിക്കിലും തിരക്കിലും നിരവധി പേര്‍ കുളത്തില്‍ വീഴാന്‍ സാധ്യതയുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ സ്‌പെഷല്‍ കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. സ്‌പെഷല്‍ കമ്മിഷണറില്‍ നിന്നും വിവരം മറച്ചുവച്ചത് ഹൈക്കോടതിയെ ചൊടിപ്പിച്ചു.
വൈകാതെ കുളം നിര്‍മാണം തടഞ്ഞ് കോടതി ഉത്തരവും വന്നു. സ്വപ്‌നപദ്ധതി കുളംതോണ്ടിയ ദേവസ്വം സ്‌പെഷല്‍ കമ്മിഷണറോട് ശത്രുതാ മനോഭാവത്തോടെയാണ് ദേവസ്വം പ്രസിഡന്റ് പ്രശാന്ത് പിന്നീട് പെരുമാറിയത്. പിന്നീടാണ് കമ്മിഷണറെ അറിയിക്കാതെ ഈ വര്‍ഷം സപ്തംബറില്‍ ദ്വാരപാലക പാളികള്‍ കടത്തിയത്. വിവരമറിഞ്ഞ സ്‌പെഷല്‍ കമ്മിഷണര്‍ കൃത്യസമയത്തു തന്നെ ഹൈക്കോടതിയെ കാര്യങ്ങള്‍ ധരിപ്പിച്ചതോടെയാണ് 2019-ലെ ശബരിമല സ്വര്‍ണക്കൊള്ള മുതലുള്ള കാര്യങ്ങളെല്ലാം പുറത്തുവന്നത്.
2019-ല്‍ സ്‌പെഷല്‍ കമ്മിഷണറായ എം. മനോജ് കാട്ടിയ അലംഭാവമാണ് സ്വര്‍ണക്കൊള്ളയ്‌ക്ക് കാരണമായതെന്ന ആരോപണം നേരത്തെ ഉയര്‍ന്നതാണ്. ഏഴ് വര്‍ഷത്തിനുശേഷം കൊള്ള പുറത്തുവരാനുള്ള കാരണം ഇപ്പോഴത്തെ സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്റെ സമയോചിതമായ ഇടപെടലുമാണ്. അതിനാലാണ് മുന്‍ സ്‌പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ് സംശയ നിഴലിലായത്.
















