പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രീകോവില്‍ പാളികള്‍ കാട്ടി തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാ സംസ്ഥാനങ്ങളിലെ അയ്യപ്പ ഭക്തരില്‍ നിന്നും കോടികളുടെ സ്വര്‍ണം സ്വരൂപിച്ചെന്ന് എസ്‌ഐടി. ഈ സ്വര്‍ണത്തില്‍ ഒരു തരിപോലും ശ്രീകോവില്‍ പാളികളില്‍ പൂശാന്‍ ഉപയോഗിച്ചിട്ടില്ല. 1998ല്‍ ദ്വാരപാലക പാളികളില്‍ പൊതിഞ്ഞ തനി തങ്കത്തില്‍ നിന്നും 59 പവ
നണ്ടണ്ടില്‍ അധികം (474 .99 ഗ്രാം) സ്വര്‍ണ ലായിനി, പോറ്റി ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധന് വിറ്റ് കാശാക്കുകയും ചെയ്തു.
പോറ്റി ഭക്തരില്‍ നിന്നും സ്വരൂപിച്ച സ്വര്‍ണം ഉന്നതര്‍ക്ക് പാരിതോഷികമായി കൈമാറിയോ എന്നും എസ്‌ഐടി അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കൊള്ളയ്‌ക്ക് അവസരം ഒരുക്കിയ 2019ലെ ദേവസ്വം ഭരണ സമിതി അംഗങ്ങള്‍ക്കും അതിന് പ്രേരണ ചെലുത്തിയ ഉന്നതര്‍ക്കും എന്താണ് ലാഭം എന്ന ചോദ്യമാണ് പോറ്റി നടത്തിയ സമാന്തര സ്വര്‍ണക്കൊള്ളയിലേക്ക് അന്വേഷണ സംഘത്തിന്റെ ശ്രദ്ധ എത്തിച്ചത്.
2019ലെ സ്വര്‍ണ വില കണക്കാക്കിയാല്‍ കൊള്ളയില്‍ നിന്നും ലഭിച്ച പണം പങ്കിടുമ്പോള്‍ പ്രതികള്‍ക്ക് വലിയ തുക ലഭിക്കാന്‍ സാധ്യതയില്ല. ഇവിടെയാണ് പോറ്റി സമാന്തര കൊള്ള നടത്തിയോ എന്ന അന്വേഷണത്തിനു പ്രാധാന്യമേറുന്നത്. 2019 ആഗസ്ത് 19, 20 തീയതികളില്‍ ശബരിമലയില്‍ നിന്നും കടത്തിയ ദ്വാരപാലക പാളികള്‍ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലൂടെ ചെന്നൈയില്‍ എത്തിയത് സപ്തംബര്‍ 30നാണ്. വിവിധ കേന്ദ്രങ്ങളില്‍ ദ്വാരപാലക പാളികള്‍ പ്രദര്‍ശിപ്പിച്ച് കോടികളുടെ സ്വര്‍ണം സമാഹരിക്കാനാണ് ഈ 40 ദിവസം പോറ്റി വിനിയോഗിച്ചത് എന്നാണ് എസ്‌ഐടിയുടെ നിഗമനം. ഈ സ്വര്‍ണം എന്തുചെയ്തു എന്നാണ് ഇനി അറിയേണ്ടത്. അന്തിമ കുറ്റപത്രം തയാറാക്കുന്നതില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതും ഇതാണ്.
















