പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഭാരവാഹികള്‍ക്കെതിരേയും എസ്‌ഐടി നിയമ നടപടിക്ക്. മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോര്‍ഡ് അംഗങ്ങളും അടക്കം ഒന്‍പത് പേര്‍ക്കെതിരേയാണ് നടപടി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എസ്‌ഐടി ദേവസ്വം മുന്‍ ഭരണസമിതിക്കെതിരേ അന്വേഷിക്കുന്നത്. പല തവണ പി.എസ്. പ്രശാന്തിനെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു.
ദ്വാരപാലക ശില്‍പങ്ങളില്‍ വിജയ് മല്യ പൊതിഞ്ഞ സ്വര്‍ണം നീക്കി 2019ല്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്വര്‍ണം പൂശിയത് മറയ്‌ക്കാനാണ് പ്രശാന്തിന്റെ നേതൃത്വത്തിലെ ഭരണ സമിതി ശ്രമിച്ചത്. 40 വര്‍ഷം ഗാരന്റിയോടെ 2019ല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് പൂശിയ സ്വര്‍ണം 2023 ആയപ്പോഴേക്കും നിറം മങ്ങിയതാണ് വീണ്ടും സ്വര്‍ണം പൂശാന്‍ കാരണമെന്ന് പി.എസ്. പ്രശാന്ത് സമ്മതിച്ചിരുന്നു.
വിജയ് മല്യ 1998ല്‍ പൊതിഞ്ഞ സ്വര്‍ണപ്പാളി നീക്കി 2019ല്‍ സ്വര്‍ണം പൂശിയതു പ്രശാന്തിനറിയാമായിരുന്നു. 2019ലെ ദേവസ്വം ഭരണ സമിതിയോ മറ്റു രാഷ്‌ട്രീയ ഉന്നതരോ ആകാം സ്വര്‍ണപ്പാളി മാറ്റി സ്വര്‍ണം പൂശിയതിന് പിന്നിലെന്ന് എസ്‌ഐടി കരുതുന്നു. ഇതിനു നേതൃത്വമേകിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറാതെ രഹസ്യമാക്കിയതാണ് പ്രശാന്തിനു കുരുക്കാകുക.
ശബരിമലയില്‍ ഏതുവിധത്തിലുള്ള നിര്‍മിതിക്കും സ്‌പെഷല്‍ കമ്മിഷണറുടെ അനുമതി വേണമെന്ന് 2023ല്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതു പാലിക്കാതെയാണ് അതീവ രഹസ്യമായി ദ്വാരപാലക പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം പ്രശാന്ത് ചെന്നൈക്ക് കടത്തിയത്. കോടതി വിധിയെപ്പറ്റി തനിക്കറിവില്ലായിരുന്നെന്നാണ് പ്രശാന്ത് പറയുന്നത്. തിരുവാഭരണ കമ്മിഷണര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എക്‌സി. ഓഫീസര്‍, ദേവസ്വം സെക്രട്ടറി എന്നിവര്‍ക്ക് ഇക്കാര്യമറിയാമെന്നതിനാല്‍ പ്രശാന്തിന്റെ മൊഴി എസ്‌ഐടി വിശ്വസിച്ചിട്ടില്ല.
പാളികള്‍ അതീവ രഹസ്യമായി ചെന്നൈക്കു കടത്തിയത് കോടതി അറിഞ്ഞതോടെയാണ് 2019ലെ സ്വര്‍ണക്കൊള്ള പുറത്തുവന്നത്. തുടര്‍ന്നു ദേവസ്വം വിജിലന്‍സാണ് 2023 നവംബറില്‍ അധികാരത്തില്‍ വന്ന പ്രശാന്ത് അധികം വൈകാതെ തന്നെ സ്വര്‍ണം പൂശാന്‍ ശ്രമമാരംഭിച്ചിരുന്നുവെന്നത് തെളിവു സഹിതം കണ്ടെത്തിയത്. സ്വര്‍ണം പൂശുന്നതില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന് വൈദഗ്ധ്യമില്ലെന്നു കാട്ടി 2024 ജൂലൈ നാലിന് തിരുവാഭരണ കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് മറികടന്നാണ് ചെന്നൈയിലേക്ക് പാളികള്‍ കൊണ്ടുപോകാന്‍ പ്രശാന്ത് അനുവദിച്ചത്.
















