ഡെറാഡൂൺ : അനധികൃതമായി അതിർത്തി കടന്ന് ഇന്ത്യയിൽ താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാർക്കെതിരായ നടപടികൾ രാജ്യമെമ്പാടും തുടരുകയാണ്. ഉത്തരാഖണ്ഡിൽ, മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നിർദ്ദേശപ്രകാരം, “ഓപ്പറേഷൻ കലാനേമി” എന്ന പേരിൽ പോലീസ് നടത്തുന്ന റെയ്ഡിൽ ഇതിനോടകം നിരവധി പേർ പിടിയിലായിട്ടുണ്ട്. ഇപ്പോൾ ഹിന്ദുപേരിൽ ഹിന്ദു യുവാക്കളെ കബളിപ്പിച്ച് വിവാഹം കഴിച്ച ബംഗ്ലാദേശി യുവതികളാണ് പിടിയിലായത് .
കൊറോണ കാലത്ത് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ബബ്ലി ഖാത്തൂണും സുഹൃത്ത് ബോബി ഖാത്തൂണുമാണ് പിടിയിലായത് . 2021 മുതൽ ഡെറാഡൂണിൽ താമസിക്കുകയായിരുന്നിവർ .ആധാർ കാർഡ്, ആയുഷ്മാൻ കാർഡ്, വോട്ടർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ വ്യാജ രേഖകൾ ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഈ വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ, ബബ്ലി ഖാത്തൂൺ ഭൂമി ശർമ്മ എന്ന പേരിൽ വേഷംമാറി ഡെറാഡൂണിൽ ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു .
ബബ്ലി ഖാത്തൂൺ ഭൂമി ശർമ്മയുടെ പേരിലാണ് തിരിച്ചറിയൽ കാർഡുകൾ സ്വന്തമാക്കിയിരുന്നത് . മറ്റൊരു ബംഗ്ലാദേശി സ്ത്രീയായ ബോബി ഖാത്തൂണും ഡെറാഡൂണിൽ അതേ രീതിയിൽ വ്യാജ രേഖകൾ ഉണ്ടാക്കി ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു.
ഓപ്പറേഷൻ കലാനേമി എന്ന പേരിൽ അടുത്തിടെ ഡെറാഡൂണിൽ 17 ലധികം ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതിൽ ഏകദേശം ഒമ്പത് പേരെ അതിർത്തി കടന്ന ശേഷം നാടുകടത്തിയെന്നും എസ്എസ്പി പറഞ്ഞു. എട്ട് ബംഗ്ലാദേശികളെയും അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചിട്ടുണ്ട്.
















