ധാക്ക: ബംഗ്ലാദേശിലെ ഗൈബന്ധ ജില്ലയിലെ പലാഷ്ബാരി ഉപാസിലയിലെ ശ്രീ ശ്രീ രാധ ഗോവിന്ദ, കാളി ക്ഷേത്രത്തിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമയുടെ നിർമ്മാണം താൽക്കാലികമായി നിർത്തിവയ്‌ക്കാൻ അധികൃതർ ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വ്യാഴാഴ്ച വൈകുന്നേരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പത്രസമ്മേളനത്തിൽ ക്ഷേത്ര ഉപദേഷ്ടാവ് ശ്യാമൾ കുമാർ മഹന്ത് ആണ് ഇക്കാര്യം അറിയിച്ചതെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പദ്ധതിയെ എതിർക്കുന്ന ഇസ്ലാമിക ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെ തുടർന്നാണ് താൽക്കാലികമായി നിർത്തിവച്ചതെന്ന് വിമർശകർ ആരോപിക്കുന്നതോടെ ഈ തീരുമാനം ശക്തമായ പ്രതികരണങ്ങൾക്ക് കാരണമായി.
രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ഭീഷണികളെയും, പ്രകോപനങ്ങളെയും, ശത്രുതാപരമായ വാചാടോപങ്ങളെയും ബംഗ്ലാദേശി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ തസ്ലീമ നസ്രീൻ ശക്തമായി അപലപിച്ചു. ലക്ഷക്കണക്കിന് പള്ളികൾ നിലനിൽക്കുന്നതും അവ ഇപ്പോഴും നിർമ്മിക്കപ്പെടുന്നതുമായ ഒരു രാജ്യത്ത് എന്തുകൊണ്ടാണ് ഒരു ഹിന്ദു ആരാധനാലയം ലക്ഷ്യമിടുന്നതെന്ന് അവർ ചോദ്യം ചെയ്തു.
ഹിന്ദു ക്ഷേത്രങ്ങൾക്കെതിരായ ആക്രമണങ്ങളുടെയും വിഗ്രഹ നശീകരണത്തിന്റെയും പലാഷ്ബാരിയുടെ ചരിത്രം കണക്കിലെടുക്കുമ്പോൾ സ്ഥിതിഗതികൾ പ്രത്യേകിച്ച് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ഇത് ഹിന്ദി ന്യൂനപക്ഷ സമൂഹത്തെ ദുർബലരാക്കിയിട്ടുണ്ടെന്നും നസ്രീൻ ഊന്നിപ്പറഞ്ഞു.
അതേസമയം ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെത്തുടർന്ന് ക്ഷേത്ര നിർമ്മാണം നിർത്തിവച്ചതിൽ ബംഗ്ലാദേശി പത്രമായ ‘ബ്ലിറ്റ്‌സിന്റെ’ എഡിറ്റർ സലാ ഉദ്ദീൻ ഷോയിബ് ചൗധരിയും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. “പ്രാദേശിക ജിഹാദിസ്റ്റ്, ഇസ്ലാമിക ഗ്രൂപ്പുകളുടെ വൻ പ്രതിഷേധങ്ങൾക്കിടയിൽ, ബംഗ്ലാദേശിലെ ഗൈബന്ധ ജില്ലയിലെ സനാതൻ കോംപ്ലക്‌സിന്റെ അധികാരികൾ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്‌ക്കുകയും ശ്രീരാമന്റെ വിഗ്രഹം നിർമ്മിക്കുന്നത് നിർത്തുകയും ചെയ്യുന്നതായി പ്രഖ്യാപിച്ചു,” – ചൗധരി എക്‌സിൽ പോസ്റ്റ് ചെയ്തു.
















