കൊൽക്കത്ത : ബംഗ്ലാദേശികളെ ഇന്ത്യയിൽ എത്തിക്കാൻ സജീവമായി ഉണ്ടായിരുന്നത് വൻ ശൃംഖലയായിരുന്നുവെന്ന് വെളിപ്പെടുത്തൽ. അതിർത്തി കടന്നുള്ള നീക്കത്തെ സുഗമമാക്കുന്ന ഈ സംഘടിത ശൃംഖല വർഷങ്ങളായി സജീവമായിരുന്നുവെന്നും ഏകദേശം ₹900 കോടി വരെ വർഷം ഇതുവഴി ബിസിനസ് നടന്നിരുന്നുവെന്നുമാണ് ഏജന്റുമാർ പറയുന്നത് . ആനന്ദ് ബസാർ പത്രികയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
അതിർത്തിയുടെ ഇരുവശത്തുമുള്ള ഏജന്റുമാർ, പ്രാദേശിക നേതാക്കൾ , ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ ഒരുക്കുന്നവർ , വ്യാജ രേഖകൾ നിർമ്മിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികൾ എന്നിവരാണ് ഈ ശൃംഖലയിലുള്ളതെന്നും ഏജന്റുമാർ പറയുന്നു. എന്നാൽ 2025 നവംബറിൽ സംസ്ഥാനത്ത് എസ്എസ്ആർ വന്നതിനെത്തുടർന്ന് സാഹചര്യങ്ങൾ മാറി. സുവേന്ദു സർക്കാർ വന്നതോടെ അനധികൃത നുഴഞ്ഞുകയറ്റം തടസ്സപ്പെട്ടു. തങ്ങളുടെ ബിസിനസ് തന്നെ പൊളിഞ്ഞുവെന്നുമാണ് ഏജന്റുമാർ പറയുന്നത് .
ബംഗ്ലാദേശികളെ ഇന്ത്യയിലേയ്‌ക്ക് എത്തിക്കാനായി 1000 ക്രോസിംഗ് പോയിന്റുകളാണ് ഉള്ളത്. ഇന്ത്യൻ ഭാഗത്തെ വയലുകൾക്കും കുറ്റിക്കാടുകൾക്കും ഇടയിൽ ഒളിവിൽ കഴിയുന്ന ഏജന്റുമാരുടെ സഹായികൾ പ്രദേശം നിരീക്ഷിക്കുകയും അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്എഫ്) പട്രോളിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ മറുവശത്തേക്ക് കൈമാറുകയും ചെയ്യും . റൂട്ട് സുരക്ഷിതമാണെന്ന് ഉറപ്പിച്ച് മാത്രമേ അതിർത്തി കടന്നുള്ള നീക്കം സംഘടിപ്പിച്ചിരുന്നുള്ളൂ. അവസരം ലഭിക്കുമ്പോഴെല്ലാം പകൽ സമയത്തും നുഴഞ്ഞുകയറ്റം നടന്നിരുന്നു.
ഇതിനൊക്കെ ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും സിം കാർഡുകൾ ഉപയോഗിച്ചിരുന്നു. ഡിജിറ്റൽ ചാനലുകൾ വഴി സാമ്പത്തിക ഇടപാടുകളും നടന്നിരുന്നതായി റിപ്പോർട്ടുണ്ട്.അതിർത്തി കടന്നാൽ, അവരെ അടുത്തുള്ള ബസ് സ്റ്റാൻഡുകളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും കൊണ്ടുപോകുന്നതിനുള്ള ചുമതല പ്രാദേശിക ശൃംഖലയിലുള്ളവർക്കാണ് . തുടർന്ന് പ്രധാന നഗരങ്ങളിലേക്ക് അയയ്‌ക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും . വിവിധ ഘട്ടങ്ങളിലായി ഇതിനുള്ള പേയ്‌മെന്റുകൾ നിശ്ചയിക്കുകയായിരുന്നു പതിവ്.
















