ന്യൂദൽഹി: ഭാരതത്തിൽ കാൻസർ ബാധിതരുടെ എണ്ണം 26% വർദ്ധിച്ചു, 1990-ൽ ഒരു ലക്ഷം പേരിൽ 84.8 പേർക്കായിരുന്നത് 2023-ൽ ലക്ഷത്തിന് 107.2 ആയി എന്ന് ഒരു പുതിയ പഠനം പറയുന്നു. ‘ദി ലാൻസെറ്റ്’ എന്ന ആധകാരിക ആരോഗ്യകാര്യ പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ചികിത്സയിൽ പുരോഗതി ഉണ്ടായിട്ടും ഈ കാലയളവിൽ കാൻസർ മൂലമുള്ള മരണം 21% വർദ്ധിച്ചുവെനന്നും പറയുന്നു.
താരതമ്യക്കണക്ക് പറഞ്ഞാൽ, 33 വർഷത്തിനിടെ യുഎസിലും ചൈനയിലും കാൻസർ രോഗബാധയും മരണനിരക്കും ഗണ്യമായി കുറഞ്ഞു. ശക്തമായ പുകയില നിയന്ത്രണം, സാർവത്രിക വാക്്‌സിനേഷൻ, കൃത്യമായ പരിശോധനാ സംവിധാനം എന്നിവ ഈ രണ്ട് രാജ്യങ്ങളിലെയും കുറവിന് പിന്നിലെ കാരണമെന്ന് ദൽഹി എയിംസിലെ റേഡിയേഷൻ-ഓങ്കോളജിസ്റ്റ് ഡോ. അഭിഷേക് ശങ്കർ വിശദീകരിക്കുന്നു.
പുകയിലയുടെ ഉയർന്ന ഉപയോഗം, പൊണ്ണത്തടി, അണുബാധകൾ തുടങ്ങിയ അപകട ഘടകങ്ങൾ നിലനിൽക്കുന്നതിനാലും രോഗം മുൻകൂട്ടി നേരത്തെയുള്ള കണ്ടെത്താനുള്ള സൗകര്യങ്ങളുടെ കുറവും ഭാരതം നേരിടുന്ന വെല്ലുവിളിയാണെന്ന് അദ്ദേഹം റയുന്നു.
എച്ച്പിവി, ഹെപ്പറ്റൈറ്റിസ്-ബി വാക്‌സിനേഷൻ, മാമോഗ്രാഫി, കുറഞ്ഞ ഡോസ് സിടി ഉപയോഗിച്ചുള്ള ശ്വാസകോശ അർബുദ പരിശോധന, കൊളോനോസ്‌കോപ്പി സ്‌ക്രീനിംഗ്, സമയബന്ധിതമായ ചികിത്സ എന്നിവവഴി കിട്ടുന്ന രോഗ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടക്കത്തിലേ ചികിത്സ എന്ന് കാര്യത്തിൽ ഇപ്പോഴും നമ്മൾ വേണ്ടത്ര പര്യാപ്തരല്ല.
‘ആഗോളതലത്തിൽ കാൻസർ ഒരു പ്രധാന രോഗമായി തുടരുന്നു, ചികിത്സയും രോഗം കണ്ടെത്തലും പരിമിതമായ രാജ്യങ്ങളിൽ അപകകരമായ വളർച്ചയോടെ വരും ദശകങ്ങളിൽ ഇത് എങ്ങനെ വളരുമെന്ന് കണ്ടെത്താനുള്ള പഠനമാണ് ഞങ്ങൾ നടത്തിയതെന്ന്’ പഠനത്തിന്റെ മുഖ്യ രചയിതാവ് വാഷിംഗ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷനിൽ നിന്നുള്ള ഡോ. ലിസ ഫോഴ്സ് പറയുന്നു.
















