വാഷിംഗ്ടൺ : കൈയ്യിലും, കാലിലും വിലങ്ങിട്ട് പൂട്ടി ബംഗ്ലാദേശികളെ നാടുകടത്തി അമേരിക്ക. വ്യാഴാഴ്ച 30 ബംഗ്ലാദേശി പൗരന്മാരെയാണ് ചാർട്ടേഡ് വിമാനത്തിൽ ധാക്കയിലേക്ക് കൊണ്ടുവന്നത്. യാത്രയിലുടനീളം അവരുടെ കൈകളും കാലുകളും വിലങ്ങിട്ടിരുന്നു.
ഹസ്രത്ത് ഷാജലാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ (എച്ച്എസ്ഐഎ) ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, വിമാനം രാത്രി 11:30 ഓടെ ലാൻഡ് ചെയ്തു. നാടുകടത്തപ്പെട്ട ആളുകളെ ഏകദേശം മൂന്ന് മണിക്കൂറോളം വിമാനത്തിൽ തന്നെ നിർത്തി, അവരുടെ വിലങ്ങുകൾ തുറന്നതിനുശേഷം, പുലർച്ചെ 2 മണിക്ക് അവരെ പുറത്തേയ്‌ക്ക് കൊണ്ടുവന്നു.
ഈ സമയത്ത് വിമാനത്താവളത്തിൽ കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു, ആരെയും അവരുടെ അടുത്തേക്ക് പോകാനോ ഫോട്ടോ എടുക്കാനോ അനുവദിച്ചിരുന്നില്ല. 60 മണിക്കൂർ യാത്രയ്‌ക്കിടെ തന്നെ കുറ്റവാളികളെപ്പോലെയാണ് പരിഗണിച്ചതെന്ന് നാടുകടത്തപ്പെട്ടവരിൽ ഒരാളായ നോഖാലിയിൽ നിന്നുള്ള 22 കാരൻ അബ്ദുള്ള പറഞ്ഞു.
തങ്ങൾക്ക് ബ്രെഡും വെള്ളവും മാത്രമേ നൽകിയിട്ടുള്ളൂവെന്നും ടോയ്‌ലറ്റ് ഉപയോഗം പോലും കർശനമായി നിരീക്ഷിച്ചുവെന്നും പലരും ആരോപിച്ചു. ആഭ്യന്തര മന്ത്രാലയം, രഹസ്യാന്വേഷണ ഏജൻസികൾ, യുഎസ് എംബസി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു.
















