ന്യൂദല്‍ഹി: ഭാരതത്തില്‍ നിന്നുള്ള ഇറക്കുമതിക്കു രണ്ടു തവണയായി 50 ശതമാനം തീരുവ ചുമത്തിയ യുഎസ് ഭരണകൂട നടപടി കടുത്ത അനീതിയാണെങ്കിലും വളരെ കരുതലോടെയേ ഭാരതം പ്രതികരിക്കൂയെന്നാണ് സൂചന. പല മേഖലയെയും ബാധിക്കുമെങ്കിലും കൃത്യമായ ബദല്‍ നടപടികളെടുക്കാനാകുമെന്നും കയറ്റുമതി സാധാരണ പോലെയാക്കാന്‍ സാധിക്കുമെന്നുമാണ് കേന്ദ്രം കരുതുന്നത്. എന്തു പ്രത്യാഘാതമുണ്ടായാലും ഒരു വിട്ടുവീഴ്ചയുമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഭാരതത്തോടു ചേര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കാം. ഇത് ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സഹായകമാകും. അതതു രാജ്യങ്ങളുടെ കറന്‍സികളിലേക്കു ക്രയവിക്രയം മാറ്റിയാല്‍ ഡോളറിനുമേലുള്ള അമിതാശ്രയം കുറയ്‌ക്കാനുമാകും. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതിയെന്നതിന്റെ മറവില്‍ 25 ശതമാനം അധികച്ചുങ്കം ഏര്‍പ്പെടുത്തിയതു ട്രംപിന്റെ ഇരട്ടത്താപ്പാണ്. കാരണം ഇപ്പോഴും യൂറോപ്യന്‍ യൂണിയന്‍ വന്‍ തോതില്‍ പ്രകൃതി വാതകം വാങ്ങുന്നതു റഷ്യയില്‍ നിന്നാണ്. അവര്‍ക്ക് ഇത്തരം തീരുവയില്ല. യുഎസില്‍ നിന്നുള്ള ഇറക്കുമതിക്കു കൂടുതല്‍ ചുങ്കം ചുമത്തുന്നതും കേന്ദ്രം പരിഗണിക്കുന്നു.
കൊക്കകോള പോലുള്ള യുഎസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സ്വദേശി ജാഗരണ്‍ മഞ്ച് തുടങ്ങിയ സംഘടനകള്‍ ശക്തമായാഹ്വാനം ചെയ്താല്‍ അനവധി യുഎസ് കമ്പനികള്‍ക്കു വലിയ തിരിച്ചടിയാകും. അയ്യായിരം കോടിക്കടുത്താണ് കോള കമ്പനി പ്രതിവര്‍ഷം ഭാരതത്തില്‍ നിന്നു നേടുന്നത്.
ബഹിഷ്‌കരണം വന്നാല്‍ ഇതു കുത്തനെ ഇടിയും. യുദ്ധവിമാനങ്ങളടക്കം വാങ്ങാനുള്ള പ്രതിരോധക്കരാറുകള്‍ മരവിപ്പിക്കാനും തീരുമാനിക്കാതെ മാറ്റിവയ്‌ക്കാനും കഴിയും. മറ്റു രാജ്യങ്ങളുമായി എന്തു ബന്ധം വേണം, എന്തു വാങ്ങണം, എന്ത് ഇടപാടുകള്‍ നടത്തണമെന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം നമ്മുടേതു മാത്രം. അതില്‍ കൈ കടത്താന്‍ മോദി സര്‍ക്കാര്‍ ട്രംപ് ഭരണകൂടത്തെ ഒരിക്കലും അനുവദിക്കുകയുമില്ല.
റഷ്യയുമായുള്ള ബന്ധം പഴക്കമേറിയ, ഇഴയടുപ്പമുള്ള ഒന്നാണ്. അവരില്‍ നിന്നു കുറഞ്ഞ വിലയ്‌ക്ക് എണ്ണ വാങ്ങുന്നതില്‍ നിന്നു ഭാരതം പിന്നാക്കം പോകുകയുമില്ല. കുറഞ്ഞ വിലയ്‌ക്കു വലിയ തോതിലാണ് ഭാരതം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത്. വാങ്ങുന്ന തോത് 2022 മുതല്‍ കൂട്ടി. റഷ്യ അവര്‍ വില്‍ക്കുന്ന എണ്ണയുടെ 35 ശതമാനവും ഭാരതമാണ് വാങ്ങുന്നത്. 2025ല്‍ ഭാരതം 245 ദശലക്ഷം മെട്രിക് ടണ്‍ എണ്ണ ഇറക്കുമതി ചെയ്തു. അതില്‍ 88 ദശലക്ഷം മെട്രിക് ടണ്ണും റഷ്യയില്‍ നിന്നാണ്.
പാകിസ്ഥാനുമായുണ്ടായ സംഘര്‍ഷം ഉഭയകക്ഷി ചര്‍ച്ച വഴിയാണ് പരിഹരിച്ചതെന്നും ഇതില്‍ ഡൊണാള്‍ഡ് ട്രംപിനു പങ്കൊന്നുമില്ലെന്നുള്ള സത്യം ഭാരതം അസന്ദിഗ്ധമായി പ്രഖ്യാപിച്ചതാണ് 25 ശതമാനം അധികത്തീരുവ ചുമത്താന്‍ കാരണമെന്നാണു മറ്റൊരു സംശയം.
















