തിരുവനന്തപുരം: മലയാളിയുടെ ഹൃദയത്തില്‍ സ്വരനാദമുയര്‍ത്തി നാലു പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന കെ.എസ്. ചിത്രയ്‌ക്ക് 63ാം പിറന്നാള്‍. സംഗീതത്തിന്റെ ഈ പൂങ്കുയിലിന് ദീര്‍ഘായുസ്സും ആശംസകളും നേര്‍ന്നുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് ചിത്രയുടെ ആരാധകര്‍.
മെലഡിയാണ് ചിത്രയുടെ ആലാപനത്തിന്റെ കാതല്‍. പക്ഷെ അതില്‍ പ്രണയവും വിരഹവും വിഷാദവുമെല്ലാം ഒരു പോലെ അനായാസം ചിത്രയുടെ സ്വരത്തില്‍ ഉതിര്‍ന്നുവീഴുന്നു. ഇന്ന് സിനിമാഗാനങ്ങളേക്കാള്‍ ഗാനമേളകളും സംഗീത റിയാലിറ്റി ഷോകളുമായി സംഗീതസ്നേഹികള്‍ക്ക് തൊട്ടരികെ ചിത്രയുണ്ട്.
1963 ജൂലായ് 27ന് സംഗീതജ്ഞനായ അച്ഛന്‍ കരമന കൃഷ്ണന്‍നായരുടേയും സംഗീതാധ്യാപികയായ ശാന്തകുമാരിയുടേയും മകളായാണ് ചിത്ര പിറന്നത്. കുട്ടിക്കാലം മുതലേ മനസ്സില്‍ സംഗീതമുണ്ടായിരുന്നു. എം ജി രാധാകൃഷ്ണന്‍ സംഗീതം പകര്‍ന്ന ‘രജനീ പറയൂ’ എന്ന ഗാനമായിരുന്നു ഒറ്റയ്‌ക്ക് പാടി വിജയിപ്പിച്ച ആദ്യഗാനം.
ആലാപനത്തിലെ ഭാവതീവ്രതയാണ് ചിത്രയുടെ പ്രത്യേകത. മലയാളത്തിനു പുറമേ, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഒറിയ, ബംഗാളി, അസമീസ് തുടങ്ങി പതിനയ്യായിരത്തിലധികം ഗാനങ്ങള്‍ ചിത്രയുടെ സ്വരമാധുരിയില്‍ പിറന്നിട്ടുണ്ട്.
മലയാളത്തിലെ വാനമ്പാടിയായ ചിത്ര, തമിഴകത്ത് ചിന്നക്കുയിലായും തെലുങ്കില്‍ സംഗീതസരസ്വതിയായും ഉത്തരേന്ത്യക്കാര്‍ക്ക് പിയ ബസന്തിയായും കര്‍ണാടകത്തില്‍ കന്നഡകോകിലെയുമായും അറിയപ്പെടുന്നു. ആറ് ദേശീയ പുരസ്‌കാരങ്ങള്‍, പതിനാറ് സംസ്ഥാന പുരസ്‌കാരങ്ങള്‍. പത്മശ്രീയും പത്മഭൂഷണും ഉള്‍പ്പടെ ബഹുമതികള്‍ എന്നിവ നേടി. ഏകമകള്‍ അപകടത്തില്‍ വേര്‍പിരിഞ്ഞെങ്കിലും, ഇന്നും ചിത്ര മലയാളികള്‍ക്ക് തൊട്ടരികെയുണ്ട്. അവരുടെ ആനന്ദ-വിഷാദ-വിമൂക വികാരപ്രപഞ്ചത്തെ ആര്‍ദ്രമാക്കാന്‍.
















