ന്യൂദൽഹി : ഇന്ത്യയ്‌ക്ക് മേൽ യുഎസ് കനത്ത താരിഫ് ചുമത്തിയതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലും വിള്ളൽ വീണിട്ടുണ്ട്. എന്നാൽ അതിനു പിന്നാലെ ഇന്ത്യയുമായി അടുക്കാൻ ശ്രമിക്കുകയാണ് ചൈന.
ഇന്ത്യാ വിരുദ്ധ കഥകൾ പ്രചരിപ്പിച്ചിരുന്ന ചൈനീസ് സർക്കാർ മുഖപത്രമായ ഗ്ലോബൽ ടൈംസ് ഇപ്പോൾ ഇന്ത്യയുടെ വികസനത്തെക്കുറിച്ചും ഇന്ത്യയുമായുള്ള സൗഹൃദത്തെക്കുറിച്ചും സംസാരിക്കുന്നു.
“ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും സഹകരണത്തിന്റെ നീണ്ട ചരിത്രമുണ്ട്, അവരുടെ സമ്പദ്‌വ്യവസ്ഥകൾ പരസ്പര പൂരകമാണ്. ഇന്ത്യയുമായുള്ള സഹകരണത്തെ ചൈന വളരെയധികം വിലമതിക്കുന്നു, കൂടാതെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികളിൽ ഒന്നാണ്. ഇന്നത്തെ സങ്കീർണ്ണവും എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതുമായ ആഗോള സാഹചര്യത്തിൽ, ആരെ മാറ്റിസ്ഥാപിക്കണമെന്ന് ചർച്ച ചെയ്യുന്നതിനുപകരം, പരസ്പരം ശക്തികൾ ഉപയോഗപ്പെടുത്തുന്നതും പ്രായോഗിക സഹകരണത്തിൽ പ്രവർത്തിക്കുന്നതും പരസ്പര നേട്ടം പ്രോത്സാഹിപ്പിക്കുന്നതും ഫലങ്ങളിൽ വിജയം നേടുന്നതും വികസനം പങ്കിടുന്നതും കൂടുതൽ അർത്ഥവത്താണ്,” എന്നാണ് ഗ്ലോബൽ ടൈംസ് ലേഖനം പറയുന്നത്.
ഇന്നത്തെ സങ്കീർണ്ണമായ സാഹചര്യത്തിൽ, ഇരു രാജ്യങ്ങളും തമ്മിൽ വിശ്വാസം വർദ്ധിപ്പിക്കുക, അഭിപ്രായവ്യത്യാസങ്ങൾ കൈകാര്യം ചെയ്യുക, സമവായം വളർത്തുക, സഹകരണം വിപുലീകരിക്കുക, ഏഷ്യയിലും ആഗോളതലത്തിലും സമാധാനം പ്രോത്സാഹിപ്പിക്കുക എന്നിവ വളരെ അർത്ഥവത്താണ്.- എന്നും ലേഖനത്തിൽ പറയുന്നു.
സൗഹൃദത്തിന്റെ ചിഹ്നമായി ആനയും, വ്യാളിയും ചേർന്ന് നിൽക്കുന്ന ചിത്രവും നൽകിയിട്ടുണ്ട്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തിൽ, ഗ്ലോബൽ ടൈംസ് ഇന്ത്യ യുഎസ് താരിഫുകൾക്കെതിരെ ചെറുത്തുനിൽക്കുന്നുവെന്ന് പറയുകയും പ്രശംസിക്കുകയും ചെയ്തു. മാത്രമല്ല ചൈന സന്ദർശിക്കാനെത്തുന്ന മോദിയെ സ്വീകരിക്കാൻ കാത്തിരിക്കുകയാണ് രാജ്യമെന്നും ഗ്ലോബൽ ടൈംസ് പറയുന്നു.
















