തിരുവനന്തപുരം: കാലാവധി കഴിയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വനിതാ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് റാങ്ക് ലിസ്റ്റില്‍ 45 പേര്‍ക്ക് സര്‍ക്കാര്‍ അഡ്വൈസ് മെമ്മോ നല്‍കി. സമരം ചെയുന്ന മൂന്ന് പേര്‍ക്കും അഡ്വൈസ് മെമോ ലഭിച്ചു. സമരത്തിലുള്ള പ്രിയ, അഞ്ജലി, അരുണ എന്നിവര്‍ക്ക് ആണ് മെമ്മോ ലഭിച്ചത്.
ഒഴിവുകളില്‍ അര്‍ഹരായവരെ നിയമിച്ചെന്നും ലിസ്റ്റിലുള്ളവരെയെല്ലാം നിയമിക്കാനാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിലായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ അവസാന പ്രതീക്ഷ. അതു നഷ്ടമായതോടെയാണ് ഇന്നലെ സ്വയം റീത്തുവച്ചു പ്രതിഷേധിച്ചത്. വനിത സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി നാളെ അവസാനിക്കാനിരിക്കേയാണ് റാങ്ക് ഹോള്‍ഡേഴ്‌സ് സമരം തുടരുന്നത്.
സപ്ലിമെൻ്ററി ലിസ്റ്റിലടക്കം 967 പേർ ഉൾപ്പെട്ടിരിക്കുന്ന ലിസ്റ്റിൽ 30 ശതമാനത്തിൽ താഴെ മാത്രം ഉദ്യോഗാർഥികൾക്കായിരുന്നു നിയമനം ലഭിച്ചിട്ടുള്ളത്. അതായത് 967 പേരിൽ നിയമന ശുപാർശ ലഭിച്ചത് 259 പേർക്ക് മാത്രം. ഇതില്‍ 60 എന്‍ജെഡി (നോണ്‍ ജോയിനിങ് ഡ്യൂട്ടി) ആണ്. മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 815 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നായിരുന്നു ഉദ്യോഗാർഥികളുടെ ആരോപണം. റാങ്ക് ലിസ്റ്റിൽ നിന്ന് കൂടുതൽ നിയമനം നടത്തുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക എന്നിവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.
കഴിഞ്ഞ ദിവസം വെള്ള പുതച്ച് കിടന്നും, ദേഹത്ത് റീത്ത് വെച്ചുമായിരുന്നു ഉദ്യോഗാർഥികൾ പ്രതിഷേധം നടത്തിയത്. വിഷുദിനത്തിൽ കറുത്ത വസ്ത്രം ധരിച്ചും രക്തത്തിൽ എഴുതിയ പ്ലക്കാർഡും കൈയ്യിലേന്തിയായിരുന്നു ഇവരുടെ പ്രതിഷേധം. മുൻ ദിവസങ്ങളിൽ മുഖത്ത് ചായം അണിഞ്ഞ് സ്വയം കോമാളി വേഷം കെട്ടി മുകാഭിനയം നടത്തിയും ഇവർ പ്രതിഷേധിച്ചിരുന്നു. ശയനപ്രദക്ഷിണം നടത്തിയും മുട്ടിലിഴഞ്ഞും, കല്ലുപ്പിൽ മുട്ടുകുത്തി നിന്നും, ഒറ്റക്കാലിൽ മുട്ടുകുത്തി നിന്നുമെല്ലാം റാങ്ക് ഹോൾഡർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
സര്‍ക്കാരില്‍ നിന്ന് അലിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരുന്നത്. ഓരോ ദിവസവും പുതിയ സമരരീതികള്‍ പിന്തുടരുകയാണിവര്‍. നിയമനമായാല്‍ നൂറുകണക്കിന് വനിതകളുടെ ജീവിതത്തില്‍ പുതിയ വെളിച്ചമേകും. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്ന ശനിയാഴ്ച വരെയും സമരം തുടരുമെന്നു റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
















