ന്യൂദല്‍ഹി: ലഡാക്കിലെ തന്ത്രപ്രധാന അതിർത്തി മേഖലയായ മിനിമാർഗില്‍ വിനോദസഞ്ചാരിയായി എത്തിയ ശ്രുതി ഭദാനയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വാഗ്വാദത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചിരുന്നു.
വഴിയിലെ സുരക്ഷാ പരിശോധനകളും ഗതാഗത ക്രമീകരണങ്ങളും കാരണം അഞ്ച് മണിക്കൂറോളം കാത്തുകിടക്കേണ്ടി വന്നതാണ് ശ്രുതി ഭദാനയെ പ്രകോപിപ്പിച്ചത്.
ഇത്തരം ഗതാഗതനിയന്ത്രണങ്ങള്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന തന്നെപ്പോലെയുള്ള ജെന്‍സീ തലമുറ അംഗീകരിക്കില്ലെന്നും ശ്രുതി ഭദാന ഉദ്യോഗസ്ഥരോട് വാദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനോട് വൈവിധ്യമാർന്ന പ്രതികരണങ്ങളാണ് ഉയരുന്നത്. മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങിയപ്പോള്‍ ഉണ്ടായ നിരാശ കാരണമായ് ശ്രുതി ഭദാന സൈനികരോട് ചൂടായത് എന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ , രാജ്യസുരക്ഷ മുൻനിർത്തി പ്രവർത്തിക്കുന്ന സൈനികരോട് അതിർത്തി മേഖലയില്‍ ഇത്തരം രീതിയില്‍ സംസാരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് മറുപക്ഷം വാദിക്കുന്നു.
പക്ഷെ ഈ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിയ്‌ക്ക് വലിയ തിരിച്ചടി ഇതേ ശ്രുതി ഭദാനയില്‍ നിന്നും കിട്ടി. ജെന്‍ സീയില്‍പ്പെട്ട പെണ്‍കുട്ടി സൈനികരെ എതിര്‍ത്തതോടെ പ്രതിപക്ഷ പാര്‍ട്ടിക്ക് ഇവിടെ ഒരു സാധ്യതയുണ്ട് എന്ന കണ്ടാണ് രാഹുല്‍ ഗാന്ധി ശ്രുതി ഭദാനയെ ഫോണില്‍ വിളിച്ചത്. സൈനികരെ എതിര്‍ത്തതിന്റെ പേരില്‍ മാപ്പ് ചോദിക്കണമെന്ന് ആദ്യം ശ്രുതിയോട് പറഞ്ഞ രാഹുല്‍ ഗാന്ധി, പക്ഷെ ശ്രുതി ബിജെപിക്ക് എതിരാണെന്ന് അറിഞ്ഞതോടെ ദല്‍ഹിയില്‍ അഭിനന്ദനച്ചടങ്ങ് സംഘടിപ്പിക്കാം എന്ന് പറഞ്ഞതോടെ രാഹുല്‍ ഗാന്ധിയുടെ തനിനിറമാണ് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിയും ശ്രുതി ഭദാനയും തമ്മിലുള്ള സംഭാഷണങ്ങള്‍ ചുവടെ:
രാഹുൽ: ഹലോ ശ്രുതി, നിങ്ങൾ അവിടെയുണ്ടോ?
ശ്രുതി: ഹായ് ഹായ്, സർ. എന്റെ ദേശവിരുദ്ധ പരാമർശങ്ങൾക്ക് ക്ഷമിക്കണം. 5 മണിക്കൂർ ഗതാഗതക്കുരുക്കിൽ പെട്ടതിനാല്‍ ഞാൻ ദേഷ്യപ്പെട്ടു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല
രാഹുൽ: അത് എപ്പോഴും തെറ്റാണ്, ശ്രുതി. നിങ്ങൾ അതിന് പരസ്യമായി ക്ഷമ ചോദിക്കണം
ശ്രുതി: ശരിക്കും ക്ഷമിക്കണം, സർ
രാഹുൽ ഗാന്ധി: ഹും…ശരി
ശ്രുതി ഭദാന: പക്ഷേ എനിക്ക് ബിജെപിയോട് വെറുപ്പാണ്
രാഹുൽ ഗാന്ധി: നിങ്ങള്‍ ഇത് ആദ്യം പറയേണ്ടേ. എന്താ ആദ്യം അത് പറയാതിരുന്നത്?
ശ്രുതി ഭദാന: അപ്പോൾ ഞാൻ കുഴപ്പത്തിലാണോ?
രാഹുൽ ഗാന്ധി: കുഴപ്പമോ? ഒട്ടുമില്ല. നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു.
ശ്രുതി ഭദാന: എന്റെ ദേശവിരുദ്ധ പരാമർശങ്ങളുടെ പേരിലോ?
രാഹുൽ ഗാന്ധി: പരാമർശങ്ങൾ മറക്കുക. ദൽഹിയിലേക്ക് വരൂ. ഞങ്ങൾ അവിടെ നിങ്ങള്‍ക്ക് ഒരു അഭിനന്ദന ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്.
ശ്രുതി ഭദാന: നന്ദി, സർ
















