ആലപ്പുഴ: ജില്ലയിലെ സിപിഎമ്മില്‍ താത്ക്കാലികമായി ഒതുക്കിത്തീര്‍ത്ത വിഭാഗീയത പൊട്ടിത്തെറിയിലേക്ക്. കായംകുളത്ത് ഏരിയ കമ്മിറ്റി അംഗവും മുന്‍ ഏരിയ കമ്മിറ്റി അംഗവും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ഏരിയ കമ്മിറ്റി അംഗം കെ.എല്‍. പ്രസന്നകുമാരിയും മുന്‍ ഏരിയ കമ്മിറ്റി അംഗം ബി. ജയചന്ദ്രനുമാണ് രാജിവച്ചത്. രാജിക്കത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.
പാര്‍ട്ടിയിലെ വിഭാഗീയതയില്‍ മനംനൊന്താണ് രാജിയെന്ന് പ്രസന്നകുമാരി പറയുന്നു. ജില്ലാ പഞ്ചായത്തംഗവും സിപിഎം ഏരിയ സെന്റര്‍ അംഗവുമായിരുന്ന ബിബിന്‍ സി. ബാബുവിന്റെ അമ്മയാണ് പ്രസന്നകുമാരി. ഭാര്യ നല്കിയ ഗാര്‍ഹിക പരാതിയെ തുടര്‍ന്ന് ബിബിന്‍ സി. ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. നടപടി കാലാവധി കഴിഞ്ഞതോടെ ബിബിനെ ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ഇരുവരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്നു. ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ ബിപിന്‍ നാമനിര്‍ദേശ പത്രിക വാങ്ങിയിരുന്നു. ജില്ലാ നേതൃത്വം ഇടപെട്ടതോടെയാണ് മത്സര നീക്കത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
അതിനിടെ സംസ്ഥാന സെക്രട്ടറിയേറ്റംഗം മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ കായംകുളത്ത് പാര്‍ട്ടി യോഗം ചേരാനിരിക്കെ സമ്മര്‍ദ്ദ തന്ത്രം എന്ന നിലയിലാണ് പ്രസന്നകുമാരി സംസ്ഥാന സെക്രട്ടറിക്ക് രാജി നല്‍കിയതെന്നും, ഈ വിവരം മാധ്യമങ്ങളെ അറിയിച്ചതെന്നുമാണ് മറുപക്ഷം കുറ്റപ്പെടുത്തുന്നത്.
ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ വിഭാഗീയത നടക്കുന്നുവെന്ന് ആരോപിച്ചാണ് പ്രസന്നകുമാരിയുടെ രാജി. ഏരിയാ കമ്മിറ്റി അംഗവും പത്തിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ് പ്രസന്നകുമാരി. ചില സഖാക്കളുടെ അധിക്ഷേപവും മാനസിക പീഡനവും മൂലമാണ് രാജിയെന്ന് ആരോപിക്കുന്ന കത്തില്‍ കായംകുളത്ത് നിന്നുളള ജില്ലാ സെക്രട്ടേറിയേറ്റംഗത്തിന്റെ പേരും എടുത്ത് പറയുന്നുണ്ട്.
ജില്ലാ സെക്രട്ടേറിയേറ്റംഗമാണ് വിഭാഗീയതയുടെ കേന്ദ്രമെന്നാണ് സംസ്ഥാന സെക്രട്ടറിക്കയച്ച കത്തിലെ ആരോപണം. ഈമാസം എട്ടിന് അയച്ച രാജിക്കത്ത് ഇന്നലെയാണ് പുറത്തുവന്നത്.
കുട്ടനാട്ടില്‍ അടക്കം വിഭാഗീയതയെ തുടര്‍ന്ന് നേരത്തെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നത്. ഇതോടെ സംസ്ഥാന നേതൃത്വം ഇടപെട്ട് താത്ക്കാലികമായി പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: