ഇടുക്കി: വനംവകുപ്പിനെതിരെ ഭീഷണിയുമായി സിപിഎം നേതാവ് എം.എം. മണി. മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് തങ്ങൾക്കറിയാമെന്നും അത്തരക്കാർക്ക് വഴിയേനടക്കാൻ കഴിയില്ലെന്നും മണി വെല്ലുവിളിച്ചു. പോലീസ് തങ്ങള്‍ക്ക് പുല്ലാണെന്നും പിന്നെയാണോ ഫോറസ്‌റ്റെന്നും എം എം മണി ചോദിച്ചു.
ഇടുക്കി കഞ്ഞിക്കുഴിയിൽ റവന്യു ഭൂമി വനം വകുപ്പ് കയ്യടക്കുന്നു എന്നാരോപിച്ചു കർഷക സംഘം റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മണി. ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓർക്കണം. ഞങ്ങൾ വീട്ടിൽ മടങ്ങി വരുമെന്ന് പറഞ്ഞല്ല പൊതുപ്രവർത്തനത്തിൽ ഇറങ്ങുന്നത്’, മണി പറഞ്ഞു. വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതിയെന്നും ‘ഉമ്മാക്കി’ കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും മണി പറഞ്ഞു.
ഞങ്ങളെ അടിച്ചാൽ തിരിച്ചടിക്കുമെന്ന നിലപാടാണ് ഞങ്ങൾക്കുള്ളത്. മാധ്യമങ്ങൾ ചുറ്റുമുള്ളതുകൊണ്ട് അതിനപ്പുറം കാര്യങ്ങൾ കടത്തി പറയുന്നില്ല. ആവശ്യമില്ലാത്ത പണികൾ ചെയ്യിക്കരുതെന്നും ഇത്തരം നീക്കങ്ങൾ തുടർന്നാൽ ആളുകളെ കൂട്ടി സെക്രട്ടേറിയറ്റിലേക്ക് വരാൻ മടിക്കില്ലെന്നും മണി പറഞ്ഞു. കൃഷിക്കാര്‍ കൃഷി ചെയ്യുന്നിടത്തോ, പുഴയോരത്തോ, താമസ സ്ഥലത്തോ ഇദ്യോഗസ്ഥര്‍ പിടിച്ചുകയറാന്‍ വന്നാല്‍ അവിടെവെച്ച് നേരിടും. അത്തരം സാഹചര്യങ്ങളില്‍ നിയമം മണ്ണാങ്കട്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അത്തരമൊരു സാഹചര്യം ഒരുക്കരുതെന്നും എം എം മണി പറഞ്ഞു.
വനംമന്ത്രി ഷിബു ബേബി ജോണിന്റെ പിതാവിന് നല്ലപേരുണ്ട്. ആ പേര് വച്ച് ഉമ്മാക്കി കാണിക്കാന്‍ വരരുതെന്നും എം.എം.മണി പറഞ്ഞു. എം.എം. മണിയുടെ പരാമർശങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച് മറുപടി നൽകുന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ പ്രതികരിച്ചു. മണിക്ക് സ്വന്തം പേരുപോലും മറന്നുപോകുന്ന അവസ്ഥയാണെന്നും എഴുന്നേറ്റുനിന്നാൽ ചീത്ത വിളിക്കലാണ് അദ്ദേഹത്തിന്റെ പ്രധാന പരിപാടിയെന്നും ഷിബു ബേബി ജോൺ പരിഹസിച്ചു
















