എസ്. ജാനകിയുടെ പാട്ടായിരുന്നു രാമേട്ടന്റെ ജീവന്‍. എന്തു ചെയ്യാനും ജാനകീ സംഗീതം പശ്ചാത്തലമായി വേണം. അന്ന് എപ്പോഴും ഇടതു കയ്യില്‍ തൂക്കി നടക്കാന്‍ പാകത്തില്‍ ഒരു ട്രാന്‍സിസ്റ്ററായിരുന്നു. ഇന്നാകട്ടെ ‘ജാനകിപ്പാട്ട്’ നിറച്ച ഒരു മൊബൈല്‍ ഫോണ്‍ ‘ജാനകി രാമന്‍’ എന്നാണ് കക്ഷി നാട്ടില്‍ അറിയപ്പെടുന്നത്. ജാനകിയുടെ ശോകവും ഭക്തിയും പ്രേമവും താരാട്ടും മെലഡികളുടെ ആമോദച്ചാര്‍ത്തും കേള്‍ക്കുന്ന നേരമാണ് രാമേട്ടന്‍ ജീവിക്കുന്നത്. രാമേട്ടന്‍ ഈയിടെ ടൗണിലെ കൂട്ടുകാരുടെ സംഘത്തില്‍ അസന്നിഗ്‌ദ്ധമായി പ്രസ്താവിച്ചത് ഇങ്ങനെ- ”ഞാന്‍ ജീവിച്ചിരിക്കുന്നതു തന്നെ ജാനേടത്തിയുടെ പാട്ടു കേള്‍ക്കാനാണ്.”
”ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍” കേള്‍ക്കുമ്പോള്‍ രാമേട്ടന്‍ ജാനകിയുടെ ‘സഹപാടി’യാകും- ഈ പാട്ടല്ല കൂടെ പാടുക-” ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനോരാവണിത്തെന്നലായി മാറി” എന്ന ജാനകിയുടെ മറ്റൊരു ഗാനമായിരിക്കും. ”മഴ മുകളിലൊളിവര്‍ണ്ണന്‍ ഗോപാലകൃഷ്ണന്‍” ഗാനത്തിന് ”കേശാദിപാദം തൊഴുന്നേല്‍ കേശവാ” എന്ന പാട്ടുപാടി രാമേട്ടന്‍ യുഗ്മഗാനത്തിന് ‘പുതിയ റെക്കോഡ്’ സൃഷ്ടിക്കും.
ഒരു ദിവസം രാമേട്ടന്‍ ഉണര്‍ന്നപാടെ കേട്ടത് ”ഉണരുണരൂ ഉണ്ണിപ്പൂവേ” എന്ന ഗാനമാണ്. ”ഭദ്രദീപം കരിന്തിരി കത്തി”എന്ന് കക്ഷി ഉയര്‍ന്ന പിച്ചില്‍ അതിന് ‘അകമ്പടി സേവിക്കാന്‍’ തുടങ്ങി. മുറ്റമടിച്ചുകൊണ്ടിരുന്ന രാമേട്ടന്റെ ഭാര്യ കമലേച്ചി ഇത് കേട്ട് ചൂലമായി ഓടിയടുത്തു.
”ഉളുപ്പു വേണം മനുഷ്യാ… ഒരു കാലത്തും ഒരു പാട്ടും വേണ്ട പോലെ കേള്‍ക്കാന്‍ നിങ്ങള്‍ സമ്മതിക്കൂല… ഇതൊന്ന് നിര്‍ത്തിക്കൂടെ.. നന്ന രാവിലെയെങ്കിലും ഇങ്ങക്കൊന്ന് പാടാതിരുന്നൂടെ”
കമലേച്ചി ചൂലും കൊണ്ട് മടങ്ങിയപ്പോള്‍ രാമേട്ടന്‍ വിളിച്ചു പറഞ്ഞു.
”എടീ നിനക്കറിയോ… ജാനകിയമ്മ ആരാണ്…? പാട്ടിന്റെ മുത്താ… മണിമുത്ത്… ഓരെപ്പോലെ പാടാനിന്ന് ലോകത്തില്‍ ഓര് മാത്രേള്ളൂ… ഓരെ കൂടെപ്പാടാനാ എന്റെ നിയോഗം…. അതോണ്ട് ഞാനോരെ കൂടെ പാടുന്നു… അത്രന്നെ…”
അപ്പോഴെക്കും ഫോണില്‍നിന്ന് ”മൈനാകം കടലില്‍ നിന്നുയരുന്നുവോ” ചോര്‍ത്തിയെടുത്തു. തലയിണ ചാരിവെച്ച് കട്ടിലിലിരുന്ന് രാമേട്ടന്‍ കൂടെപ്പാടി.
”ജലശങ്കുപുഷ്പം ചൂടും കടലോര തീരം…”
പാട്ടവസാനിച്ചപ്പോള്‍ മെല്ലെ തട്ടിപ്പിടഞ്ഞെഴുന്നേറ്റ് രാമേട്ടന്‍ ദിനസരികളിലേക്ക് കടക്കുകയായി. മുറ്റമടിക്കുന്ന കമലേച്ചിയോട് രാമേട്ടന്‍ പറഞ്ഞു-
”എടീ എനക്ക് ലേശം പാട്ടുപടിച്ചാ കൊള്ളാമെന്നുണ്ട്…വെറ്റിലേം ദക്ഷിണേം കൊടുത്താല്‍ നമ്മുടെ ജാനകിയമ്മ തന്നെ എന്നെ പാടിപ്പിക്കും.”
ഒരു പൊട്ടിച്ചിരിയായിരുന്നു കമലേച്ചിയുടെ മറുപടി.
”അതെന്താടോ ഇഞ്ഞിചിരിച്ചത്…. നമ്മളെ മുണ്ടോലെ മരിച്ചുപോയ ഗംഗാധര ഭാഗോതരുടെ വകേലാരു ജാനകിയില്ലേ… തിരുവാതിരപ്പാട്ടൊക്കെ പാടുന്ന…. നാടകം കളിക്കുന്ന ജാനകി…. ഓളപ്പറ്റിയാ ഞാമ്പറഞ്ഞത്… ഇപ്പം കൊറെ കുട്ട്യോളെ ഓള് പാട്ട് പടിപ്പിക്കുന്നുണ്ട്… ഗംഗാസംഗീത നടന കലാലയത്തീന്ന്….”
ഭര്‍ത്താവിന്റെ വാക്ക് തീരും മുമ്പ് കമലേച്ചി പറഞ്ഞു-
”ഇങ്ങക്ക് പ്രാന്താ മനിശ്ശാ… വന്ന് ചായോടിക്ക്… പുട്ടുകടലേംണ്ട്. ഇന്നലത്തെ മത്തിക്കറീം… പിന്നെ വേറൊരു കാര്യം… ഇനി മുണ്ടോലെ ജാനകീനെപ്പറ്റി ഈടെ മിണ്ടിപ്പോണ്ടേ”
ചവിട്ടിത്തുള്ളിപ്പോകുന്ന ഭാര്യയെ സ്നേഹത്തോടെ അടുക്കളയിലേക്ക് പിന്തുടര്‍ന്നപ്പോള്‍ ഓണില്‍ ജനകി പാടാന്‍ തുടങ്ങി.
”ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍
ഗോരോചനക്കുറി വരച്ചു… സഖീ…”
രാമേട്ടന്റെ ചുണ്ടില്‍ ഉടനെ ‘സഹഗാനം’ പൂവിട്ടു. ”കണ്‍മണിയെ…കരയാതുറങ്ങൂ നീ.”
പാട്ടിനിടയില്‍ കമലേച്ചിയുടെ കൈ കടന്നുപിടിച്ച വലിച്ച് രാമേട്ടന്‍ ഉറക്കറയിലെത്തിയപ്പോള്‍ പാട്ടുനിന്നു. ഇരുവരും കിടക്കയിലിരുന്നേരം രാമേട്ടന്റെ കാതില്‍ രോമാഞ്ചം കൊള്ളിക്കുന്ന മറ്റൊരു പ്രേമഗാനം ഒഴുകി വരുന്നു…
”അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍…
ചെവിയോര്‍ത്തിട്ടരികിലിരിക്കെ
സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍
വരാനെന്തൊരു നാണം…”
ആ ഗാനം ഒഴുകി കേള്‍ക്കാത്ത മധുരസ്വരത്തില്‍ ആ ഗാനം ഒഴുകി വന്നപ്പോള്‍ മറ്റൊരു ഗാനവും അകമ്പടി സേവിക്കാന്‍ രാമേട്ടന്റെ ചുണ്ടില്‍ പൊട്ടിവിരിഞ്ഞില്ല. അതൊരത്ഭുതമായിരുന്നു… എന്തേ… അങ്ങനെ…? അപൂര്‍വ്വത്തില്‍… അപൂര്‍വ്വമായ ആ ഗാനസുധ ഒഴുകിയൊഴുകി വരുന്നത് കമലേച്ചിയുടെ ചുകന്ന ചുണ്ടില്‍ നിന്നായിരുന്നു. രാമേട്ടനിലെ രാമേട്ടന്‍ അലിഞ്ഞില്ലാതായി… ഈ ഗാനം നിലയ്‌ക്കാതിരുന്നെങ്കില്‍… ഗാനം നിലാവുപോലെ അസ്തമിച്ചപ്പോള്‍ ഭാര്യയെ വാരിപ്പുണര്‍ന്ന് രാമേട്ടന്‍ അവളുടെ കാതില്‍ പാടി.
”കമലേ… ലോകഗായികേ… ഇന്നു മുതല്‍ നീയാണെന്റെ ജാനകിയമ്മ… നീ തന്നെ എന്നെ പാട്ടു പടിപ്പിക്കണം…”
”ഒരു കണ്ടീശന്‍ മാത്രം”- കമലേച്ചി ചിരിയമര്‍ത്തിപ്പറഞ്ഞു-
”ഞാമ്പാടുമ്പം ഇങ്ങള് കൂടെപ്പാടാന്‍ പാടില്ല….” കമലേച്ചിയുടെ തൊണ്ടയില്‍ വീണ്ടും ജാനകി കൂടുകൂട്ടി.
”ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായവിടുത്തെയരികില്‍ ഞാനിപ്പോള്‍ വന്നെങ്കില്‍…”
















