ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ പഞ്ചായത്തംഗം രാജിവെച്ചു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പറും വികസനകാര്യ സ്ഥിരം സമിതി ചെയർമാനുമായ സി. സുജിത്താണ് മെമ്പർ സ്ഥാനം രാജിവെച്ചത്. സിപിഎം ജനപ്രതിനിധിയായിരുന്ന സുജിത്ത് കേസിനെ തുടർന്ന് നിലവിൽ മുൻകൂർ ജാമ്യത്തിലാണ്.
ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ശ്രീകൃഷ്ണപുരം സ്വദേശിനിയുടെ പരാതിയിൽ പോലീസ് സുജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പഞ്ചായത്തിലെ രാഗം കോർണർ വാർഡിനെയാണ് ഇയാൾ പ്രതിനിധീകരിച്ചിരുന്നത്. പീഡന പരാതി ഉയർന്നതിന് പിന്നാലെ സുജിത്തിനെ സിപിഎം ശ്രീകൃഷ്ണപുരം ലോക്കൽ കമ്മിറ്റി അന്വേഷണവിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
പരാതിക്ക് പിന്നാലെ തുടർച്ചയായ നടന്ന ഭരണസമിതി യോഗത്തിലും സുജിത്ത് പങ്കെടുത്തിരുന്നില്ല. മൂന്നാമത്തെ ഭരണസമിതി യോഗം നടക്കുന്നതിന് തൊട്ടു മുന്നേയാണ് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്.പതിമൂന്നാം വാർഡായ രാഗംകോർണറിനെയാണ് പ്രതിനിധീകരിക്കുന്നത്. ഇതേസമയം സുജിത്തിന്റെ രാജി ഭരണത്തെ ബാധിക്കില്ലെന്നും സിപിഎം വ്യക്തമാക്കി. എൽഡിഎഫ് 12 യുഡിഎഫ് 3 ബിജെപി 1 എന്നതാണ് കക്ഷിനില.
















