ശബരിമല: മകരവിളക്ക് ഉത്സവത്തിന് നടതുറന്നതിന് പിന്നാലെ കണ്ടെയ്നര്‍ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ പ്രധാന വഴിപാടായ അരവണയുടെ ഉത്പാദനം നിര്‍ത്തി. അരവണ ഉത്പാദനം നടത്തുന്നതിന് വേണ്ട കണ്ടെയ്നറുകള്‍ ഇല്ലാതെ വന്നതോടെയാണ് അരവണ നിര്‍മാണം നിര്‍ത്തിയത്. ഇതോടെ പ്രസാദ വിതരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ടെയ്നര്‍ സന്നിധാനത്ത് എത്തുന്നത് അനുസരിച്ച് അരവണ നിര്‍മാണം പുനഃരാരംഭിക്കാനാണ് തീരുമാനം.
ഏകദേശം രണ്ടര ലക്ഷം ടിന് അരവണ മാത്രമാണ് നിലവില്‍ സ്റ്റോക്കുള്ളത്. എന്നാല്‍, പ്രതിദിനം മൂന്ന് ലക്ഷത്തിന് മുകളില്‍ അരവണയാണ് വിറ്റ് പോകുന്നത്. രണ്ടര ലക്ഷം ടിന് അരവണ കൊണ്ട് എന്ത് ചെയ്യാനാകുമെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് വ്യക്തതയില്ല. കണ്ടെയ്നറുകള്‍ വരുന്നതിന് അനുസരിച്ച് നിര്‍മിയ്ക്കുന്ന അരവണ ഉടന്‍ തന്നെ കൗണ്ടറില്‍ എത്തിച്ച് വിതരണം ചെയ്യാനാണ് തീരുമാനം. സ്റ്റോക്ക് ഇല്ലാതെ വന്നതോടെ ഭക്തര്‍ക്ക് നല്കുന്ന അരവണയുടെ എണ്ണത്തില്‍ വീണ്ടും കുറവ് വരുത്തി.
31ന് ഒരു ഭക്തന് 10 അരവണയായി നിജപ്പെടുത്തിയിരുന്നത് ഇന്നലെ വീണ്ടും അഞ്ചായി ചുരുക്കി. ഇതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന തീര്‍ത്ഥാടകരാണ് വലയുന്നത്. തീര്‍ത്ഥാടക സംഘത്തില്‍ വരുന്ന എല്ലാവര്ക്കും അരവണ ലഭിക്കുന്നതിനായി സംഘത്തിലുള്ള എല്ലാവരും തന്നെ ക്യൂ നില്‍ക്കേണ്ട സ്ഥിതിയാണ്. ഇതോടെ പ്രസാദ വിതരണ കൗണ്ടറുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത്തവണ അരവണ കണ്ടെയ്നര്‍ എത്തിക്കുന്നതിന് രണ്ട് പേര്‍ക്കാണ് ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കിയിരുന്നത്. രണ്ട് കോടി കണ്ടെയ്നറിന് വേണ്ടിയാണ് കരാര്‍ വെച്ചത്.
എന്നാല്‍, കണ്ടെയ്നര്‍ കൃത്യസമയത്ത് എത്തിക്കുന്നതില്‍ ഒരു കരാറുകാരന് വീഴ്ച വരുത്തിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇത് മറികടക്കാനായി ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ശനിയാഴ്ച പുതിയ ടെന്‍ഡര്‍ ക്ഷണിച്ചു. ഈ ടെന്‍ഡറില്‍ ആദ്യം കോട്ട് ചെയ്ത കരാറുകാരന് പ്രതിദിനം 50,000 കണ്ടെയ്നര്‍ എത്തിക്കാനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളു. ഇതോടെ അടുത്ത കരാറുകാരനെയും കണ്ടെയ്നര്‍ എത്തിക്കാനായി ബോര്‍ഡ് പരിഗണിച്ചു.
ഈ സ്ഥാപനം പ്രതിദിനം ഒരു ലക്ഷം കണ്ടെയ്നര്‍ എത്തിക്കുമെന്നാണ് ബോര്‍ഡിന് ഉറപ്പ് നല്‍കിയിരിക്കുന്നത്. പുതിയ രണ്ട് കരാറുകാര്‍ ചേര്‍ന്ന് പ്രതിദിനം ഒന്നരലക്ഷം കണ്ടെയ്നറും ഇതിന് പുറമേ ആദ്യത്തെ കരാറുകാരുടെ കണ്ടെയ്നറും കൂടി ചേരുമ്പോള്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് കണക്കുകൂട്ടുന്നത്. പുതിയ കരാര്‍ അനുസരിച്ച് ഇന്ന് മുതല്‍ കണ്ടെനര്‍ എത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: