പുതുപ്പള്ളി ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലായി ഏഴ് മണ്ഡലങ്ങളിലെ വോട്ടെടുപ്പുഫലം പുറത്തുവന്നിരിക്കുകയാണ്. പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനാണ് ജയിച്ചത്. മറ്റ് ആറ് മണ്ഡലങ്ങളില്‍ മൂന്നു മണ്ഡലങ്ങളിലെ വിജയം ബിജെപിക്കനുകൂലമായി. എല്ലാ വിജയങ്ങളേയും ഞങ്ങള്‍ സന്തോഷത്തോടെ അഭിനന്ദിക്കുന്നു. ഉമ്മന്‍ചാണ്ടി 53 വര്‍ഷം തുടര്‍ച്ചയായി നിലനിര്‍ത്തിയ പുതുപ്പള്ളി മണ്ഡലത്തില്‍ മകന്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചത് 37719 വോട്ടുകള്‍ക്കാണ്. സിപിഎമ്മിലെ ജെയ്‌ക്ക് സി.തോമസിനെയാണ് പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മന്‍ 80144 വോട്ടും ജെയ്‌ക്ക് സി. തോമസ് 42425 വോട്ടും ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ 6558 വോട്ടും നേടി. ഉമ്മന്‍ ചാണ്ടിയോട് രണ്ടു തവണ പരാജയപ്പെട്ട ജെയ്‌ക്ക്, ചാണ്ടി ഉമ്മനു മുന്നിലും പരാജയപ്പെട്ടു. 9044 എന്ന ഉമ്മന്‍ചാണ്ടിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ 37719 ആയി ഉയര്‍ത്തി. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളുടെ കരുത്തുമായി തെരഞ്ഞെടുപ്പിനിറങ്ങിയ ചാണ്ടി ഉമ്മന്, പിതാവിനോടുള്ള സ്‌നേഹം പുതുപ്പള്ളിക്കാര്‍ വോട്ടായി നല്‍കി. പുതുപ്പള്ളിയില്‍ വിജയത്തിനായി പ്രവര്‍ത്തിച്ച യുഡിഎഫ് ടീം കരുത്തുകാട്ടി. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ മീനടത്തും അയര്‍കുന്നത്തും മാത്രമാണ് യുഡിഎഫ് ഭരണം. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞെങ്കിലും മണര്‍കാട് ഒഴികെ 7 പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് നേടിയിരുന്നു. ഇത്തവണ എല്ലാ പഞ്ചായത്തുകളിലും ഭൂരിപക്ഷം നേടാന്‍ ചാണ്ടി ഉമ്മന് കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പിലും ഉമ്മന്‍ചാണ്ടിയാണ് മത്സരിച്ചതെന്ന തോന്നലുണ്ടാക്കുംവിധം ഉമ്മന്‍ചാണ്ടിയുടെ 13-ാമത്തെ തെരഞ്ഞെടുപ്പാണിതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി.തോമസിന് ഹാട്രിക് തോല്‍വിയായി. പുതുപ്പള്ളിയില്‍ നിന്ന് 2016ലും 2021ലും ഉമ്മന്‍ ചാണ്ടിയോട് ജെയ്‌ക് തോറ്റിരുന്നു. രണ്ടുതലമുറയോട് ഏറ്റുമുട്ടി പരാജയം ഏറ്റുവാങ്ങി എന്ന ചരിത്രവും കൂടി ജെയ്‌ക്ക് സൃഷ്ടിച്ചു. ബിജെപി വോട്ട് യുഡിഎഫിന് പോയി എന്നാക്ഷേപിക്കുന്ന സിപിഎം സ്വന്തം കാര്യം മറച്ചുവയ്‌ക്കുകയാണ്. കഴിഞ്ഞതവണ 54000 ല്‍പ്പരം വോട്ടുനേടിയ സിപിഎം സ്വന്തംകാര്യം മറച്ചുവയ്‌ക്കുകയാണ്. കഴിഞ്ഞ തവണ 54000 ല്‍ പകരം വോട്ടുനേടിയ സിപിഎമ്മിന് ഭരണമുണ്ടായിട്ടും അധികാര ദുര്‍വിനിയോഗം നടത്തിയിട്ടും വോട്ട് 12000 ത്തോളം കുറഞ്ഞു. ഉമ്മന്‍ചാണ്ടിയോടുള്ള സഹതാപതരംഗം മാത്രമല്ല, ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനും പെരുമാറ്റത്തിനും എതിരായ വികാരം കൂടിയാണ് ചാണ്ടി ഉമ്മന് വന്‍ മുന്നേറ്റം ഉണ്ടാക്കിക്കൊടുത്തതെന്ന് കാണാന്‍ കഴിയും. പുതുപ്പള്ളിക്കൊപ്പം ഉപതെരഞ്ഞെടുപ്പു നടന്ന ആറു മണ്ഡലങ്ങളില്‍ ത്രിപുരയിലെ രണ്ടു സീറ്റിലും തകര്‍പ്പന്‍ വിജയമാണ് ബിജെപി നേടിയത്. ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പുര്‍ മണ്ഡലങ്ങളാണ് ബിജെപി നേടിയത്. ബോക്‌സാനഗറില്‍ ബിജെപി സ്ഥാനാര്‍ഥി തഫജല്‍ ഹുസൈന്‍ 30,237 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ധന്‍പുരില്‍ ബിജെപി സ്ഥാനാര്‍ഥി ബിന്ദു ദേബ്‌നാഥ് 18,871 വോട്ടിനും ജയിച്ചു. പ്രതിപക്ഷ ഐക്യ മുന്നണി രൂപീകരണത്തിനു ശേഷം ബിജെപിയുമായി നേര്‍ക്കുനേരെത്തുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
ത്രിപുരയില്‍ കോണ്‍ഗ്രസ് പിന്തുണ സിപിഎം സ്ഥാനാര്‍ഥികള്‍ക്കായിരുന്നു. ധന്‍പുരില്‍ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സിപിഎമ്മിലെ കൗശിക് ദേബ്‌നാഥും ബിജെപിയുടെ ബിന്ദു ദേബ്‌നാഥും തമ്മിലായിരുന്നു മത്സരം. ആദിവാസി വോട്ടുകള്‍ നിര്‍ണായകമായ ഇവിടെ മികച്ച വിജയത്തോടെ ബിജെപി നിലനിര്‍ത്തി. അതേസമയം, ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ ബോക്‌സാനഗറില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. അന്തരിച്ച എംഎല്‍എ ഷംസുല്‍ ഹഖിന്റെ മകന്‍ മിസാന്‍ ഹുസൈനായിരുന്നു സിപിഎം സ്ഥാനാര്‍ഥി. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിച്ച ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ കോണ്‍ഗ്രസിന്റെ ബസന്ത് കുമാറിനെ ബിജെപിയുടെ പാര്‍വതി ദാസാണ് തോല്‍പിച്ചത്. കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ തപ്‌സി റോയ് ആയിരുന്നു ബംഗാളിലെ ധുഗുപുരിയില്‍ ബിജെപി സ്ഥാനാര്‍ഥി. ഇവിടെ കോണ്‍ഗ്രസ്–സിപിഎം സഖ്യം ടിഎംസിയെയും ബിജെപിയെയും എതിര്‍ത്താണ് മത്സരിക്കുന്നത്. ജാര്‍ഖണ്ഡിലെ ഡുംറിയില്‍ എന്‍ഡിഎയിലെ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ സ്ഥാനാര്‍ഥി യശോദ ദേവിയെ ‘ഇന്ത്യ’ മുന്നണിയിലെ ജെഎംഎം സ്ഥാനാര്‍ഥി ബെബി ദേവി തോല്‍പിച്ചു. ബിജെപിയെ തോല്‍പ്പിച്ചേ അടങ്ങൂ എന്നവാശിയില്‍ രൂപംകൊണ്ട് ‘ഇന്ത്യാ’ സഖ്യത്തിന് കനത്ത തോല്‍വി സമ്മാനം നല്‍കിയ ഫലം അഞ്ച് നിയമസഭയിലേക്കും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനും നല്‍കുന്ന സന്ദേശമാണ്.
















