കൊച്ചി: ബ്രഹ്മപുരത്ത് ശാസ്ത്രീയമായി മാലിന്യം സംസ്കരിക്കാന്‍ സൗകര്യങ്ങളൊരുക്കാന്‍ വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ഇപ്പോള്‍ നടപടിയെടുത്തില്ലെങ്കില്‍ പിന്നീട് എപ്പോഴാണ് നടപടിയെടുക്കുകയെന്ന് നഗരസഭയോടു വാക്കാല്‍ ചോദിച്ചു. ബ്രഹ്മപുരത്തു മാലിന്യങ്ങള്‍ക്ക് തീപിടിച്ച സംഭവത്തെത്തുടര്‍ന്ന് സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.വി.എന്‍ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം ചോദിച്ചത്. മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ആദ്യമുണ്ടായിരുന്ന ഉത്സാഹം ഇപ്പോള്‍ കാണാനില്ലെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു.
ഇന്നലെ രാവിലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ബ്രഹ്മപുരത്തു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വെര്‍ച്വല്‍ ടൂര്‍ നടത്തി ഡിവിഷന് ബെഞ്ച് പരിശോധിച്ചു. ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മാലിന്യ സംസ്കരണത്തിന് സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചത്. ഈ വിഷയത്തില്‍ രണ്ട് ആഴ്ചയ്ക്കകം വിശദീകരണം നല്‍കാമെന്ന് തദ്ദേശ ഭരണ വകുപ്പു അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് അറിയിച്ചു. ബിപിസിഎല്ലിന്റെ സഹായത്തോടെയുള്ള ബയോ സിഎന്‍ജി പ്ലാന്റ് സ്ഥാപിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ സാവകാശം വേണമെന്ന് അഡ്വക്കറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പും ആവശ്യപ്പെട്ടു. കത്തിയ മാലിന്യം ചിത്രപ്പുഴയിലേക്ക് ഒഴുകിയെത്തുന്നതു തടയാന്‍ ടാര്‍പോളിന്‍ ഷീറ്റിട്ടു മൂടിയെന്നും താത്കാലിക മാലിന്യ സംസ്കരണ സംവിധാനം 100 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് വിശദീകരിച്ചു.
ബ്രഹ്മപുരമടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ ഡിവിഷന് ബെഞ്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്കി. നിലവില്‍ ഇത്തരം വിഷയങ്ങള്‍ പരിഗണിക്കുന്നതിലുള്ള കാലതാമസം ചൂണ്ടിക്കാട്ടി എജിയാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. മാലിന്യസംസ്കരണ നടപടികളില്‍ വീഴ്ച വരുത്തിയ നഗരസഭയ്ക്ക് 100 കോടി രൂപ പിഴചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനുള്ള സ്റ്റേ ഡിവിഷന് ബെഞ്ച് ആഗസ്ത് 31 വരെ നീട്ടി.
ഇറച്ചി മാലിന്യം ചാക്കില്‍കെട്ടി വെള്ളക്കെട്ടില്‍ ഉപേക്ഷിക്കുന്നെന്ന പരാതി വ്യാപകമായ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. കോഴിവേസ്റ്റ് സംസ്കരിക്കാന്‍ എല്ലാ ജില്ലകളിലും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. പൊതു സ്ഥലത്തു മാലിന്യം തള്ളിയതിനു പിടികൂടിയ മൂന്നു വാഹനങ്ങള്‍ വിട്ടു നല്കാന് ഉത്തരവിട്ട സംഭവത്തില്‍ ഹൈക്കോടതി എറണാകുളം മജിസ്ട്രേട്ട് കോടതിയുടെ വിശദീകരണം തേടി. മാലിന്യം തള്ളാനുപയോഗിക്കുന്ന വാഹനങ്ങള്‍ ഹൈക്കോടതിയുടെ അറിവോടെ മാത്രമേ വിട്ടു നല്‍കാവൂ എന്ന ഉത്തരവു നിലവിലുണ്ട്. ഇക്കാര്യം വിശദീകരിച്ചിട്ടും മജിസ്ട്രേട്ട് കോടതി വാഹനങ്ങള്‍ വിട്ടു നല്കാന് ഉത്തരവിട്ടെന്ന് പബഌക് പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: