കൊച്ചി: ഒരു കാലത്ത് ശ്മശാന മൂകമായി ഇഴ ജന്തുക്കളുടേയും നാല്‍ക്കാലികളുടേയും വിഹാര കേന്ദ്രമായിരുന്ന കൊച്ചി തുറമുഖ അതോറിറ്റിയുടെ അധീനതയിലുള്ള ഹാള്‍ട്ട് ഭാഗത്തെ പ്രദേശങ്ങള്‍ ഇന്ന് വ്യാപാര സൗഹൃദ കേന്ദ്രമായി മാറുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തുറമുഖ അതോറിറ്റി സ്ഥലം ലീസിന് നല്‍കുന്നതിനുള്ള വ്യവസ്ഥ ഉദാരമാക്കിയതാണ് പ്രദേശം വ്യാപാര സൗഹൃദ കേന്ദ്രമായി മാറാന്‍ കാരണമായത്. വ്യാപാര കേന്ദ്രത്തില്‍ വന്‍കിട മാള്‍ മുതല്‍ ചെറിയ റസ്റ്റോറന്റുകള്‍ വരെയുണ്ടെന്നതാണ് പ്രത്യേകത. വന്‍കിട മാളുകളോട് കിടപിടിക്കത്തക്ക വിധത്തിലുള്ള മാളാണ് ഇവിടെ ഉയരുന്നത്. ഈ വര്‍ഷം തന്നെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കണക്കാക്കുന്നത്.
30 വര്‍ഷത്തേക്കാണ് പോർട്ട് ഭൂമി ലീസിന് നല്‍കുന്നത്. ചെറിയ റസ്റ്റോറന്റുകളും വലിയ വസ്ത്ര വ്യാപാര ശാലകളുമെല്ലാം ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നഗരങ്ങളില്‍ നിന്ന്‌പോലും ആളുകള്‍ ഇപ്പോള്‍ ഷോപ്പിങ്ങിനും മറ്റുമായി ഈ പ്രദേശത്തേക്ക് എത്തുന്ന സാഹചര്യമാണ്. രാത്രി വൈകിയും ഇവിടെ ഹോട്ടലുകളും റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നതിനാല്‍ നിരവധി പേരാണ് ഈ ഭാഗത്തേക്ക് വിനോദത്തിനായി എത്തിച്ചേരുന്നത്. ഐലന്റ് വാക്ക് വേ കൂടിയുള്ളതും ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. മാളിന്റെ കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഈ ഭാഗത്ത് വലിയ ഗതാഗതക്കുരുക്കുണ്ടാകുമോയെന്ന ആശങ്കയുണ്ട്.
നിലവില്‍ തന്നെ ഗതാഗതക്കുരുക്ക് കൊണ്ട് വീര്‍പ്പ് മുട്ടുന്ന പടിഞ്ഞാറന്‍ കൊച്ചിയെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഇപ്പോള്‍ തന്നെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള പരിഷ്‌ക്കാരങ്ങള്‍ അധികൃതര്‍ നടപ്പാക്കാന്‍ ശ്രമിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്.
തൊഴിൽ സാധ്യത വർദ്ധിക്കും
ഒരു കാലത്ത് തലയെടുപ്പിന്റെ വ്യവസായ പ്രദേശമായിരുന്നു കൊച്ചി തുറമുഖം. തൊഴിലാളി സംഘടനകളുടെ സമരങ്ങള്‍ നിരന്തരമായി അരങ്ങേറിയപ്പോള്‍ വ്യവസായികള്‍ എന്ത് ചെയ്യണമെന്നറിയാതെ വീര്‍പ്പുമുട്ടി. പല വ്യവസായ, വാണിജ്യകേന്ദ്രങ്ങളും മറ്റു ജില്ലകളിലേക്ക് പറിച്ചുമാറ്റപ്പെട്ടു. കൊച്ചിയുടെ പ്രധാന ടെര്‍മിനല്‍സ് ആയിരുന്ന ഐലന്റ് ടെര്‍മിനല്‍സിലേക്ക് പേരിന് പോലും ഒരു ട്രെയിന്‍ വരുന്നില്ല. എല്ലാം കൊണ്ടും നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന കൊച്ചി തുറമുഖത്തെ വലിയ മാറ്റത്തിലേക്ക് നയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ വാടകയ്‌ക്ക് നല്‍കി അവിടെ ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ ഉയരുകയാണ്. ഒട്ടനവധി തൊഴില്‍ സാധ്യതയും ഇവിടെ തുറക്കപ്പെടുന്നു എന്നതും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
















