റായ്പൂര്‍: ഛത്തീസ്ഗഢില്‍ നടന്ന പൊതുപരിപാടിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയില്‍ കറപുരണ്ടവര്‍ പ്രതിപക്ഷ ഐക്യം തുന്നിക്കെട്ടാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസിനെ വ്യക്തമായി പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരില്‍ വിജയ് സങ്കല്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
കളങ്കപ്പെട്ടവര്‍ ഇന്ന് ഒരുമിച്ച് വരാന്‍ ശ്രമിക്കുകയാണ്, പരസ്പരം ശപിച്ചിരുന്നവര്‍ ഇപ്പോള്‍ ഒരുമിച്ച് വരാന്‍ ഒഴികഴിവുകള്‍ കണ്ടെത്തി തുടങ്ങിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. കോണ്‍ഗ്രസ് എന്നാല്‍ അഴിമതിക്ക് ഉറപ്പാണെങ്കില്‍, അഴിമതി വിരുദ്ധതയ്ക്ക് മോദിയാണ് ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.
ഈ രാജ്യത്തെ എല്ലാ അഴിമതിക്കാരും ഒരു കാര്യം തുറന്ന ചെവിയോടെ കേള്‍ക്കണം. അഴിമതിയുടെ ഗ്യാരണ്ടി കോണ്‍ഗ്രസാണെങ്കില്‍ അഴിമതിക്കെതിരെയുള്ള നടപടിയുടെ ഉറപ്പ് മോദിയാണ്. ഇവര്‍ എന്നെ പിന്തുടരും, എന്റെ ശവക്കുഴി തോണ്ടുമെന്ന് ഭീഷണിപ്പെടുത്തും, എനിക്കെതിരെ ഗൂഢാലോചന നടത്തും. പക്ഷേ ഭയപ്പെടാന്‍ പോകുന്നത് മോദിയല്ല എന്നകാര്യം അവര്‍ക്കറിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേന്ദ്രത്തില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതിയില്ലാതെ കോണ്‍ഗ്രസിന് ശ്വസിക്കാന്‍ പോലും കഴിയില്ല. അഴിമതിയാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്രം. നിലവില്‍ ബിജെപി പ്രതിപക്ഷത്തിരിക്കുന്ന ഛത്തീസ്ഗഢും ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ്. രാജസ്ഥാന്, തെലങ്കാന, മിസോറാം, മധ്യപ്രദേശ് എന്നിവയാണ് മറ്റ് നാല് സംസ്ഥാനങ്ങള്‍. ഛത്തീസ്ഗഡ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എടിഎം പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢിന്റെ വികസനത്തിന് മുന്നില്‍ കോണ്‍ഗ്രസ് മതില് പോലെയാണ് നില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളില്‍ നിന്ന് നിങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നവരാണ് കോണ്‍ഗ്രസ്. ഛത്തീസ്ഗഢിനെ കൊള്ളയടിക്കാനും നശിപ്പിക്കാനും ഇവര്‍ തീരുമാനിച്ചു. ചത്തീസ്ഗഢ് രൂപീകരണത്തില്‍ ബിജെപി പ്രധാന പങ്ക് വഹിച്ച സംസ്ഥാനമാണ്. ഛത്തീസ്ഗഢിലെ ജനങ്ങളെ മനസ്സിലാക്കുന്നതും അവരുടെ ആവശ്യങ്ങള്‍ അറിയുന്നതും ബിജെപിക്ക് മാത്രമാണ്. ഇന്ന് 7000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും ഇവിടെ നടന്നു. ഇതു ഒരു തുടക്കമാണെന്നും നരേന്ദ്രമോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: