Categories: Samskriti

അനന്തവും കാലാതീതവുമായ ശുദ്ധാവബോധ സാന്നിദ്ധ്യം

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ ഉണര്‍വായി മാറിയ കഥ വേദാന്തത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരിലും വിസ്മയമുളവാക്കുന്നതാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഡോ.ദേവദാസ് മേനോന്‍/

ഡോ.സുകുമാര്‍ കാനഡ

മദേവന്‍ സാകൂതം എന്നെ നോക്കി നിഗൂഢമായി പുഞ്ചിരിച്ചു പറഞ്ഞു: ‘നിനക്കത് കിട്ടിപ്പോയി! ഇതാണ് ആത്മസാക്ഷാത്കാരത്തിന്റെ ആദ്യപടിയായ അനുഭവസിദ്ധമായ അറിവ്.’

ഉടനേതന്നെ രണ്ടാമത്തെപടി എന്താണെന്നറിയാന്‍ എനിക്ക് ആകാംക്ഷയായി. പെട്ടെന്നെനിക്ക് അതിനെപ്പറ്റി ഒരുള്‍വിളിയുണ്ടായി. ഞാനറിഞ്ഞ ഉള്ളുണര്‍വിന്റെ അമൂര്‍ത്തസാന്നിദ്ധ്യം എനിക്ക് അനുഭവവേദ്യമായ എല്ലാ വസ്തുക്കളില്‍ക്കൂടിയും ദര്‍ശിക്കുക എന്നതായിരിക്കണം അത്.

ഗുരുദേവന്‍പറഞ്ഞു.’അത് അത്രവേഗം പിടികിട്ടുകയില്ല. നീ സ്വയം ആരാണെന്നുള്ള കാര്യം വ്യക്തമായിനിന്നില്‍ ആദ്യം സുദൃഢമാവട്ടെ. നിന്നിലെ ജ്ഞാനത്തിന്റെ ഈ ഗതിമാറ്റം ഒന്നുറയ്‌ക്കേണ്ടതായുണ്ട്. ഉത്തമനായ ഒരു ഗുരുവിന്റെ, അല്ലെങ്കില്‍ ശാസ്ത്രത്തിന്റെ, സഹായത്തോടെ അത് നിനക്ക് സ്വയംചെയ്യാവുന്നതാണ്. സംസാരികളുമായി ഇക്കാര്യം ചര്‍ച്ചചെയ്യുക വൃഥാവ്യായാമമാണ്. കാരണം സംസാരിക്ക് ഇത്തരം ദീപ്തമായ അറിവുകള്‍ പിടികിട്ടുകയില്ല. ചിലപ്പോഴവര്‍ നിനക്ക് മതി വിഭ്രമമാണെന്ന് ആരോപിച്ചെങ്കിലുമായി. നീ ആളുകളോട് തന്നുള്ളിലേയ്‌ക്ക് നോക്കൂ എന്ന് പറഞ്ഞാല്‍ ഒരുപക്ഷേ അവര്‍ ബാഹ്യവസ്തുക്കളില്‍ നിന്നും അവരുടെ ശ്രദ്ധപിന്‍തിരിച്ച് ആത്മാവലോകനം നടത്താന്‍ ശ്രമിച്ചേക്കാം. എന്നാല്‍ ആന്തരികമായ ഈ ആത്മസഞ്ചാരത്തില്‍ അവര്‍ അന്തര്‍മനഃഉപകരണത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ആകൃഷ്ടരായിത്തീരാനിടയുണ്ട്. മനസ്സില്‍ ഉദ്ഭവിക്കുന്ന സൂക്ഷ്മവസ്തുക്കള്‍, ചിന്തകള്‍, എന്നിവയ്‌ക്ക് ബാഹ്യമായ ഭൗതികവസ്തുക്കളില്‍ നിന്നും വാസ്തവത്തില്‍ മാറ്റങ്ങളൊന്നുമില്ല എന്നു കാണുക തുലോം ബുദ്ധിമുട്ടാണ്. വസ്തുക്കള്‍ എല്ലാം ജഡമാകുന്നു. ദേഹേന്ദ്രിയ മനഃഉപകരണവും അചേതനമായ വസ്തുക്കളെപ്പോലെ ജഡം തന്നെയാണ്. വാസ്തവത്തില്‍ പരമസാക്ഷിയായ, അവബോധമെന്ന ദൃഷ്ടാവിന്ദൃശ്യമായി വരുന്ന സകലതും, അപവാദലേശമില്ലാതെ ജഡം മാത്രമാണ്. ആ കാഴ്ചകള്‍ ചടുലമായും  സചേതനമായും അനുഭവപ്പെടുന്നുവെങ്കില്‍ അതിനര്‍ത്ഥം, സര്‍വവ്യാപിയായ അമൂര്‍ത്തബോധസാന്നിദ്ധ്യം അവയെ ഉത്തേജിപ്പിക്കുന്നതുകൊണ്ടാണ്. നീ അത് ആകുന്നു. തത്വമസി’.

ഉള്ളുണര്‍വിന്റെ നിതാന്ത സാന്നിദ്ധ്യമായ ഞാന്‍ ജഡമല്ല എന്നെനിക്കുറപ്പുണ്ട്. ഞാന്‍ അനന്തവും കാലാതീതവുമായ ശുദ്ധാവബോധ സാന്നിദ്ധ്യമാണ്. ഞാനെന്ന അവബോധത്തില്‍ പ്രകടമാവുമ്പോള്‍ വസ്തുക്കള്‍ പ്രോജ്വലമാകുന്നു. അവയ്‌ക്ക് അസ്തിത്വമുണ്ടാകുന്നു. ആകാശത്തുള്ള വസ്തുക്കള്‍ കാണാന്‍ സൂര്യപ്രഭ അവയെ പ്രകാശിപ്പിക്കണമല്ലോ. ചന്ദ്രനെപ്പോലെയുള്ള ചില വസ്തുക്കള്‍ക്ക് സൂര്യപ്രഭയെ പ്രതിബിംബിച്ച് ഭൂമിയിലെ വസ്തുക്കളെ പ്രകാശമാനമാക്കാന്‍ കഴിയുന്നു. ചന്ദ്രികാചര്‍ച്ചിതമായ പ്രകൃതിദൃശ്യങ്ങള്‍ ക്ഷണനേരം എന്റെ അവബോധത്തിലൊരു മിന്നലൊളിയായി തെളിഞ്ഞുമാഞ്ഞു.

Recent Posts