ന്യൂദല്‍ഹി: റേഷനരി വീട്ടുപടിക്കല്‍ എത്തിക്കുന്ന ആംആദ്മി സര്‍ക്കാരിന്റെ പരിപാടിയെ കേന്ദ്രം തടയുന്നുവെന്ന മുഖ്യമന്ത്രി കെജ്രിവാളിന്റെ പരാതി തെറ്റാണെന്ന് ദല്‍ഹി ലഫ്. ജനറല്‍ അനില്‍ ബായ്ജാള്‍.
‘ദല്‍ഹി സര്‍ക്കാരിന്റെ ഈ നിര്‍ദേശം കേന്ദ്രം തള്ളിക്കളഞ്ഞിട്ടില്ല. പകരം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ട് തിരിച്ചയക്കുക മാത്രമാണ് ചെയ്തത്. ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി മാത്രമാണോ ഈ പദ്ധതി നടപ്പാക്കപ്പെടുന്നത്, പദ്ധതി അതിന്റെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കുമോ എന്നിവ ഉറപ്പാക്കാനാണ് ഇങ്ങിനെ ചെയ്തത്.,’- അനില്‍ ബായ്ജാള്‍ പറഞ്ഞു.
വേറെ രണ്ട് തടസ്സങ്ങള്‍ കൂടിയുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ദല്‍ഹി സര്‍ക്കാരിന്റെ ഈ നിര്‍ദേശത്തില്‍ റേഷന്‍ വിതരണത്തിന്റെ രീതി തന്നെ മാറ്റാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്,’- അനില്‍ ബായ്ജാള്‍ പറഞ്ഞു.
‘ദല്‍ഹിഹൈക്കോടതിയില്‍ ദല്‍ഹി സര്‍ക്കാരി റേഷന്‍ ഡീലേഴ്സ് സംഘ് ഒരു റിട്ട് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ദല്‍ഹി സര്‍ക്കാരിന്റെ റേഷന്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതിയെ എതിര്‍ത്തുകൊണ്ടുള്ളതാണ് ഈ ഹര്‍ജി. ഇത് ആഗസ്ത് 20ന് പരിഗണിക്കാനിരിക്കുകയാണ്,”- അനില്‍ ബായ്ജാള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: