തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ദിവസങ്ങളായി നീതിക്കായി സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം എൽ എ സന്ദർശിച്ച് അവരുടെ ആശങ്കകളും, ആവശ്യങ്ങളും നേരിട്ട് കേട്ടു. സംസ്ഥാനം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി ദൽഹിയിൽ പോയി സമരം ചെയ്യുകയാണ്. ഇവിടുത്തെ കുട്ടികളുടെ ആവശ്യങ്ങൾക്കാണ് സംസ്ഥാന സർക്കാർ പ്രാധാന്യം നൽകേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
PSC പരീക്ഷകൾ എഴുതിയിട്ടും അർഹമായ തൊഴിലവസരങ്ങൾ ലഭ്യമാകാത്തത് കേരളത്തിലെ ഉദ്യോഗാർത്ഥികളോടുള്ള സർക്കാർ കാണിക്കുന്ന വലിയ നീതികേടാണ്. കാലങ്ങളായി തുടരുന്ന ഈ സാഹചര്യം യുവാക്കളുടെ സ്വപ്നങ്ങളെയും ഭാവിയെയും ഇല്ലാതാക്കുന്നു. കേരളത്തിലെ തൊഴിലില്ലായ്‌മ എന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണ്. യുവതലമുറയുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ എത്രയും വേഗം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗ്യത നേടിയ യുവാക്കൾക്ക് അർഹമായ നിയമനം നൽകേണ്ടത് സർക്കാരിന്റെ കടമയാണ്. പ്രതീക്ഷ നൽകി വർഷങ്ങളോളം കാത്തിരിപ്പിച്ച് യുവജനങ്ങളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്ന സമീപനം അവസാനിക്കണം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് PSC ഉദ്യോഗാർഥികളോട് സ്വീകരിച്ച അവഗണനയും, ക്രൂരമായ സമീപനവും, ഇന്ന് യുഡിഎഫ് സർക്കാരും തുടരുകയാണ്. ഭരണം മാറിയെങ്കിലും PSC ഉദ്യോഗാർഥികളുടെ ദുരിതത്തിന് മാറ്റമില്ല. ഇടത് ഭരണകാലത്തും, ഇപ്പോഴും അവരുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ തെരുവിൽ സമരം ചെയ്യേണ്ടി വരുന്ന അവസ്ഥ കേരളത്തിന് അപമാനമാണ്. ഇടതും വലതും രണ്ടല്ല, ഒന്നാണെന്ന് വീണ്ടും തെളിയിക്കുകയാണ്.
ഇടതുപക്ഷ ഭരണകാലത്ത് PSC റാങ്ക് ലിസ്റ്റുകളുമായി ബന്ധപ്പെട്ട ഗുരുതരമായ ക്രമക്കേടുകളും പരീക്ഷാ നടപടികളുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയർന്നിരുന്നു. അന്നത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിച്ച് തെളിവുകൾ ഇല്ലാതാക്കാനുള്ള ശ്രമവും, ഇടതുപക്ഷത്തെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
യുവാക്കളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ സത്യാവസ്ഥ പൂർണമായും പുറത്തുകൊണ്ടുവന്ന് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അധികാര രാഷ്‌ട്രീയം കൊണ്ട് PSC സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കാൻ അനുവദിക്കരുത്. PSCയെ രാഷ്‌ട്രീയ സ്വാധീനത്തിൽ നിന്ന് മുക്തമാക്കി ഉദ്യോഗാർഥികളുടെ വിശ്വാസം വീണ്ടെടുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ഈ വിഷയത്തിലും സിപിഎമ്മും, കോൺഗ്രസും സ്വീകരിക്കുന്ന മൗനം ഒരേ രാഷ്‌ട്രീയ സമീപനത്തെയാണ് സൂചിപ്പിക്കുന്നത്. PSC ഉദ്യോഗാർഥികളുടെ അവകാശ പോരാട്ടത്തിനൊപ്പം ബിജെപി എന്നും ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി മനുപ്രസാദ്, മുതിർന്ന ബിജെപി നേതാക്കളും, യുവമോർച്ച പ്രവർത്തകരും സന്ദർശനത്തിൽ പങ്കെടുത്തു.
















