Categories: Varadyam

ചക്കിനു വച്ചത് കൊക്കിന് കൊണ്ടാല്‍

വായുവില്‍ തങ്ങിനില്‍ക്കുന്ന ഖര-ദ്രാവക സൂക്ഷ്മ കണങ്ങള്‍ നിറഞ്ഞ പൊടിപടലമാണ് എയ്‌റോ സോളുകള്‍. അവ താപത്തെ തിരിച്ചടിക്കും. ഇന്‍ഫ്രാറെഡ് കിരണങ്ങളെ സ്വാംശീകരിക്കും. അങ്ങനെ ഭൂമിയെ തണുപ്പിക്കുമെന്നാണ് തിയറി.

Published by
ഡോ.അനില്‍കുമാര്‍ വടവാതുര്‍

ചക്കിനു വച്ചത് കൊക്കിന് കൊണ്ടുവെന്ന് പഴമക്കാര്‍ പറയാറുണ്ട്. നല്ല കാര്യത്തിനായി ചെയ്തുവച്ചത് തിരിച്ചടിയാവുന്ന ഗതികേടിനെയാണ് ഈ പഴഞ്ചൊല്ലുകൊണ്ട് പഴമക്കാര്‍ അര്‍ത്ഥമാക്കുന്നത്. ‘വെളുക്കാന്‍ തേച്ചത് പാണ്ടായി’ എന്നും ഒരു പഴഞ്ചൊല്ലുണ്ട്. ‘സ്‌നോ പിയര്‍സര്‍’ എന്നൊരു പഴയ സിനിമ കണ്ടതാണ് ഈ പഴഞ്ചൊല്ലുകള്‍ ഓര്‍ക്കാനുള്ള കാരണം. കൊറിയന്‍ സംവിധായകനായ ബോംഗ് ജൂണ്‍ ഹോ സംവിധാനം ചെയ്ത ഒരു തട്ടുപൊളിപ്പന്‍ സയന്‍സ് ഫിക്ഷന്‍. 2013 ല്‍ ഇറങ്ങിയ ഈ സിനിമയ്‌ക്ക് ഗ്രാന്‍ഡ് ബെല്‍ പുരസ്‌കാരവും ലഭിച്ചു.

കാന്തിക ശക്തികൊണ്ട് നിലയ്‌ക്കാതെ ഓടിക്കൊണ്ടിരിക്കുന്ന ഒരു പടുകൂറ്റന്‍ തീവണ്ടിയാണ് സ്‌നോ പിയര്‍സര്‍. കനത്ത മഞ്ഞിനെ വകഞ്ഞു മാറ്റി പ്രയാണം നടത്തുന്ന തീവണ്ടിയില്‍ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്.

ഇനി സിനിമയുടെ പശ്ചാത്തലം. ആഗോള താപനം മൂലം ഞെളിപിരികൊള്ളുന്ന ഭൂഗോളം. ‘ഗ്രീന്‍ ഹൗസ്’ മലിന വാതകങ്ങള്‍ അന്തരീക്ഷം നിറഞ്ഞ് ഭൂമിയിലെത്തുന്ന സൂര്യതാപത്തെയപ്പാടെ കുടുക്കിയിട്ടിരിക്കുന്നു. മലിന വാതകങ്ങളുടെ ഉത്സര്‍ജനം കുറയ്‌ക്കാന്‍ ആരും തയ്യാറല്ല. പക്ഷേ ആഗോള താപനം കുറയ്‌ക്കുകയും വേണം. ജിയോ എഞ്ചിനീയറിങ് വിദഗ്‌ദ്ധര്‍ അതിനൊരു വഴി കണ്ടെത്തി. ‘എയ്‌റോ സോളു’കള്‍ കൊണ്ട് ഭൂമിയുടെ മേല്‍മണ്ഡലമായ സ്ട്രാറ്റോസ്ഫിയറില്‍ വലിയൊരു കുട തീര്‍ക്കുക.

അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന വിവിധ തരം കണികകളുടെ കൂട്ടമാണല്ലോ എയ്‌റോസോളുകള്‍. അതില്‍ പൊടിയും രാസമാലിന്യങ്ങളും ലവണങ്ങളുമൊക്കെ നിറഞ്ഞുനില്‍ക്കുന്നു. അങ്ങനെ എയ്‌റോസോളുകളെ വഹിക്കുന്ന റോക്കറ്റുകള്‍ ആകാശത്തേക്ക് കുതിച്ചു. സ്‌ട്രോറ്റോസ്ഫിയറില്‍ എയ്‌റോസോള്‍ കുട നിവര്‍ന്നു. സൂര്യരശ്മികളെ തടഞ്ഞു.

പക്ഷേ ചക്കിനു വച്ചത് കൊക്കിനു കൊണ്ടു. ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തെ ഈ പൊടിപടലം പൂര്‍ണമായും തടഞ്ഞു. ഫലം കൊടും തണുപ്പ്. ഭൂമി മുഴുവന്‍ കൊടും ശൈത്യത്തില്‍ തണുത്തുറഞ്ഞു. സസ്യലതാദികളും ജീവജാലങ്ങളും മരവിച്ചു മരിച്ചു. ഹിമയുഗത്തിന്റെ പിടിയില്‍ ഭൂഗോളം അമര്‍ന്നു.

പക്ഷേ കുറെപ്പേര്‍ രക്ഷപ്പെട്ടു. കോടീശ്വരനായ വില്‍ഫ്രെഡ് ഒരുക്കിയ സൂപ്പര്‍ ട്രെയിനിലേക്ക് അവര്‍ പറിച്ചു നടപ്പെട്ടു. അന്തരീക്ഷവുമായി ഒരു ബന്ധവുമില്ലാത്ത വിധം തയ്യാറാക്കപ്പെട്ട തീവണ്ടി. യാത്ര  ആരംഭിച്ചാല്‍ പിന്നെ ഒരിക്കലും നിറുത്താതെ ലോകം ചുറ്റി ഓടിക്കൊണ്ടിരിക്കുന്ന വില്‍ഫ്രെഡിന്റെ ട്രെയിന്‍. ക്ലാസ്‌റൂമും അക്വേറിയവും പാചകശാലയും മുതല്‍ ജയില്‍ വരെയുള്ള ട്രെയിന്‍. അതിന്റെ ദൈവം സാക്ഷാല്‍ വില്‍ഫ്രഡ്. നിലയ്‌ക്കാത്ത യാത്രയില്‍ ഒരുപാട് കാര്യങ്ങളാണ് സംഭവിക്കുന്നത്. മനുഷ്യന്റെ ആര്‍ത്തിയും അഹങ്കാരവും അതിന് വളമേകി. കൊള്ളയും കൊലയും കൂട്ടക്കുരുതിയും അടിമത്വവും  ബാലവേലയും തട്ടിക്കൊണ്ടുപോകലും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമവുമൊക്കെ സിനിമയെ ഒരു ക്രൈം ത്രില്ലറിന്റെ നിലയിലേക്കുയര്‍ത്തുന്നു. ഒടുവില്‍ തീവണ്ടിക്കുള്ളില്‍ ഒരു സ്‌ഫോടനവും.

ആ സ്‌ഫോടനത്തിന്റെ ഊക്കില്‍ മഞ്ഞുമലകള്‍ കുലുങ്ങി ഇടിയുന്നു. അപ്പോഴുണ്ടായ ഹിമപ്രവാഹത്തില്‍ ട്രെയിന്‍ പാളം തെറ്റി തകര്‍ന്നു വീഴുന്നു. ഒടുവില്‍ രക്ഷപ്പെട്ടിറങ്ങി വരുന്നത് രണ്ടേ രണ്ട് മനുഷ്യാത്മാക്കള്‍. ആശങ്കയോടെ മുട്ടറ്റം മൂടിയ മഞ്ഞിലേക്കിറങ്ങുന്ന അവരുടെ കണ്ണില്‍ അങ്ങകലെയായി പ്രത്യക്ഷപ്പെടുന്ന ധ്രുവക്കരടി. ഭൂമിയിലെ ജീവന്റെ പ്രതീകം. മഹാശൈത്യത്തിനുശേഷം ഭൂമിയില്‍ ജീവന്‍ തിരിച്ചുവരുന്നുവെന്നതിന്റെ പ്രതീകം, പ്രതീക്ഷ.

ഈ സിനിമ ഇപ്പോള്‍ ഓര്‍ക്കാനുമുണ്ട് ഒരു കാരണം. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ജിയോ എഞ്ചിനീയറിങ് വിദഗ്‌ദ്ധര്‍ പുതിയൊരു പരീക്ഷണത്തിന് കോപ്പുകൂട്ടുന്നു. വിഷയം സിനിമയില്‍ പറഞ്ഞതുതന്നെ. ആഗോള താപനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കുക. അതിനവര്‍ ചെയ്യാന്‍ പോകുന്നതും സിനിമയില്‍ പറഞ്ഞതുതന്നെ. എയ്‌റോ സോളുകള്‍ സ്ട്രാറ്റോസ്ഫിയറില്‍ നിറച്ച് ഭൂമിക്ക് ഒരു കുട പിടിക്കുക. ഭൂമിയിലേക്ക് വരുന്ന സൂര്യതാപത്തെ ഭൂമിയില്‍ കടക്കാതെ മടക്കി അയക്കുക.

ജിയോ എഞ്ചിനീയറിങ്ങില്‍ പൊതുവെ രണ്ട് ഘടകങ്ങളാണുള്ളത്. ഒന്ന് കാലാവസ്ഥാ മാറ്റത്തിന് മുഖ്യ കാരണക്കാരനായ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് അന്തരീക്ഷത്തില്‍ നന്നെ കുറയ്‌ക്കുക. ഭൂമിയിലേക്ക് പെയ്തിറങ്ങുന്ന സൗരതാപത്തെ എങ്ങനെയെങ്കിലും അകത്തു കടക്കാതെ മടക്കി അയക്കുക. അങ്ങനെ ഭൂമണ്ഡലത്തിലെ ചൂട് അല്‍പ്പമെങ്കിലും കുറയ്‌ക്കാന്‍ കഴിയും. രണ്ടാമത്തെതാണ് ഹാര്‍വാര്‍ഡില്‍  നടക്കുന്നത്. പക്ഷേ കോടിക്കണക്കിനു ഡോളര്‍ സ്‌കോപെക്‌സ് എന്ന് പേരിട്ട ഈ പരീക്ഷണത്തിന് ചിലവാകും. പക്ഷേ അതിലവര്‍ക്ക് ശങ്കയില്ല. ബില്‍ ഗേറ്റ്‌സ്, ജെ. ബേക്കര്‍ ഫൗണ്ടേഷന്‍, ക്രോസ് സെസ്റ്റ് ഫൗണ്ടേഷന്‍, ഓപ്പണ്‍ ഫിലാന്ത്രോപ്പി പ്രോജക്ട്, വോളോ ഫൗണ്ടേഷന്‍, ടാന്‍സി ഫൗണ്ടേഷന്‍, ഡ്രൂമെയേഴ്‌സ്, ആന്‍ഡ്രൂ സ്റ്റാര്‍ക് എന്നിങ്ങനെ നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും പദ്ധതിയെ സഹായിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു.

സമുദ്ര ജല കണങ്ങളെക്കൊണ്ട് അന്തരീക്ഷത്തില്‍  മേലാപ്പ് തീര്‍ത്തും, ആകാശത്തുറപ്പിച്ച കൂറ്റന്‍ കണ്ണാടികളില്‍ പ്രതിഫലിപ്പിച്ചും ഒക്കെ സൂര്യകിരണങ്ങളെ കുറയ്‌ക്കാമെന്ന് പറയുന്നവരുണ്ട്. പക്ഷേ സ്ട്രാറ്റോസ്ഫിയറില്‍ എയ്‌റോസോള്‍ ചിതറിക്കിടക്കുന്നതിനാണ് പൊതുവെ അംഗീകാരം. വായുവില്‍ തങ്ങിനില്‍ക്കുന്ന ഖര-ദ്രാവക സൂക്ഷ്മ കണങ്ങള്‍ നിറഞ്ഞ പൊടിപടലമാണ് എയ്‌റോ സോളുകള്‍. അവ താപത്തെ തിരിച്ചടിക്കും. ഇന്‍ഫ്രാറെഡ് കിരണങ്ങളെ സ്വാംശീകരിക്കും. അങ്ങനെ ഭൂമിയെ തണുപ്പിക്കുമെന്നാണ് തിയറി.

എയ്‌റോസോളിലെ ഹൈഡ്രോ കാര്‍ബണുകളും സള്‍ഫൈഡുകളുമൊക്കെ സൂര്യപ്രകാശവുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ പ്രതികൂല ഫലങ്ങളുണ്ടാവുമെന്ന് സംശയിക്കുന്ന ദോഷൈകദൃക്കുകളും കുറവല്ല. ആസിഡ് മഴയും ആസ്ത്മയുമൊക്കെ എയ്‌റോസോള്‍ വിതരണത്തിന്റെ ഉപോല്‍പ്പന്നമായി ഉണ്ടാവുമെന്ന് ഭയക്കുന്നവരും കുറവല്ല. സൂര്യനും എയ്‌റോ സോളുകളും തമ്മിലുണ്ടാകുന്ന പാരസ്പര്യം ഓസോണ്‍ കവചത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കുന്നവരുമുണ്ട്.

പക്ഷേ അങ്ങനെയൊന്നും സംഭവിക്കില്ലെന്നാണ് ജിയോ എഞ്ചിനീയറിങ് വിദഗ്‌ദ്ധര്‍ പറയുന്നത്. ഭൂമിയില്‍നിന്ന് ഏതാണ്ട് ഇരുപത് കിലോമീറ്ററോളം ഉയരത്തില്‍ ബലൂണുകളുടെയും മറ്റും സഹായത്തോടെ എയ്‌റോസോള്‍ കണികകള്‍ നിറയ്‌ക്കുമ്പോള്‍ നന്മയും ശാന്തിയും ആണത്രെ സംഭവിക്കുക. തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ് ഗവേഷകരുടെ ഈ ശ്രമം. പ്രത്യേകിച്ചും ലോകനേതാക്കള്‍ മലിനവാതകങ്ങളുടെ ഉത്‌സര്‍ജനം കുറയ്‌ക്കാന്‍ കാര്യമായി ഒരു ശ്രമവും നടത്താത്ത പശ്ചാത്തലത്തില്‍. പക്ഷേ സ്‌നോപിയര്‍സറിന്റെ കഥ നാം മറന്നുകൂടാ. ഹിമയുഗത്തിന്റെ നടുക്കുന്ന കഥകളും നാം വിസ്മരിച്ചു കൂടാ.

Recent Posts