പള്ളുരുത്തി: കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന പടിഞ്ഞാറന്‍ കൊച്ചിയില്‍ കൂടുതല്‍ ജാഗ്രതയോടെ പോലിസ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് പുറമേ പോലിസ് അതീവ ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ നീക്കുന്നത്. ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച നിയന്ത്രണങ്ങള്‍ അതി ശക്തമായി തന്നെയാണ് പടിഞ്ഞാറന്‍ കൊച്ചിയില്‍ പോലിസ് നടപ്പാക്കിയത്.
ഓരോ കവലകള്‍ തോറും പോലിസിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടന്നു. ആളുകള്‍ അലക്ഷ്യമായി ഇറങ്ങാന്‍ സാധ്യതയുള്ള മേഖലയിലെല്ലാം ബൈക്ക് പട്രോളിങ് സംഘത്തിന്റെ പ്രത്യേക നിരീക്ഷണമുണ്ടായിരുന്നു. പോലിസിന്റെ സാന്നിധ്യം എല്ലാ മേഖലയിലും ശക്തമായതോടെ ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത സാഹചര്യമുണ്ടായി. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവരെ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയാണ് പോലിസ് പോകാന്‍ അനുവദിക്കുന്നത്. അല്ലാത്തവര്‍ക്ക് പിഴ ഉള്‍പെടെയുള്ള ശിക്ഷണ നടപടികളും നല്കി.
പ്രദേശത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 530ല്‍ ഏറെ കേസുകളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ പള്ളുരുത്തി മേഖലയിലായിരുന്നു.143 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫോര്‍ട്ട്കൊച്ചിയില്‍ 96 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മട്ടാഞ്ചേരിയില്‍ 85ഉം ചെല്ലാനത്ത് 65 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇടക്കൊച്ചി 44, കുമ്പളങ്ങി 31, തോപ്പുംപടി 27, പെരുമ്പടപ്പ് 23, മുണ്ടംവേലി 18 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പനയപിള്ളി, കരുവേലിപ്പടി എന്നിവടങ്ങളില്‍ പത്തില്‍ താഴെ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അത് കൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ശക്തമായ നിയന്ത്രണം തുടരാനാണ് പോലിസിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: