കൊല്ലം: ശതാബ്ദിനിറവിലെത്തിയ ക്വയിലോണ്‍ അത്‌ലറ്റിക് ക്ലബ് ജപ്തി ചെയ്ത സംഭവത്തില്‍ റവന്യൂ നടപടിക്ക് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ക്ലബ് ഭാരവാഹികള്‍ രംഗത്ത്. ഇത് സംബന്ധിച്ച് കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
തഹസില്‍ദാര്‍ എസ്. ശശിധരന്‍പിള്ള, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സി. ദേവരാജന്‍, ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ പണ്ടി. ശുഭന്‍, വടക്കേവിള വില്ലേജ് ഓഫീസര്‍ എ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജപ്തിനടപടി. എആര്‍ ക്യാമ്പിന് സമീപം ക്യുഎസി റോഡില്‍ 64 സെന്റ് സ്ഥലമാണ് ജപ്തി ചെയ്തത്. ഇതോടൊപ്പം ഓഫീസ് കെട്ടിടവുമുണ്ട്.
കെട്ടിടം സീല്‍ചെയ്ത് ജപ്തിനോട്ടീസും പതിച്ചിട്ടുണ്ട്. കളക്ടര്‍ക്ക് ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ ക്ലബിന്റെ യശസിന് കളങ്കമുണ്ടാക്കും വിധം മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും ആരോപിച്ചിട്ടുണ്ട്.
കുടിശ്ശികയായത് 1989 മുതലുള്ള പാട്ടത്തുക
കൊല്ലത്തെ കായികരംഗത്തിന് സമഗ്രമായ പരിശീലനം നല്‍കാനുള്ള ഉദ്ദേശ്യത്തോടെ സ്ഥാപിച്ചതാണ് ക്വയിലോണ്‍ അത്‌ലറ്റിക് ക്ലബ്. 1989 മുതലുള്ള പാട്ടത്തുക കുടിശ്ശിക വരുത്തിയതോടെയാണ് നടപടിയെന്നാണ് സര്‍ക്കാര്‍ പക്ഷം. ഒരുകോടിയിലേറെ രൂപ കുടിശ്ശികയായിരുന്ന സ്ഥാനത്താണ് ഒറ്റത്തവണ തുകയായി 64 ലക്ഷംരൂപ നിശ്ചയിച്ചത്. ഈ നിര്‍ദേശം നേരത്തെ തന്നെ റവന്യൂവകുപ്പില്‍ നിന്നുമുണ്ടായതാണ്. 1985നു ശേഷം പുതിയനിയമം വന്നതോടെ പാട്ടഭൂമിക്ക് വന്‍തോതില്‍ പാട്ടത്തുക നിശ്ചയിക്കപ്പെട്ടെന്നും അതിനാലാണ് കുടിശ്ശിക വര്‍ധനവുണ്ടായതെന്നുമാണ് ക്ലബ് ഭാരവാഹികളുടെ നിലപാട്.
പത്തുദിവസത്തിനുള്ളില്‍ വീണ്ടെടുക്കും
ജപ്തി ചെയ്യപ്പെട്ട ക്ലബിന്റെ കെട്ടിടവും സ്ഥലവും പത്തുദിവസത്തിനുള്ളില്‍ വീണ്ടെടുക്കാനുള്ള നീക്കം ക്ലബ് ഭാരവാഹികള്‍ ആരംഭിച്ചു. ഒരു മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെയാണ് ജപ്തി നടപടിയുണ്ടായതെന്ന് സെക്രട്ടറി ജി. രാജ്‌മോഹന്‍ ജന്മഭൂമിയോട് പറഞ്ഞു.
പത്തുദിവസത്തിനുള്ളില്‍ ക്ലബ് വീണ്ടെടുക്കാനാണ് ശ്രമം. കോവിഡ് കാലമായതിനാല്‍ ഒമ്പതുമാസമായി ക്ലബ് പ്രവര്‍ത്തിച്ചിട്ടില്ല. ഭാരവാഹി യോഗങ്ങളും കൂടുന്നില്ല. ഏറെക്കാലത്തിനുശേഷം ജപ്തിയുടെ തലേദിവസം കൂടിയ യോഗത്തില്‍ പാട്ടകുടിശ്ശിക സര്‍ക്കാരിലേക്ക് അടയ്‌ക്കുന്നത് സംബന്ധിച്ചായിരുന്നു അജണ്ട. ഇതിന്‍മേലുള്ള ചര്‍ച്ചയില്‍ തീരുമാനമാകുകയും ഉടന്‍തന്നെ 64 ലക്ഷംരൂപ ട്രഷറിയിലേക്ക് അടയ്‌ക്കുകയും ചെയ്യാന്‍ നിശ്ചയിച്ചു. എന്നാല്‍ പൊടുന്നനെ ജപ്തിയും കാര്യങ്ങളുമെല്ലാം നടത്തി ഉദ്യോഗസ്ഥര്‍ ക്ലബിന് നാണക്കേടുണ്ടാക്കി. ഇതിന് പിന്നില്‍ ഇപ്പോഴത്തെ ഭരണസമിതിയോട് അമര്‍ഷമുള്ള മുന്‍ അംഗങ്ങളാണോ എന്നും ഭാരവാഹികള്‍ അന്വേഷിക്കുന്നുണ്ട്. സമാനരീതിയില്‍ കുടിശ്ശിക വരുത്തിയിട്ടും മറ്റൊരു ക്ലബിനെതിരെയും റിക്കവറി നടപടി നടന്നിട്ടില്ല എന്നതാണ് സംശയത്തിന് കാരണം.
















