ചെറുതോണി: ആറ് പതിറ്റാണ്ടോളം പഴക്കമുള്ള റോഡിലൂടെ മൂന്ന് ഗ്രാമങ്ങളിലേക്കുള്ള കാല്‍നടയാത്ര പോലും ദുഷ്‌കരമായിരിക്കുകയാണ്. കഞ്ഞിക്കുഴി പഞ്ചാത്തിലെ നാലു വശങ്ങളും ഘോരവനത്താല്‍ ചുറ്റപ്പെട്ട മക്കുവള്ളി, മനയത്തടം, കൈതപ്പാറ ഗ്രാമങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.
60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭഷ്യക്ഷാമം നേരിട്ടപ്പോള്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ കൃഷി ചെയ്യുവാന്‍ ജനങ്ങളെ കുടി ഇരുത്തിയ സ്ഥലമാണ് മക്കുവള്ളി, മനയത്തടം, കൈതപ്പാറ പ്രദേശങ്ങള്‍. 200 ഓളം കുടുബങ്ങളാണിവിടെ അധിവസിക്കുന്നത്. കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ഇവിടുത്തെ ഗ്രാമവാസികള്‍. കാര്‍ഷികോത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാനും രോഗികളെ ആശുപത്രികളിലെത്തിക്കാനുമെല്ലാം ഗ്രാമവാസികള്‍ക്കുള്ള ഏക മാര്‍ഗ്ഗം ജീപ്പുകളാണ്.
എന്നാല്‍ കാലവര്‍ഷത്തില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നതോടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റുകളില്‍ എത്തിക്കുവാന്‍ പോലും കഴിയാതെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കയാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയെങ്കിലും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
തെരഞ്ഞെടുപ്പ് കാലത്തുമാത്രമെ ജനപ്രതിനിധികളെയും രാഷ്‌ട്രീയനേതാക്കളെയും കാണാറുള്ളെന്നും പ്രദേശവാസികള്‍ക്ക് ആക്ഷേപമുണ്ട്. കാട്ടാന ഉള്‍പ്പെടെ വന്യമൃഗഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണിത്. ഏതു നിമിഷവും വന്യമൃഗ ആക്രമണമുണ്ടാകാമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികള്‍. രോഗമോ അപകടമോ ഉണ്ടായാല്‍ ആശുപത്രിയിലെത്തിക്കാന്‍ പോലും മാര്‍ഗ്ഗമില്ലാത്ത അവസ്ഥയിലാണിവര്‍.
മക്കുവള്ളി, മനയത്തടം നിവാസികള്‍ക്ക് പുറം ലോകത്ത് എത്തുവാനുള്ള ഏക റോഡിനോട് അധികൃതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് റോഡ് സഞ്ചാരയോഗ്യം ആക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
















