വാവുതോറും താന്‍ നടത്താറുള്ള യജ്ഞകര്‍മ്മം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്ന രാക്ഷസാദികളെ നിഗ്രഹിക്കാന്‍ ശ്രീരാമന്റെ സഹായം തേടി വിശ്വാമിത്രമഹര്‍ഷി ദശരഥന്റെ കൊട്ടാരത്തിലെത്തുന്നു. എന്നാല്‍ യുദ്ധത്തിന് പോകും മുമ്പ് ശ്രീരാമന് ജ്ഞാനോപദേശം നല്‍കണമെന്ന വിശ്വാമിത്രന്റെ തന്നെ ആവശ്യപ്രകാരം ദശരഥന്റെ കുലഗുരുവായ വസിഷ്ഠമഹര്‍ഷി അപ്രകാരം ചെയ്ത് ശ്രീരാമചന്ദ്രനെ ഉല്‍ബുദ്ധനാക്കുന്നു. ഇഹപ്പൊരുളും ദര്‍ശനവും തികഞ്ഞ യോഗവസിഷ്ഠപ്രകരണമെന്ന ഈ ജ്ഞാനം രാമായണകാവ്യത്തിലെ മര്‍മ്മപ്രധാനമായ ഭാഗമാണ്. ഏതൊരാളുടേയും ബൗദ്ധികപുരോഗതിക്ക് തടസ്സമായ് വിലങ്ങടിച്ചു നില്‍ക്കുന്ന എതിരോര്‍ജ്ജമുണ്ട്. ആ തടസ്സം തട്ടി നീക്കാതെ ഒരാള്‍ക്കെത്ര അറിവുണ്ടെങ്കിലും വിദ്യാപ്രാപ്തി സാധ്യമല്ല. ആര്‍ക്കാണോ വസിഷ്ഠമഹര്‍ഷിയുടെ തത്വവിചാരം പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് അയാള്‍ അവിദ്യയില്‍ നിന്ന് പരമമായ് മോചിതമാകുന്നു.
സുകൃതസമ്പാദനത്താല്‍ ആത്മജ്ഞാനത്തിനും കൈവല്യപ്രാപ്തിക്കും അര്‍ഹത നേടിയ പ്രാണന്‍ സജ്ജനങ്ങളുടെ ഇടയില്‍ മാനവനായി പിറക്കുന്നു. ആള്‍ ജന്മാന്തരവിശേഷത്താല്‍ സദാചാരപരനും ധര്‍മ്മശീലനുമായ് വളര്‍ന്ന് ജ്ഞാനതൃഷ്ണയുടെ അലട്ടലില്‍ ഭൗതികവിദ്യാഭ്യാസത്തില്‍ ശ്രദ്ധാലുവായി തീരും. ക്രമേണ ഔപചാരികവിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു കഴിഞ്ഞാലും തൃപ്തിവരാതെ മറ്റേതോ ഒന്നുകൂടി നേടാനുണ്ടെന്നും അത് നേടുമ്പോള്‍ മാത്രമേ താന്‍ സംതൃപ്തനാവൂ എന്ന് അസ്വസ്ഥപ്പെടാനും ശഠിക്കാനും തുടങ്ങും. അതിന്റെ ഫലമായ് മഹത്തുക്കളേയും മഹാക്ഷേത്രങ്ങളേയും പുണ്യാശ്രമങ്ങളേയും മഹാപ്രകൃതിയേയും കാണാനും സേവിക്കാനുമുള്ള ത്വര കലശലാകും. പല തടസ്സങ്ങളും പ്രയാസങ്ങളുമൊക്കെ അതിജീവിച്ച് അതെല്ലാം സാക്ഷാത്കരിക്കും. പക്ഷേ സന്ദേഹം പിന്നെയും ബാക്കി! അതൃപ്തനും തപ്തനും വിരക്തനുമായ് അയാള്‍ ജീവിതം തള്ളിനീക്കും. തന്റെ ജീവിതത്തിന്റെ വ്യര്‍ത്ഥതയോര്‍ത്ത് തന്നെതന്നെ വിമര്‍ശിക്കും. അകതാവിലുയരുന്ന ചോദ്യങ്ങള്‍ അനവധിയാണ്.
താനാരാണ്? എന്തിന് ജീവിക്കുന്നു? ലക്ഷ്യമെന്ത്?
പൊരുളെന്ത്? ഈ പ്രപഞ്ചത്തിന്റെയും ജീവന്റേയും ഉദ്ദേശ്യമെന്ത്? ജീവിതത്തിനാണോ മരണത്തിനാണോ കൂടുതല്‍ അര്‍ത്ഥതലങ്ങള്‍? ജീവരഹസ്യങ്ങള്‍ ഒളിപ്പിച്ചു വെച്ച മര്‍മ്മങ്ങള്‍ ഏതൊക്കെ…..
ആള്‍ ചിന്താഭാരം കൊണ്ട് കൃശനും ദുഃഖിയും വിരാഗിയുമായ് തീരും. അപ്പോഴും കഠിനമായ പ്രാര്‍ത്ഥനയില്‍ മുഴുകും. അനന്തരം ഈശ്വരപ്രസാദനത്തിലൂടെ ഗുരുലാഭമുണ്ടാക്കുന്നു. ഈശ്വരന്‍ ഗുരുരൂപേണ വരികയാണെന്ന് പറയാം. ഇതുപോലൊരു സാഹചര്യത്തിലാണ് ശ്രീരാമന്റെ സവിധം വിശ്വാമിത്രമഹര്‍ഷി എത്തിച്ചേരുന്നതും വസിഷ്ഠനിലൂടെ ആത്മബോധമുണര്‍ത്തുന്നതും. വസിഷ്ഠ പ്രകരണത്തിന്റെ രത്‌നചുരുക്കം ഇതാണ്:
താന്‍ ശരീരമോ മറ്റു കാരണങ്ങളോ അല്ല ! ആത്മാവാണ്. താനൊരിക്കലും ജനിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മരണവുമില്ല. താന്‍ സച്ചിദാനന്ദസ്വരൂപമായ ഈശ്വരന്റെ/പ്രകൃതിയുടെ ഒരംശമാണ്. ആത്മാവിന്റെ വസ്ത്രം മാത്രമാണീ നശ്വരമായ ശരീരം. എണ്ണ തീര്‍ന്ന് വിളക്ക് കെടുമ്പോള്‍ നാളം നശിക്കുകയല്ല അപ്രത്യക്ഷമാകുകയാണ്. അതുപോലെയാണ് ജീവനും ശരീരവുമായ ബന്ധം. ജീവന്റെ താല്ക്കാലിക ഗൃഹമാണ് സ്ഥൂലശരീരം. മനുഷ്യശരീരത്തിന് കോടാനുകോടി കോശങ്ങള്‍ എന്നപോലെ പ്രകൃതിയിലെ സചേതനവും അല്ലാത്തതുമായ സകലതും കൂടി ചേര്‍ന്ന് നില്‍ക്കുന്നു. ചലനവും അനുരണനവുമാണ് പ്രപഞ്ചത്തിന്റെ സ്ഥായീഭാവവും ഊര്‍ജ്ജസ്രോതസ്സും. ഇതിനെ ഒരു തീവണ്ടിയോടുപമിക്കാം. തീവണ്ടി ചലിച്ചുകിട്ടാന്‍ തുടക്കത്തിലേ ഊര്‍ജ്ജമെന്ന മൂലധനം ആവശ്യമുള്ളൂ. പിന്നീടത് അനുസ്യൂതമാണ്.
മോക്ഷമെന്നതും പരമാനന്ദമെന്നതും കര്‍മ്മഫലങ്ങളില്‍ നിന്ന് ശാശ്വതമുക്തി നേടി ഈശ്വരനില്‍ ലയിക്കലാണ്… പിന്നീട് പരീക്ഷണങ്ങളില്ല. സ്വസ്ഥം, സുഖദം.
പ്രദീപ് പേരശ്ശന്നൂര്‍
















