ന്യൂദല്‍ഹി : കോവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നതിനായി ബൃഹത് പദ്ധതിക്ക് ആസൂത്രണം നല്കി കേന്ദ്ര സര്‍ക്കാര്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശ്ശനമായി പാലിച്ചുകൊണ്ട് പഴുതുകളൊന്നുമില്ലാതെ ഇവരെ നാട്ടിലെത്തിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഏഴാം തീയതിയാണ് പ്രവാസികള്‍ക്കായുള്ള ആദ്യ സര്‍വീസ് നടത്തുക.
ഫിലിപ്പീന്‍സ്, സിംഗപ്പുര്‍, ബംഗ്ലാദേശ്, യുഎഇ, യുകെ, സൗദി അറേബ്യ, ഖത്തര്‍, യുഎസ്എ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍നിന്നു വിമാനങ്ങള്‍ പറക്കുക. ആദ്യദിവസം പത്തു വിമാനങ്ങളില്‍ 2300 ഇന്ത്യക്കാരെയാണു മടക്കി കൊണ്ടുവരാനാകമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടും മൂന്നും ദിവസങ്ങളില്‍ 9 വിമാനങ്ങളില്‍ 2050 പേര് എത്തും. നാലാം ദിവസം എട്ടു വിമാനങ്ങളില്‍ 1850 പേരെയാണു മടക്കി കൊണ്ടുവരുന്നത്. ഇത്തരത്തില്‍ ആദ്യ ആഴ്ചയില്‍ 12 രാജ്യങ്ങളില്‍നിന്ന് 64 വിമാനങ്ങളിലായി 14,800 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളികളെ തിരിച്ചെത്തിക്കുന്നതിനായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും നടപടികള്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ പത്ത് ഫ്ളൈറ്റുകളിലായി 2150 പേരെ തിരിച്ചെത്തിക്കും. നിലവില്‍ അനുമതി കിട്ടിയ സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. അനുമതി ലഭിക്കുന്നതനുസരിച്ച് കൂടുതല്‍ ഫ്ളൈറ്റുകള്‍ സര്‍വീസ് നടത്തുമെന്നും പ്രവാസികളെ എത്തിക്കാന്‍ എയര്‍പോര്‍ട്ട് സജ്ജമായിക്കഴിഞ്ഞെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.
അതേസമയം തിരിച്ചെത്തുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശ്ശനമായി പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തില്‍ കയറുന്നതിനു മുമ്പ് ഇന്ത്യയിലേക്കു വരുന്ന എല്ലാവരും പ്രത്യേക ഫോം പൂരിപ്പിച്ച് മടങ്ങിയെത്തുന്ന വിമാനത്താവളത്തിലെ ആരോഗ്യ, ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ നല്‍കണം. പനി, ചുമ, പ്രമേഹം, ശ്വാസകോശരോഗങ്ങള്‍ എന്നിവയുണ്ടോ എന്ന് അറിയിക്കണം. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യയിലേക്കു മടങ്ങിയവര്‍ നല്കിയ ഫോമിനു സമാനമായ ഫോം തന്നെയാണിത്.
ഇന്ത്യാക്കാരെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ടുകളില്‍ ത്രീ ഫേസ് ഡിസ്ഇന്‍ഫെക്ഷനാണ് നടപ്പിലാക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതിനുള്ള ക്രമീകരണങ്ങളും താല്കാലിക ഇരിപ്പിട സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
മൂന്നാഴ്ച നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് വിവിധ രാജ്യങ്ങളിലെ ഇന്ത്യാക്കാരെ മടക്കി കൊണ്ടുവരാനുള്ള പദ്ധതിയായതെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് അറിയിച്ചു. സേനാവിഭാഗങ്ങളുമായി ചേര്‍ന്നുകൊണ്ട് സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി വിദേശത്ത് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളെയും തിരികെ കൊണ്ടുവരാനാണ് പദ്ധതി.
ഏപ്രില്‍ ആദ്യം മുതല്‍ ആ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ തീരുമാനം ഉണ്ടായതിന് ശേഷമാണ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. പ്രഖ്യാപനം നടന്ന് മൂന്നു ദിവസത്തിനകം(മേയ് ഏഴിന്) ആദ്യത്തെ വിമാനം ഇന്ത്യയിലെത്തുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഏഴാം തിയതി നാല് വിമാനങ്ങളാണ് ഏഴാം തിയതി കേരളത്തിലേക്ക് എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: