റിയാദ് : സൗദി അറേബ്യ തങ്ങളുടെ അസംസ്കൃത എണ്ണ പൈപ്പ്‌ലൈനിന്റെ ശേഷി പടിഞ്ഞാറൻ ചെങ്കടൽ തീരത്തേക്ക് വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. കിഴക്ക്-പടിഞ്ഞാറ് ക്രൂഡ് പൈപ്പ്‌ലൈനിന്റെ ശേഷി പ്രതിദിനം രണ്ട് ദശലക്ഷം ബാരലായി ഉയർത്താൻ സൗദി അറേബ്യ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇത് സൗദി അറേബ്യയ്‌ക്കും അയൽ ഗൾഫ് രാജ്യങ്ങൾക്കും സുരക്ഷിതമായി ലോകത്തിലേക്ക് എണ്ണ എത്തിക്കുന്നത് എളുപ്പമാക്കും.
പൈപ്പ്‌ലൈൻ വഴി അപകടകരമായ ചോക്ക്‌പോയിന്റുകൾ (ഇടുങ്ങിയ കടൽ വഴികൾ) കടന്നുപോകാതെ ആഗോള വിപണികളിലേക്ക് എണ്ണ എത്തിക്കാൻ അവർക്ക് കഴിയും. പ്രധാനപ്പെട്ട കടൽ ഇടനാഴിയായ ഹോർമുസ് കടലിടുക്കിൽ നിലവിലുള്ള തടസ്സം കണക്കിലെടുത്ത് കൂടിയാണ് സൗദി ഈ പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നത്.
റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച് 1980-കളിൽ നിർമ്മിച്ച നിലവിലുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന് രാജ്യത്തിന്റെ കിഴക്കൻ എണ്ണപ്പാടങ്ങളിൽ നിന്ന് തുറമുഖ നഗരമായ യാൻബുവിലെ ചെങ്കടൽ കയറ്റുമതി ടെർമിനലിലേക്ക് പ്രതിദിനം 7 ദശലക്ഷം ബാരൽ എണ്ണ കൊണ്ടുപോകാൻ കഴിയും. ഹോർമുസ് പ്രതിസന്ധിക്കുശേഷം സൗദി അറേബ്യയ്‌ക്ക് ഇത് ഒരു സുപ്രധാന ഊർജ്ജ അടിസ്ഥാന സൗകര്യമായി മാറിയിട്ടുണ്ട്. പേർഷ്യൻ ഗൾഫിലൂടെ കടന്നുപോകാതെ ദശലക്ഷക്കണക്കിന് ബാരൽ എണ്ണ കയറ്റുമതി ചെയ്യാൻ ഇത് അനുവദിക്കുന്നു. ഇപ്പോൾ റിയാദ് ഇത് കൂടുതൽ വേഗത്തിൽ വികസിപ്പിക്കാനും ഇറാന് ഒരു പ്രഹരം നൽകാനുമാണ് അവർ ആഗ്രഹിക്കുന്നത്.
അയൽ രാജ്യങ്ങളുമായുള്ള ചർച്ചകൾ
ചെങ്കടലിലെ യാൻബു തുറമുഖത്തേക്ക് പ്രതിദിനം 7 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ പൈപ്പ്‌ലൈനിലൂടെ കൊണ്ടുപോകാൻ കഴിയും. മെയ് മാസത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അരാംകോ പറഞ്ഞത് ഇതിൽ ഏകദേശം രണ്ട് ദശലക്ഷം ബാരൽ വെസ്റ്റ് കോസ്റ്റിലെ ശുദ്ധീകരണശാലകളിലേക്കാണ് പോകുന്നതെന്നും ഏകദേശം 5 ദശലക്ഷം ബാരൽ കയറ്റുമതിക്കാണെന്നുമാണ്.
കൂടാതെ പൈപ്പ്‌ലൈൻ ശേഷി വർദ്ധിപ്പിക്കുന്നതിനായി സൗദി അറേബ്യ അയൽക്കാരുമായി ചർച്ചകൾ നടത്തിവരികയാണ്. എന്നിരുന്നാലും അരാംകോയുടെ വികസന പദ്ധതിയിൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കണോ അതോ പുതിയ പൈപ്പ്‌ലൈനുകൾ നിർമ്മിക്കണോ എന്ന് വ്യക്തമല്ല. ഈ വിപുലീകരണത്തിൽ എണ്ണ ഉൽപന്നങ്ങൾക്കായുള്ള ഒരു ചെറിയ രണ്ടാമത്തെ പൈപ്പ്‌ലൈൻ ഉൾപ്പെട്ടേക്കാം.
കോടിക്കണക്കിന് ഡോളർ ചെലവഴിക്കും
കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് മറികടക്കാൻ പറ്റുന്ന റൂട്ടുകളില്ല. ഇറാഖിൽ നിന്ന് തുർക്കിയിലേക്കുള്ള പൈപ്പ്‌ലൈൻ ഇടയ്‌ക്കിടെയുള്ള തകരാറുകൾ കാരണം ശേഷി കുറവുമാണ്. അതേ സമയം കുവൈറ്റ് എണ്ണ ഉൾക്കൊള്ളുന്നതിനായി സൗദി അറേബ്യയും എമിറേറ്റ്‌സും തങ്ങളുടെ പൈപ്പ്‌ലൈൻ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടത്തിവരികയാണെന്ന് കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ സിഇഒ ഷെയ്ഖ് നവാഫ് അൽ-സബാഹ് കഴിഞ്ഞ മാസം പ്രസ്താവിച്ചു.
ഇതിനു പുറമേ പദ്ധതിയെക്കുറിച്ച് പരിചയമുള്ള മറ്റൊരു സ്രോതസിൽ നിന്നുള്ള വിവരമനുസരിച്ച് ഇതിന് നിരവധി വർഷങ്ങൾ എടുക്കുമെന്നും കോടിക്കണക്കിന് ഡോളർ ചിലവാകുമെന്നും പറഞ്ഞു. സൗദി ക്രൂഡ് ഓയിൽ വില നിശ്ചയിക്കുന്ന രീതിയിൽ ഇതിന് മാറ്റങ്ങൾ ആവശ്യമായി വന്നേക്കാം. ചർച്ചകൾ നിലവിൽ പ്രാരംഭ ഘട്ടത്തിലാണ്, ഈ വിഷയത്തിൽ ചില പ്രഖ്യാപനങ്ങൾ സൗദി അറേബ്യയിൽ നിന്നും അയൽക്കാരിൽ നിന്നും സമീപഭാവിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇറാന്റെ യുദ്ധം ഹോർമുസിൽ ചെലുത്തിയ ആഘാതം
യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചത് ഗൾഫ് രാജ്യങ്ങളെ പ്രതിദിനം 12 ദശലക്ഷം ബാരൽ വരെ ഉത്പാദനം നിർത്തിവയ്‌ക്കാൻ നിർബന്ധിതരാക്കി. തുടർന്ന് ഇത് ഇന്ധന വില കുതിച്ചുയരാൻ കാരണമായി. പ്രാരംഭ യുഎസ്-ഇറാൻ കരാർ ഹോർമുസ് കടലിടുക്ക് തുറന്നിടുന്നതിന് മുൻഗണന നൽകിയിരുന്നു. എന്നാൽ കടലിടുക്കിൽ സംഘർഷം ഉയർന്ന നിലയിലാണ്.
















