കൊച്ചി : ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച് സലീംകുമാറിന്റെ മകൻ ചന്തു . ഭരണകക്ഷിയുമായുള്ള അടുപ്പമാണോ പുരസ്കാരങ്ങളുടെ മാനദണ്ഡമെന്നാണ് ചന്തുവിന്റെ ചോദ്യം. മഞ്ഞുമ്മൽ ബോയ്സ് തഴയപ്പെട്ടതിലെ പ്രതിഷേധവും സോഷ്യൽ മീഡിയ പോസ്റ്റിൽ ചന്തു പറയുന്നുണ്ട്.
‘ 2050ൽ ഇന്ത്യൻ സിനിമയുടെ ചരിത്രം പഠിക്കുന്ന ഒരു കുട്ടിയെ സങ്കൽപ്പിക്കുക. അവർ ദേശീയ അവാർഡ് ജേതാക്കളുടെ പട്ടികയിലൂടെ കടന്നുപോവുകയും പ്രശംസിക്കപ്പെട്ട ഓരോ സിനിമയും കാണുകയും ചെയ്യും. ആരായിരുന്നു അധികാരത്തിലെന്നോ അന്നത്തെ രാഷ്‌ട്രീയ സാഹചര്യം എന്തായിരുന്നെന്നോ അവർക്കറിയില്ല. സ്ക്രീനിൽ കാണുന്നത് മാത്രം അവർ വിലയിരുത്തും.
മികച്ച ചിത്രങ്ങൾ അവഗണിക്കപ്പെടുകയും സാധാരണ നിലവാരമുള്ള പല ചിത്രങ്ങൾക്കും അംഗീകാരം ലഭിക്കുകയും ചെയ്തെങ്കിൽ, അവർ സ്വാഭാവികമായും എന്തുകൊണ്ടെന്ന് ചോദിക്കും. പ്രതിഭയേക്കാൾ ഭരണകക്ഷിയുമായുള്ള അടുപ്പം അവാർഡുകളെ സ്വാധീനിച്ചു എന്നതാണ് ആളുകൾ നൽകുന്ന ഉത്തരമെങ്കിൽ, ചരിത്രം അതാവും ഓർമിക്കുക. ട്രോഫി എന്നെന്നേക്കുമായി നിലനിൽക്കാം, പക്ഷേ അത് എങ്ങനെ നേടി എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും നിലനിൽക്കും.‘ എന്നാണ് ചന്തുവിന്റെ കുറിപ്പ്.
നാഷനൽ സിനിമാറ്റിക് അവാർഡ്സ്’ എന്ന ഹാഷ്ടാഗോടെയാണ് ചന്തു സലിംകുമാറിന്റെ പോസ്റ്റ്. നിരവധി പേർ ചന്തുവിന്റെ അഭിപ്രായത്തിനെതിരെ രംഗത്തെത്തി. ഭ്രമയുഗം തെരഞ്ഞെടുക്കപ്പെട്ടതിന്റെയും, മഞ്ഞുമൽ തഴയപ്പെട്ടതിന്റെയും കാരണങ്ങൾ കഴിഞ്ഞ ദിവസം ജൂറി തന്നെ വിലയിരുത്തിയിരുന്നു. കടുത്ത മത്സരത്തിനൊടുവിലും മമ്മൂട്ടിയുടെ പ്രകടനം ഏറ്റവും മുന്നിലായിരുന്നുവെന്നും, ജൂറി അംഗങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം ‘ഭ്രമയുഗ’മായിരുന്നുവെന്നും ജൂറി അധ്യക്ഷനായിരുന്ന സംവിധായകൻ ജയരാജ് വെളിപ്പെടുത്തിയിരുന്നു.
സിനിമ മാത്രമാണ് കണ്ടതെന്നും രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ജൂറിയെ പാടേ ആക്ഷേപിക്കുന്ന പ്രസ്താവനയാണ് ചന്തുവിന്റേത് . കള്ളത്തരങ്ങൾക്ക് മേൽ ഒരു സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് കിട്ടുമെന്ന് കരുതിയോ എന്നാണ് ചന്തുവിന്റെ കുറിപ്പിന് ചിലർ ചോദിക്കുന്ന മറുപടി.
















