ബെംഗളൂരു: ‘ലൊക്കാന്റോ’ ആപ്പിൽ പെൺവാണിഭ പരസ്യങ്ങൾ നൽകി ആളുകളെ വിളിച്ചുവരുത്തി പണവും മൊബൈൽ ഫോണുകളും കവർന്നിരുന്ന 11 അംഗ സംഘത്തെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ വനിതാ സംരക്ഷണ വിഭാഗം അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ എച്ച്ബിആർ ലേഔട്ട് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിവന്ന സംഘമാണ് പിടിയിലായത്. വൈറ്റ്ഫീൽഡ് സ്വദേശിയായ യുവാവ് ജൂലൈ 16ന് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഹണിട്രാപ്പ് വിവരങ്ങൾ പുറത്തുവന്നത്.
ലൊക്കാന്റോ ആപ്പിലെ പരസ്യം കണ്ട് അതിൽ നൽകിയിരുന്ന നമ്പറിൽ ബന്ധപ്പെട്ട പരാതിക്കാരന് പ്രതികൾ ഒരു ലൈവ് ലൊക്കേഷൻ അയച്ചുനൽകുകയും എച്ച്ബിആർ ലേഔട്ടിലെ ഒരു സ്ഥലത്തെത്താൻ ആവശ്യപ്പെടുകയുമായിരുന്നു. യുവാവ് സ്ഥലത്തെത്തിയപ്പോൾ ഓട്ടോറിക്ഷയിൽ ഇരുന്ന രണ്ട് സ്ത്രീകളെ കാണിച്ച് പ്രതികൾ പണത്തെക്കുറിച്ച് സംസാരിച്ചു. തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും ബലമായി പിടിച്ചുപറിച്ച് സംഘം കടന്നുകളയുകയായിരുന്നു. യുവാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്ന് 11 പ്രതികളെയും പിടികൂടി. ഇവരിൽ നിന്ന് രണ്ട് ഓട്ടോറിക്ഷകൾ, നാല് ഇരുചക്ര വാഹനങ്ങൾ, 13 മൊബൈൽ ഫോണുകൾ, കവർച്ച ചെയ്ത പണം എന്നിവ കണ്ടെടുത്തു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സ്ത്രീകളെ നഗരത്തിൽ എത്തിച്ച് താമസമൊരുക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സ്ത്രീകളുടെ ചിത്രങ്ങൾ ലൊക്കാന്റോ ആപ്പിൽ അപ്‌ലോഡ് ചെയ്ത ശേഷം, അതുവഴി ബന്ധപ്പെടുന്ന ഉപഭോക്താക്കളെ വിജനമായ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കവർച്ച.
















