സംഗീതത്തിന്റെ ഉത്ഭവത്തെപ്പറ്റി സംഗീതകല്പദ്രുമത്തില്‍ പറയുന്നത് ഇപ്രകാരമാണ്. പണ്ട് പാര്‍വതീ ദേവി ഭഗവാന്‍ ശിവനോട് സംഗീതശാസ്ത്രതത്വങ്ങളെപ്പറ്റി പറഞ്ഞുതരുവാന്‍ ആവശ്യപ്പെട്ടു. തന്റെ അഞ്ചുമുഖങ്ങളില്‍ നിന്നും പഞ്ചഭൂതത്തെയും, സംഗീതത്തിനടിസ്ഥാനമായ സപ്തസ്വരങ്ങളെയും സൃഷ്ടിച്ചു എന്നും സദ്യോജാതം എന്ന മുഖത്തുനിന്നും ഗാന്ധാരവും, വാമദേവം എന്ന മുഖത്തുനിന്നും ധൈവതവും, അഘോരം എന്ന മുഖത്തുനിന്നും ഷഡ്ജം, ഋഷഭം എന്നീ സ്വരങ്ങളും, തത്പുരുഷം എന്ന മുഖത്തുനിന്നും പഞ്ചമവും, ഈശാനം എന്ന മുഖത്ത് നിന്നും നിഷാദം, മധ്യമം എന്നീ സ്വരങ്ങളും ഉണ്ടായി എന്നും ഭഗവാന്‍ ശിവന്‍ മറുപടി പറഞ്ഞു.
ഇങ്ങനെയുള്ള സംഗീതശാസ്ത്രത്തെ ഭഗവാന്‍ ശിവനില്‍ നിന്നും ഭരതമുനിയും, മതംഗമുനിയും ഉപദേശം വാങ്ങി ലോകം മുഴുവന്‍ പ്രചരിപ്പിച്ചു. സംഗീത ദര്‍പ്പണത്തില്‍ ഋഗ്വേദത്തില്‍ നിന്ന് വചനവും, സാമവേദത്തില്‍ നിന്ന് സംഗീതവും, യജുര്‍വേദത്തില്‍ നിന്ന് അഭിനയവും, അഥര്‍വ്വവേദത്തില്‍ നിന്ന് രസവും ഉണ്ടായി എന്ന് പറഞ്ഞിരിക്കുന്നു. അതായത് ബ്രഹ്മദേവന്‍ സാമവേദത്തില്‍ നിന്നും സംഗീതം എന്ന കലയെ വാര്‍ത്തെടുത്തു.
ത്യാഗരാജസ്വാമികള്‍ രചിച്ച ‘നാദതനുമനിശം ശങ്കരം’, ‘സ്വരരാഗസുധാരസ’ എന്നീ കൃതികളില്‍ സംഗീതോല്‍പത്തി എന്ന ഈ ആശയം വ്യക്തമാക്കുന്നുണ്ട്.
ഒരു പ്രാവശ്യം നിര്‍മ്മലമായ മനസ്സുകൊണ്ട് ധ്യാനം ചെയ്യുന്നത് ഒരുകോടി മന്ത്രങ്ങള്‍ ജപിച്ച് ആരാധിക്കുന്നതിനു തുല്യമാണ്. ഒരു പ്രാവശ്യം മനസ്സില്‍ ലയം പ്രാപിക്കുകയെന്നത് ഒരു കോടി പ്രാവശ്യം ധ്യാനം ചെയ്യുന്നതിനു തുല്യമാണ്. ഒരു പ്രാവശ്യം മധുരമായി പാടുകയെന്നത് ഒരു കോടി പ്രാവശ്യം ലയം പ്രാപിക്കുന്നതിനു തുല്യമാണ്. ഗാനത്തെക്കാളും ശ്രേഷ്ഠമായ ഒരു വസ്തു നാം അറിയുന്നില്ല. ഇത് സാര്‍ത്ഥകമാക്കുന്ന വരികളാണ്.
‘ജപകോടി ഗുണം ധ്യാനം
ധ്യാനകോടി ഗുണോലയഃ
ലയകോടി ഗുണം ഗാനം
ഗാനാത്പരതരം നഹി’
ഭക്തി എന്ന ആശയം സംഗീതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഒരു ഭക്തനു മാത്രമേസംഗീതത്തെ അറിയുവാനും ആസ്വദിക്കുവാനും കഴിയൂ. സംഗീതം ആസ്വദിക്കാത്തവന്‍ മൃഗതുല്യനാണെന്നത് യാഥാര്‍ത്ഥ വസ്തുതയാണെങ്കില്‍ പോലും ഭഗവാന്റെ ഓടക്കുഴല്‍നാദം കേട്ട് മൃഗങ്ങള്‍ കാതുകൂര്‍പ്പിക്കുകയും മയിലുകള്‍ നൃത്തം ചെയ്യുകയും ചെയ്തിട്ടുള്ളതായും പുരാണങ്ങളിലുണ്ട്. സംഗീതത്തിന്റെ മാസ്മരിക ശക്തിയും, ഭക്തിയുടെ പാരമ്യവുമാണ് ഇതിലൂടെ വെളിവാകുന്നത്.
(നാളെ: നാലു പുരുഷാര്‍ഥങ്ങള്‍ക്കും
ശ്രേഷ്ഠമാര്‍ഗം)
















