ചെന്നൈ: മകളെക്കൊന്ന് ജയിലിൽപ്പോയ യുവാവിനെ അഞ്ചുമാസത്തിനുശേഷം അച്ഛൻ വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യ(26)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.അജിത് കുമാറാണു കൊല്ലപ്പെട്ടത്. ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ മാസമാണു ജാമ്യം ലഭിച്ചത്. ഇതറിഞ്ഞ, കാവ്യയുടെ പിതാവ് പുണ്യമൂർത്തി 3 ബന്ധുക്കളോടൊപ്പം അജിത്തിന്റെ വീട്ടിലെത്തിയാണ് ഉറക്കത്തിലായിരുന്ന ഇയാളെ വെട്ടിക്കൊന്നത്.
തഞ്ചാവൂരിൽ ആലങ്കുടിയിലെ ആദിദ്രാവിഡർ വെൽഫെയർ പ്രൈമറി സ്‌കൂളിലെ താത്കാലികാധ്യാപികയായിരുന്നു കാവ്യ. അജിത്കുമാറും കാവ്യയും പ്രണയബദ്ധരായിരുന്നു. എന്നാല്‍ അധ്യാപികയായ കാവ്യയെ പെയിന്റുപണിക്കാരനായ അജിത് കുമാറിന് വിവാഹം കഴിച്ചുനൽകാൻ അച്ഛൻ പുണ്യമൂർത്തി തയ്യാറായില്ല. വീട്ടുകാരുടെ സമ്മർദത്തിന് വഴങ്ങി കാവ്യ വേറെ വിവാഹത്തിന് സമ്മതിച്ചു. വിവാഹനിശ്ചയ ഫോട്ടോ അജിത് കുമാറിന് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ അജിത് കുമാർ കഴിഞ്ഞവർഷം നവംബറിൽ കാവ്യ ഇരുചക്ര വാഹനത്തിൽ സ്കൂളിലേക്കു പോകവേ തടഞ്ഞുനിർത്തി വെട്ടി വീഴ്‌ത്തുകയായിരുന്നു. കാവ്യ സംഭവസ്ഥലത്തു തന്നെ മരിച്ചു.
ജയിലിലായ അജിത്കുമാർ കഴിഞ്ഞ മാസം ജാമ്യത്തിൽ പുറത്തിറങ്ങി. പകരംവീട്ടാൻ കാത്തുനിൽക്കുകയായിരുന്ന പുണ്യമൂർത്തി നാലുബന്ധുക്കളെയും കൂട്ടി ശനിയാഴ്ച രാവിലെ അജിത്കുമാറിന്റെ വീട്ടിലെത്തി കൊല നടത്തുകയായിരുന്നു. പുണ്യമൂർത്തിയും കൂട്ടുപ്രതികളായ എം. ലോകേഷ് (22), ഡി. രാമലിംഗം (30), എ. കറുപ്പയ്യ (55) എന്നിവരും ചോരപുരണ്ട വടിവാളുകളുമായി അമ്മപ്പേട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.











