അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്താൻ അനുയോജ്യമായ രാജ്യമല്ലെന്ന് ഇറാനിയൻ പാർലമെന്റ് അംഗം. പ്രാദേശിക ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കെ, പാകിസ്താന്റെ നിഷ്പക്ഷതയിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് ഇറാൻ ദേശീയ സുരക്ഷാ-വിദേശനയ കമ്മീഷൻ വക്താവ് ഇബ്രാഹിം റെസായി രംഗത്തെത്തിയത്.
പാകിസ്താൻ ഇറാന്റെ നല്ലൊരു സുഹൃത്തും അയൽരാജ്യവുമാണെങ്കിലും അമേരിക്കൻ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കുന്ന അവർക്ക് മധ്യസ്ഥതയ്‌ക്കുള്ള വിശ്വാസ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഇതുസംബന്ധിച്ച് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ റെസായി പാകിസ്താനെ രൂക്ഷമായി വിമർശിച്ചു.
അമേരിക്കയെ പരസ്യമായി വിമർശിക്കാൻ ഇസ്ലാമാബാദ് തയ്യാറല്ലെന്നും ലെബനൻ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അമേരിക്ക നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചിട്ടും പാകിസ്താൻ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. “ഒരു മധ്യസ്ഥൻ നിഷ്പക്ഷനായിരിക്കണം, എപ്പോഴും ഒരു വശത്തേക്ക് മാത്രം ചാഞ്ഞുനിൽക്കുന്നവരാകരുത്,” റെസായി പറഞ്ഞു.
















