തിരുവനന്തപുരം: സിപിഎമ്മിന്റെ രാഷ്‌ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അജിത് ഹരിദാസ് രാജിവച്ചു. ഇടതുപക്ഷം ഭരിക്കുന്ന തിരുവനന്തപുരം നഗരസഭയ്‌ക്ക് പിഴ ചുമത്തിയ നടപടിയില്‍ സിപിഎം പകപോക്കല്‍ തുടങ്ങിയതോടെയാണ് നില്‍ക്കക്കള്ളിയില്ലാതെയുള്ള രാജി.
മാലിന്യ സംസ്‌കരണത്തിലെ വീഴ്ചകളെത്തുടര്‍ന്നാണ് തിരുവനന്തപുരം നഗരസഭയോട് 14 കോടി രൂപ പിഴയടയ്‌ക്കാന്‍ അജിത് ഹരിദാസ് നിര്‍ദേശിച്ചത്. ഇതിനെതിരെ സിപിഎം ജില്ലാ നേതൃത്വം പാര്‍ട്ടിക്കുള്ളില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. സിപിഎമ്മിന്റെ രാഷ്‌ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് അജിത് രാജിക്കത്ത് കൈമാറി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത കാര്യം സര്‍ക്കാരിനെ അറിയിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്ന് അജിത് പറഞ്ഞു. രാജിക്കു പിന്നിലെ മുഴുവന്‍ കാരണങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സപ്തംബറില്‍ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മേയര്‍ വി.കെ. പ്രശാന്തിനെ പ്രഖ്യാപിച്ചതിനിടെയാണ് കോര്‍പ്പറേഷനു 14.59 കോടി രൂപ പിഴയിട്ടത്. ഇത് തെരഞ്ഞെടുപ്പില്‍ വി.കെ. പ്രശാന്തിന് തിരിച്ചടിയാകുമെന്ന പ്രതീതി സൃഷ്ടിച്ചു. കൊട്ടിഘോഷിച്ച് സിപിഎം രംഗത്തിറക്കിയ സ്ഥാനാര്‍ഥി ഊതി വീര്‍പ്പിച്ച ബലുണാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിനെ മറികടക്കാന്‍ ജാതീയ ടിക്കറ്റ് ഇറക്കിയാണ് ഒടുവില്‍ സിപിഎം വട്ടിയൂര്‍ക്കാവ് കടന്നത്.
ഇടതു സര്‍ക്കാരാണ് അജിത് ഹരിദാസിനെ നിയമിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണ നിയമപ്രകാരമാണു നടപടിയെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പിഴശിക്ഷ നല്‍കിയെന്നും ചെയര്‍മാന്‍ സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍, സര്‍ക്കാരില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ല. നഗരസഭയ്‌ക്ക് ചുമത്തിയ പിഴ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍, ഇദ്ദേഹം നിലപാടില്‍ ഉറച്ചുനിന്നു.
ഒടുവില്‍ സിപിഎം ഇടപെട്ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗങ്ങള്‍ കത്തു നല്‍കി പ്രത്യേക യോഗം വിളിച്ച് ചെയര്‍മാന്റെ നടപടി മരവിപ്പിക്കാന്‍ തീരുമാനിച്ചു.
ചെയര്‍മാനെടുത്ത എല്ലാ തീരുമാനങ്ങളും വിജിലന്‍സിനു കൈമാറാന്‍ തീരുമാനിച്ച ബോര്‍ഡ് യോഗം, അദ്ദേഹത്തില്‍ അവിശ്വാസവും പ്രകടിപ്പിച്ചു. ഇതോടെ, അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ നടപ്പാകാതെയായി. ബോര്‍ഡിന്റെ പ്രവര്‍ത്തനം താളംതെറ്റി. ഇതിന് പിന്നാലെയാണ് രാജി.
















