തൃശൂര്‍: മലബാര്‍ സിമന്റ്‌സിലെ മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനും മക്കളും ആത്മഹത്യ ചെയ്തിട്ട് നാളെ ഒമ്പതു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ കേസന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി സഹോദരന്റെ ആരോപണം. പല പ്രതികളെയും കുറ്റവിമുക്തരാക്കി.
ശരിയായ രീതിയിലുള്ള അന്വേഷണം നടത്താതെ സര്‍ക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് ശശീന്ദ്രന്റെ സഹോദരന്‍ ഡോ. വി. സനല്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2013ല്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ അപാകങ്ങള്‍ പരിഹരിച്ച് കൊലപാതകസാധ്യത കൂടി അന്വേഷിക്കണമെന്നും വിവാദ വ്യവസായി വി.എം. രാധാകൃഷ്ണനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് 2015 ഹൈക്കോടതിയില്‍ താന്‍ സമര്‍പ്പിച്ച കേസ് തീര്‍പ്പാക്കിയിട്ടില്ല.
കൊലപാതകങ്ങളിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോയ് കൈതാരത്ത് കൊടുത്ത കേസുകളും എങ്ങുമെത്തിയിട്ടില്ല. സിമന്റ്‌സിലെ അഴിമതി അന്വേഷിക്കാന്‍ ഉത്തരവിട്ടത് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.
അന്നത്തെ വിജി. ഡിവൈഎസ്പി സഫിയുള്ള സെയ്ദിന്റെ നേതൃത്വത്തില്‍ അന്വേഷിച്ച മൂന്ന് കേസുകളിലെ കുറ്റപത്രം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചതിന്റെ മൂന്നാം ദിവസം 2011 ജനുവരി 24നാണ് പ്രധാന സാക്ഷിയും കമ്പനി സെക്രട്ടറിയുമായ വി. ശശീന്ദ്രനും മക്കളായ വിവേകും, വ്യാസും കൊല്ലപ്പെട്ടത്. അതിനു മുന്‍പ് വി.എം. രാധാകൃഷ്ണനും ചില രാഷ്‌ട്രീയ ഉദ്യോഗസ്ഥ ലോബിയും ശശീന്ദ്രനെ കമ്പനിയില്‍ നിന്നു പുറത്താക്കാന്‍ ഗുഢാലോചന നടത്തിയിരുന്നു.
ആദ്യപടിയായി ശശീന്ദ്രന്റെ എതിര്‍പ്പ് അവഗണിച്ച് അഴിമതിക്കേസുകളില്‍ പ്രതിയായ സൂര്യനാരായണനെ പഴ്‌സണല്‍ സ്റ്റാഫായി നിയമിച്ച് അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം മോഷ്ടിച്ച് രാധാകൃഷ്ണന്റെ കോയമ്പത്തൂരിലും പാലക്കാട്ടുമുള്ള ഓഫീസുകളില്‍ ഒളിപ്പിച്ചു.
മോഷണം പോയ ഫയലുകള്‍ ഒരാഴ്ചയ്‌ക്കകം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മെമ്മോ നല്‍കി ശശീന്ദ്രനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. ശശീന്ദ്രന്റെ മരണ ദിവസം കഞ്ചിക്കോട്ടെ വീട്ടിലേക്ക് ഒരു വന്‍ ഗുണ്ടാസംഘം എത്തിയിരുന്നു.
എന്നാല്‍, ഇതൊന്നും അന്വേഷിച്ചിട്ടില്ല. മരണം നടന്ന വീട്ടിലെ തെളിവുകള്‍ പോലീസ് നശിപ്പിച്ചു. കുട്ടികളെ കൊന്ന് ശശീന്ദ്രന്‍ ആത്മഹത്യ ചെയ്തതാണെന്ന് എഴുതിക്കൊടുക്കാന്‍ ഭാര്യ ടീനയോട് പോലീസ് ആവശ്യപ്പെട്ടു. ശശീന്ദ്രന്റെ അച്ഛന്‍ വേലായുധന്‍ മാസ്റ്ററും ശശീന്ദ്രന്റെ ഭാര്യ ടീനയും സിബിഐ അന്വേഷണമാവശ്യപ്പെട്ട് സര്‍ക്കാരിനെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
എന്നാല്‍, ശശീന്ദ്രന്റെയും മക്കളുടെയും മരണം മാത്രം സിബിഐ അന്വേഷിച്ചാല്‍ മതിയെന്നും അതിലേക്ക് നയിച്ച മലബാര്‍ സിമന്റ്‌സിലെ അഴിമതികള്‍ സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും വ്യവസായ മന്ത്രി എളമരം കരീമും നിലപാടെടുത്തതായും ഡോ. സനല്‍കുമാര്‍ പറഞ്ഞു.
















