കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളക്കിടെ ഹാമര്‍ പൊട്ടി വിദ്യാര്‍ത്ഥിക്ക് പരിക്ക്. മീഞ്ചന്ത രാമകൃഷ്ണാ മിഷന്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ടിടി മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലാണ് അരക്കിണര്‍ സ്വദേശിയായ നിഷാന്‍ മത്സരിച്ചത്. ഹാമര്‍ എറിയാനുള്ള ശ്രമത്തിനിടെ നിഷാന്‍ കാലുതെറ്റി വീഴുകയായിരുന്നു. ഇതിനിടെ ഹാമര്‍ പൊട്ടി താഴെ വീഴുകയും ചെയ്തു.
ഇടത് കൈ വിരലിനു പൊട്ടലേറ്റതിനെ തുടർന്ന് നിഷാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഏഴര കിലോ വിഭാഗത്തില്‍ മത്സരിച്ച നിഷാന് നല്‍കിയ ഹാമറിന്റെ സ്ട്രിങ് അഞ്ചുകിലോ ഹാമറിന്റേതായിരുന്നു. ഇതാണ് അപകടത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥി ആരോപിക്കുന്നു. മത്സര നടത്തിപ്പ് വീഴ്ചകളെ ചുണ്ടികാണിച്ച് അധികൃതര്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടികളും രംഗത്തെത്തിയിട്ടണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായുള്ള കായിക അധ്യാപകരുടെ സമരത്തെ തുടര്‍ന്ന് കൃത്യമായി പരിശീലനം ലഭിക്കാത്ത അധ്യാപകരാണ് കായിക മത്സരത്തിന് നേതൃത്വം നല്‍കുന്നത്. തുടര്‍ച്ചയായുള്ള അപകടങ്ങളുടെ തോതുകൂട്ടാന്‍ ഇതും ഒരു കാരണമാണ്. ഹാമര്‍ ത്രോക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് മരണപെട്ട അഫീലിന്റെ സംഭവമുള്‍പ്പെടെ ഇത് ഒരു തുടര്‍കഥയാണ്.
















