പിറ്റേന്ന് സുഗ്രീവന്‍ കിഷ്‌കിന്ധയിലേക്ക് മടങ്ങി വീണ്ടും വെല്ലുവിളി ഉയര്‍ത്തി. ഇത്തവണ, ഒരു മരത്തിനു പിന്നില്‍ ഒളിച്ച രാമന്‍, പൂമാല ധരിച്ച സുഗ്രീവനെ ശ്രദ്ധാപൂര്‍വ്വം നോക്കി. ഉചിതമായ നിമിഷത്തില്‍ രാമന്‍ അമ്പ് തൊടുത്തു. അത് ബാലിയുടെ നെഞ്ചില്‍ തറച്ചു. വാനരരാജാവ് യുദ്ധക്കളത്തില്‍ മാരക മുറിവേറ്റ് വീണു.
രാമന്‍ ബാലിയോടു കരുണയോടെ പറഞ്ഞു: ‘നിന്റെ ഭരണം ധാര്‍മ്മികമായിരുന്നില്ല. സഹോദരനെ നീ അന്യായമായി വഞ്ചിച്ചു. അവന്റെ ഭാര്യയെ സ്വന്തമാക്കി അവനെ നാടുകടത്തി. അവന്റെ ഭാഗം കേള്‍ക്കാന്‍കൂടി തയ്യാറായില്ല. ധര്‍മ്മസംരക്ഷകനായ ഞാന്‍, എവിടെ ധര്‍മ്മം ലംഘിക്കപ്പെടുന്നുണ്ടോ, അവിടെ നീതി നടപ്പാക്കുന്നു. മനുഷ്യരോ, വാനരന്മാരോ, ദേവന്മാരോ ആകട്ടെ, എല്ലാവരും ധര്‍മ്മത്താല്‍ ബന്ധിതരാണ്, നിന്റെ ദുഷ്പ്രവൃത്തികള്‍ നിന്റെ സിംഹാസനത്തിനുള്ള അവകാശം നഷ്ടപ്പെടുത്തി.’ ഈ വാക്കുകള്‍ കേട്ട് ബാലിയുടെ അഹന്ത അലിഞ്ഞുപോയി. ബലിയുടെ പുത്രനായ അംഗദനെ സംരക്ഷിക്കുമെന്നും വാനര രാജ്യത്തെ അനുഗ്രഹിക്കുമെന്നും രാമന്‍ വാഗ്ദാനം ചെയ്തു.
താരോപദേശം
ബാലിയുടെ മരണവാര്‍ത്ത കേട്ട് ഥലഷറ/ താര ദുഃഖത്താല്‍ തളര്‍ന്നു. അവള്‍ വിലപിച്ചുകൊണ്ട് ബാലിയുടെ സമീപമെത്തെത്തി തന്റെ വിധിയെ ശപിച്ചു.
‘ഭര്‍ത്താവില്ലാതെ രാജ്യമോ മകനോ എന്തിന്? അവന്റെ ചിതയില്‍ ഞാനും ചാടട്ടെ. രാമാ. എന്താണ് നീ എന്നെയും കൂടി കൊല്ലാത്തത്? എന്നെ അവന്റെ അടുത്തേക്ക് പറഞ്ഞയച്ചാല്‍ അങ്ങേയ്‌ക്ക് ഒരു കന്യാദാനത്തിന്റെ പുണ്യം നേടാം.’ അവളുടെ ദുഃഖം അസഹനീയമായിരുന്നെങ്കിലും രാമന്റെ പിന്തുണയോടെ രാജ്യം ഭരിക്കാന്‍ അവള്‍ സുഗ്രീവനോട് ആവശ്യപ്പെട്ടു. രാമന്‍ താരയെ ആശ്വസിപ്പിച്ച് നശ്വരജീവിതത്തിന്റെ ഗഹന സത്യങ്ങള്‍ അവളെ ഓര്‍മിപ്പിച്ചു.
‘നിന്റെ മുന്‍ജന്മത്തിലെ ഭക്തിമൂലം, ഇപ്പോള്‍ എന്നെ ദര്‍ശിക്കാന്‍ നിനക്ക് ഭാഗ്യം ലഭിച്ചു. എന്റെ രൂപത്തെ ധ്യാനിക്കുക, എന്റെ നാമം ജപിക്കുകഇവ മാത്രമാണ് ഒരുവനെ മുക്തിയിലേക്ക് നയിക്കുക.’

സുഗ്രീവാഭിഷേകം
ബാലിയുടെ മരണത്തോടെ, കിഷ്‌കിന്ധയിലെ അന്തരീക്ഷം ആകെ മാറി. ഒരുകാലത്ത് യുദ്ധകാഹളങ്ങളാല്‍ മുഖരിതമായിരുന്ന കാട് ഇപ്പോള്‍ വിധിയുടെ വഴിത്തിരിവില്‍ പ്രശാന്തമായി. സുഗ്രീവന്‍ ലളിതമായ ചടങ്ങിലൂടെ വാനരന്മാരുടെ രാജാവായി കിരീടധാരണം ചെയ്യപ്പെട്ടു.
അചഞ്ചലമായ ശാന്തതയോടെ രാമന്‍ സുഗ്രീവനെ നോക്കി പറഞ്ഞു, ‘അല്ലയോ സുഗ്രീവാ, മഴ അവസാനിക്കുമ്പോള്‍, എന്റെ പ്രിയതമയായ സീതയെ തേടാനുള്ള യാത്ര നമുക്ക് ആരംഭിക്കാം.’
സുഗ്രീവന്‍, രാമന്റെ മുമ്പില്‍ വിനയപൂര്‍വ്വം നമിച്ച് പറഞ്ഞു ‘ഭഗവാനേ അവിടുത്തെ വാക്കുകള്‍ എനിക്ക് കല്‍പ്പനയാണ്. മഴക്കാലത്തിനു ശേഷം, ഞാന്‍ ഭൂമിയിലെ എല്ലാ വാനരന്മാരെയും സജ്ജമാക്കി ദേവി സീതയെ കണ്ടെത്താന്‍ ലോകത്തിന്റെ ഓരോ മുക്കിലും മൂലയയിലും ഞങ്ങള്‍ തിരഞ്ഞുകൊള്ളാം.’
ചാതുര്‍മാസ്യം
രാമനും ലക്ഷ്മണനും പ്രവര്‍ഷണ പര്‍വതത്തിലേക്ക് നടന്നു, അവിടെ ഒരു ഗുഹ കണ്ടെത്തി അവരവിടെ താമസമാക്കി. ആ പ്രദേശം മനോഹരമായിരുന്നു, തിളങ്ങുന്ന ധാതുക്കളും പഴങ്ങള്‍ നിറഞ്ഞ മരങ്ങളും ചെടികളും കൊണ്ട് സമൃദ്ധമായിരുന്നു. അവിടെ, ഭഗവാന്‍ വിഷ്ണുവിന്റെ മനുഷ്യരൂപമായ രാമന്‍ സഹോദരനോടൊപ്പം താമസിച്ചു. സീതയെക്കുറിച്ചുള്ള ചിന്തകള്‍ രാമന്റെ ഹൃദയത്തെ മഥിച്ചുകൊണ്ടിരുന്നു. വേര്‍പിരിയലിന്റെ വേദന രാമഹൃദത്തില്‍ ജ്വലിച്ചുനിന്നു. പരമാത്മാവ് തന്നെയായിരുന്നിട്ടും, രാമന്‍ പ്രണയനഷ്ടത്തിന്റെ വേദന അനുഭവിക്കാന്‍ തന്നെത്തന്നെ അനുവദിക്കുകവഴി മനുഷ്യര്‍ക്ക് രാമനില്‍ അവരുടെ സ്വന്തം ദുഃഖങ്ങളുടെ പ്രതിഫലനം കാണാനും അവയെ ഗൗരവത്തോടെ സഹിക്കാന്‍ പഠിക്കാനും കഴിയുന്നു. രാമന്റെ ദുഃഖത്തില്‍ സ്വയം ഹൃദയം തകര്‍ന്നെങ്കിലും ലക്ഷ്മണന്‍ തന്റെ സഹോദരനോടൊപ്പം സദാ കൂടെ നിന്നു,
















