കോഴിക്കോട്: ജില്ലയിലെ മലയോരമേഖലകളിൽ ഉൾപ്പെടെ അതിതീവ്ര മഴ തുടരുന്നു.കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന പുഴകളായ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ആശങ്കയുയർത്തി ഉയരുകയാണ്. ചാലിപ്പുഴ കവിഞ്ഞൊഴുകിയതോടെ ചെമ്പുകടവിലെ പഴയ പാലത്തിനു മുകളിൽ വെള്ളം കയറി. മേഖലയിൽ മഴ ശക്തമായി തുടരുന്നതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കൂരാച്ചുണ്ട്, ചക്കിട്ടപാറ, കട്ടിപ്പാറ മേഖലകളിലും മഴ ശക്തമാണ്. കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും ആശങ്ക ഉയർത്തി മഴ തുടരുകയാണ്. നഗരമേഖലകളിലെ റോഡുകളിൽ വലിയ വെളളക്കെട്ടാണുള്ളത്.
ശക്തമായ മഴയെ തുടർന്ന് കോഴിക്കോട്-വയനാട് ദേശീയപാതയിൽ ഈങ്ങാപ്പുഴ ഭാഗത്തെ ഗതാഗതം പൂർണമായും നിലച്ചു. പ്രദേശത്ത് മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയരുകയും റോഡിലൂടെ സുരക്ഷിതമായി യാത്ര ചെയ്യാനാകാത്ത സാഹചര്യവുമാണ്. അതിനാൽ ഈ ഭാഗത്തേക്കുള്ള യാത്രകൾ അതീവ ജാഗ്രതയോടേയോ പരമാവധി ഒഴിവാക്കിയോ ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
വയനാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൈതപ്പൊയിൽ-നോളജ് സിറ്റി-കോടഞ്ചേരി വഴിയാണ് നിലവിൽ തിരിച്ചുവിടുന്നത്. അതേസമയം, കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ താമരശ്ശേരി-കൂടത്തായി-മൈക്കാവ്-കോടഞ്ചേരി വഴിയുള്ള ബദൽ പാത ഉപയോഗിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
പുതുപ്പാടി, ഈങ്ങാപ്പുഴ പ്രദേശങ്ങളിൽ വ്യാപക വെള്ളക്കെട്ടും ഗതാഗത തടസ്സവുമാണ് നേരിടുന്നത്. ഈങ്ങാപ്പുഴ ടൗണിലും പയോണയിലും വെള്ളം കയറി ജനജീവിതം ദുസ്സഹമായിട്ടുണ്ട്. മട്ടിക്കുന്ന് ഭാഗത്ത് ചെറിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായതായും വിവരമുണ്ട്. വള്ളിയാട്-മണൽവയൽ റൂട്ടിൽ പുഴ കരകവിഞ്ഞൊഴുകുന്നതിനെ തുടർന്ന് ഈ വഴിയിലുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
കനത്ത മഴയെ തുടർന്ന് പാലക്കാട് മലയോര മേഖലയിൽ സഞ്ചാരികൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഉൾപ്പെടെ മലയോര മേഖലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. മലമ്പുഴയിലെ കവയിലും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.
നെല്ലിയാമ്പതി ചുരം പാതയിൽ മരം വീണതോടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കുണ്ടറചോലക്ക് സമീപമാണ് മരം കടപുഴകി വീണത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് പാലക്കാട് വീട് തകർന്ന് വീണു. പുതുപ്പള്ളിത്തെരുവ് പത്തുകുടി സ്വദേശി ഷാഹുൽ ഹമീദിന്റെ വീടാണ് തകർന്ന് വീണത്. അപകടസമയം വീടിന് അകത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഞ്ച് പേരാണ് വീടിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവർ ഓടി പുറത്തിറങ്ങുകയായിരുന്നു.
















