കോഴിക്കോട്: ടോം തോമസിന്റെ സ്വത്ത് മാറ്റിയെഴുതി ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിനെക്കുറിച്ച് കൂടത്തായി വില്ലേജ് ഓഫീസില്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് കാണാനില്ല. അന്നത്തെ ഡെപ്യൂട്ടി തഹസില്‍ദാരായിരുന്ന ജയശ്രീക്ക് ഇതില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കും.
വസ്തുവിന്റെ നികുതിയടച്ച് രശീതി നല്‍കിയതടക്കം പല തട്ടിപ്പുകള്‍ക്കും കൂട്ടു നിന്നത് ജയശ്രീയാണെന്ന ജോളിയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ബാലുശ്ശേരിയിലെ വീട്ടിലെത്തി ജയശ്രീയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. വിഷയത്തില്‍ വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു വ്യക്തമാക്കി. ജയശ്രീക്ക് എതിരെ നടപടിയെടുക്കണോ എന്ന കാര്യവും തീരുമാനിക്കും. തഹസില്‍ദാര്‍ പദവിയിലാണ് നിലവില്‍ ജയശ്രീ ജോലി ചെയ്യുന്നത്.
അതിനിടെ പൊന്നാമറ്റം കുടുംബത്തിലെ കൂടുതല്‍ അംഗങ്ങളെക്കൂടി കൊല്ലാന്‍ ശ്രമിച്ചതായി അടുത്ത ബന്ധുക്കളില്‍ ഒരാളും ഭാര്യയും മകനും അടക്കമുള്ളവര്‍ പോലീസില്‍ പരാതി നല്‍കി. ജോളി വീട്ടിലെത്തി പോയ ശേഷം കുടുംബത്തിലെ എല്ലാവരും ഛര്‍ദ്ദിച്ചുവെന്നാണ് പരാതി. അന്ന് രക്ത പരിശോധനയില്‍ വിഷാംശം കണ്ടെത്തിയിരുന്നു. പോലീസില്‍ അന്ന് പരാതി നല്‍കിയിരുന്നെങ്കിലും ജോളിയെ സംശയിച്ചിരുന്നില്ല. ഇപ്പോള്‍ മറ്റാര്‍ക്കോ വേണ്ടി ജോളി ക്വട്ടേഷന്‍ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിരിക്കുന്നത്. പോലീസ് ഇതില്‍ അന്വേഷണം തുടങ്ങി.
എല്ലാവര്‍ക്കും അവശത അനുഭവപ്പെട്ടപ്പോള്‍, ഭക്ഷ്യവിഷബാധയാണ് എന്നാണ് കരുതിയത്. പക്ഷേ രക്തം പരിശോധിക്കാന്‍ നല്‍കിയപ്പോള്‍ ഇതില്‍ അസ്വാഭാവികത കണ്ടിരുന്നതാണ്. ഇതോടെ പോലീസിന് പരാതി നല്‍കി. അന്ന് പോലീസ് പരാതി പരിശോധിക്കാന്‍ എത്തിയിരുന്നെങ്കിലും, വിശദമായ അന്വേഷണം നടന്നില്ല. ജോളി വന്ന് പോയ ശേഷം തന്നെയാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്നാണ് ഇവര്‍ എല്ലാവരും ഒരുപോലെ മൊഴി നല്‍കിയിരിക്കുന്നത്. അടുക്കളയില്‍ ജോളി വന്നിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഓരോരുത്തരായി ഛര്‍ദ്ദിക്കുകയായിരുന്നു. കറിയിലാണ് വിഷം കലര്‍ത്തിയതെന്നാണ് ഇപ്പോള്‍ കുടുംബാംഗങ്ങള്‍ സംശയിക്കുന്നത്.
എന്നാല്‍ ഏത് വര്‍ഷമാണ് ഈ സംഭവമുണ്ടായിരിക്കുന്നത് എന്നതില്‍ ഇനിയും പോലീസ് പുറത്തു പറയുന്നില്ല. പക്ഷേ, ഷാജുവിന്റെ ആദ്യഭാര്യ സിലിയും കുഞ്ഞ് ആല്‍ഫൈനും മരിക്കുന്നതിന് ശേഷമാണ് ഈ സംഭവം.
കേസ് അന്വേഷണ സംഘം വിപുലീകരിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ സമഗ്രമായി ശേഖരിക്കാനാകും എന്നാണ് പോലീസ് കരുതുന്നത്. അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി ഹരിദാസും റൂറല്‍ എസ്പി കെ.ജി. സൈമണും വടകരയിലെ എസ്പി ഓഫീസില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ആറ് കൊലപാതകങ്ങള്‍ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. ഓരോ കൊലപാതകങ്ങളിലും വിശദമായ ഫൊറന്‍സിക്, ഫോണ്‍, സൈബര്‍ രേഖകള്‍ എന്നിവ പ്രത്യേകം സമഗ്രമായി പരിശോധിക്കും. ഓരോ കേസിലും വെവ്വേറെ എഫ്‌ഐആറുകള്‍ തയ്യാറാക്കും.
പ്രതികള്‍ക്കായി ടവര്‍ ഡംപ് എന്ന പരിശോധനാ രീതിയും പോലീസ് അവലംബിക്കും. ഓരോ പ്രതികളും സംശയിക്കുന്ന സമയങ്ങളില്‍ എവിടെയായിരുന്നു എന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങളാണ് ഈ ലിസ്റ്റില്‍ ഉണ്ടാകുക. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയത്. പ്രതികളുടെ വിശദമായ ചോദ്യം ചെയ്യലിന് മുന്നോടിയായാണ് ടവര്‍ ഡംപ് പരിശോധന.
















